ADVERTISEMENT

തെക്കൻ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപെട്ട ഒരിനം വളർത്തുമൃഗങ്ങളാണ് യാക്കുകൾ. ശരീരം നിറയെ നീണ്ട രോമങ്ങളുള്ള ഇവയെ ഇറച്ചിക്കും രോമത്തിനും പാലിനും വേണ്ടിയാണ് വളർത്തുന്നത്. ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലെ നാടോടികളുടെ ജീവിതമാർഗമാണ് യാക്ക് വളർത്തൽ. ഉപജീവനത്തിനായി യാക്കുകളെ വളർത്തുന്ന നാടോടികളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിൽ യാക്കുകൾ പ്രത്യേക പങ്കുവഹിക്കുന്നു.എന്നിരുന്നാലും അടുത്തിടെയായി യാക്ക് ഫാമിങ്ങിൽ നിന്നുള്ള  ലാഭവിഹിതവും, ഓരോ വർഷം ചെല്ലുന്തോറും യാക്കുകളുടെ എണ്ണവും കുറഞ്ഞു വരുന്നതായി കണ്ടു വരുന്നു.

കാലാവസ്ഥാ വ്യതിയാനം, രോഗങ്ങൾ, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവയാണ് വൻതോതിലുള്ള നഷ്ടത്തിന്റെ പ്രധാന കാരണങ്ങൾ. ഇപ്പോഴിതാ യാക്കുകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അരുണാചൽ പ്രദേശിൽ സ്ഥാപിച്ചിരിക്കുന്ന നാഷണൽ റിസർച്ച് സെന്ററിന്റെ പരിശ്രമഫലമായി യാക്കുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. യാക്ക് വളർത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അനുഗ്രഹമായിരിക്കുമെന്ന് കരുതാം.

കാലാവസ്ഥാ വിപത്തുകൾ, രോഗങ്ങൾ, യാത്രാസമയത്തെ അപകടങ്ങൾ, കലാപങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എല്ലാറ്റിനുമുപരിയായി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയത്തെ ചൂടുപിടിപ്പിക്കുന്നതിന്റെ രക്തസാക്ഷികളാവുകയാണ് യാക്കുകൾ.

കാലാവസ്ഥാ വ്യതിയാനമെന്ന ഭീഷണി

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ യാക്കുകളെ പോറ്റുന്ന ബ്രോക്പ സമൂഹം പറയുന്നത്  കാലാവസ്ഥയും സാമൂഹിക മാറ്റങ്ങളും ചേർന്ന് തങ്ങളുടെ കന്നുകാലി വളർത്തൽ പാരമ്പര്യത്തിന്റെ അന്ത്യം കുറിച്ചു തുടങ്ങുന്നത് അവർ കാണുന്നുണ്ടെന്നാണ്. താപനില വർധിക്കുകയും മഞ്ഞുവീഴ്ച കൂടുതൽ ക്രമരഹിതമാവുകയും ചെയ്യുന്നതിനാൽ മൃഗങ്ങൾ കൂടുതൽ രോഗങ്ങൾ നേരിടുന്നുണ്ടെന്ന് ഇവർ പറയുന്നു.

കാലാവസ്ഥാ ഗവേഷകർ തണുത്ത കാലാവസ്ഥയോട് അനുരൂപരായ യാക്കുകളെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു ബാരോമീറ്ററായി കണക്കാക്കുന്നു. മാത്രമല്ല അവയുടെ ആവാസവ്യവസ്ഥയിലെ താപനിലയിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ യാക്കുകൾ എങ്ങനെ പോരാടുന്നുവെന്നും ഗവേഷകർ പഠിക്കുന്നു. ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ സർവവ്യാപിയായ യാക്കുകൾ ഈ പ്രദേശത്തെ എല്ലാ ജീവിത മേഖലകളിലും വ്യാപിക്കുന്നുണ്ട്. എന്നാൽ ഉയർന്ന താപനില ഈ ഇനത്തെ കൂടുതലായി ബാധിക്കുന്നുണ്ട്.. അവരുടെ നിലനിൽപ് വെല്ലുവിളികൾ നേരിടുമ്പോൾ, യാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലമായി അഭിവൃദ്ധി പ്രാപിച്ചു വന്ന ഇടയ സമൂഹങ്ങൾക്കും വിശാലമായ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടേണ്ടതായി വരുന്നുണ്ട്. 

