ADVERTISEMENT

വീട്ടിൽ അരുമകളായി വളർത്തുന്ന  പൂച്ചകൾ ഉടമസ്ഥരോടൊപ്പം കിടക്കയിലും കസേരയിലുമൊക്കെ കടന്നു കൂടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് അറ്റ്ലാന്റയിലെ തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒരു യുവതിക്കുണ്ടായത്. ഉറക്കമുണർന്നപ്പോൾ കട്ടിലിൽ യുവതി കണ്ടെത്തിയത് ഒരു കാട്ടുപൂച്ചയെയാണ്. അതും ആഫ്രിക്കൻ വനങ്ങളിൽ കണ്ടുവരാറുള്ള സെർവൽ ക്യാറ്റ് വിഭാഗത്തിൽ പെട്ട പൂച്ചയാണിത്.

കിടക്കയിൽ എന്തോ ഒന്ന് അനങ്ങുന്നതായി തോന്നി പരിശോധിച്ചപ്പോഴാണ് അസാധാരണ വലുപ്പമുള്ള പൂച്ചയെ യുവതി കണ്ടത്. ആദ്യകാഴ്ചയിൽതന്നെ താൻ പരിഭ്രമിച്ചു പോയതായി യുവതി വിശദീകരിച്ചു. പുള്ളിപ്പുലിയുടെ കുഞ്ഞാണോ എന്നാണ് ആദ്യം സംശയിച്ചത്. എന്തായാലും വളർത്തുമൃഗമല്ലെന്ന് മനസ്സിലായതോടെ അത് മനുഷ്യരോട് എങ്ങനെ പ്രതികരിക്കും എന്നറിയാതെ വീട്ടുകാർ പരിഭ്രാന്തിയിലായി.

ഇവർ ഉടൻതന്നെ കാട്ടുപൂച്ചയെ കട്ടിലിൽനിന്നും വിരട്ടി ഓടിക്കുകയാണ് ചെയ്തത്. യുവതിയുടെ ഭർത്താവ് വീടിന്റെ മുൻവാതിൽ തുറന്ന്  പൂച്ചയെ ഓടിച്ചിറക്കി. ഇതിനിടെ  പൂച്ചയുടെ ചിത്രം പകർത്താനും ഇവർ മറന്നില്ല. പൂച്ചയെ ഓടിച്ച ശേഷം ഉടൻതന്നെ വിവരം ഫൾട്ടൻ കൺട്രി  ആനിമൽ സർവീസസിൽ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാർ പകർത്തിയ ചിത്രങ്ങളിൽ നിന്നുമാണ് ഇത് ആഫ്രിക്കൻ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടടി വരെ നീളം വയ്ക്കുന്ന  ഇവയ്ക്ക് 18 കിലോഗ്രാം വരെ ഭാരമുണ്ടാവും.

വീട്ടുടമസ്ഥൻ രാത്രിയിൽ  മാലിന്യങ്ങൾ  പുറത്തെ ബിന്നിൽ നിക്ഷേപിക്കാനായി വാതിൽ തുറന്ന സമയത്താവാം പൂച്ച ഉള്ളിൽ കടന്നതെന്നാണ് ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസിന്റെ നിഗമനം. സമീപപ്രദേശത്തുള്ള ആരെങ്കിലും  വീട്ടിൽ കാട്ടുപൂച്ചയെ വളർത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. കാട്ടുപൂച്ചകളെ വളർത്തുന്നത് ജോർജിയയിൽ നിയമവിരുദ്ധമാണ്. പൂച്ചയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നുണ്ട്. പലഭാഗത്തും കെണികൾ ഒരുക്കിയിട്ടുണ്ടെന്നും പൂച്ചയെ കിട്ടിയാൽ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Georgia Woman Wakes Up To Find African Jungle Cat In Her Bed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com