അരുണാചൽ പ്രദേശിന്റെ ചുറ്റുപാടുകളിൽ പ്രകടമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്ന് ബ്രോക്പ എന്നറിയപ്പെടുന്ന ഒരു യാക്ക് പാസ്റ്ററൽ സമൂഹത്തിലെ അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഗണ്യമായി കുറഞ്ഞിരിക്കുന്നു. രണ്ട് പതിറ്റാണ്ടു മുമ്പ്, ഫെബ്രുവരിയിൽ നടക്കുന്ന ലോസാർ ഉത്സവ സമയത്ത്, ഗ്രാമത്തിൽ കുറഞ്ഞത് രണ്ടടി ആഴത്തിലുള്ള മഞ്ഞുവീഴ്ച കാണാമായിരുന്നു. ഇപ്പോൾ ഇത് അപ്രത്യക്ഷമായതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു.

വർധിച്ചുവരുന്ന താപനില മൂലം വേനൽക്കാലം ആരംഭിക്കുമ്പോൾ അതിനു മുമ്പ് കാണാത്ത ഒരു തരം അട്ടകൾ പെട്ടെന്ന്  പ്രത്യക്ഷപ്പെടുകയും എല്ലായിടത്തും വ്യാപിക്കുകയും ചെയ്യുന്നു. അവ കൂടുതലും യാക്ക് പശുക്കിടാക്കളെ ദ്രോഹിക്കുന്നവയാണെന്ന് കർഷകർ പരാതിപ്പെടുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൃശ്യമായ അടയാളങ്ങൾ ഇവിടെ ഇനിയുമുണ്ട്. വർധിച്ചു വരുന്ന താപനിലയോടൊപ്പം  റോഡോഡെൻഡ്രോൺസ് പോലുള്ള ഉഷ്ണകാലാവസ്ഥാ സസ്യങ്ങൾ ചരിവുകളിലേക്ക് കൂടുതൽ നീങ്ങുകയും യാക്കുകളെ മേയിക്കുന്ന മേച്ചിൽപ്പുറങ്ങൾ അതിക്രമിക്കുകയും ചെയ്യുന്നു.

കാലിത്തീറ്റയുടെ പൊതുവായ ഇടിവിനുള്ള ഉദാഹരണമാണ് യാക്കിന്റെ പ്രിയപ്പെട്ട ശൈത്യകാല ഭക്ഷണമായ പൈസാങ് ഇലകളിൽ [ഒരു തരം ഓക്ക്] ഉണ്ടായ കുറവ്. താപനിലയിലെ വർധനവും കാലാവസ്ഥാ വ്യതിയാനവും ഇതിന് കാരണമാണെന്ന് കർഷകർ സംശയിക്കുന്നു.

കർഷകർ  നടത്തുന്ന മേൽപറഞ്ഞ നിരീക്ഷണങ്ങളെ ശാസ്ത്രീയ ഗവേഷണങ്ങളും പിന്തുണയ്ക്കുന്നു. കിഴക്കൻ ടിബറ്റൻ പീഠഭൂമിയിൽ 1984 നും 2008 നും ഇടയിൽ ദിവസേന കുറഞ്ഞ താപനില വർധിച്ചതായും, 100 വർഷത്തെ കാലയളവിൽ ദിവസേന ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസ് വർധിച്ചതായും 2014 ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാല കണ്ടെത്തിയിരുന്നു. ഹിമാലയൻ യാക്ക് ശ്രേണിയിൽ 2050 ഓടെ 2.2 മുതൽ 3.3 ഡിഗ്രി സെൽഷ്യസ് വരെ ശരാശരി വാർഷികതാപനില വർധനവുണ്ടാകുമെന്നും പഠനം സൂചിപ്പിച്ചിരുന്നു.

In a first, Himalayan yaks to be insured

ഇന്ത്യൻ ജേർണൽ ഓഫ് ട്രെഡീഷണൽ നോളജിൽ 2014-ൽ പ്രസിദ്ധീകരിച്ച  ഒരു പഠനമനുസരിച്ച് അരുണാചൽ പ്രദേശിലെ 81.6 ശതമാനം യാക്ക് ഇടയൻമാരും മാറുന്ന കാലാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരുന്നു..ബ്രോക്പാ നാടോടി ഇടയൻമാർ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അനുവർത്തിക്കുന്ന വിവിധ തന്ത്രങ്ങളും ഈ പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രോക്പകളുടെ കാലാവസ്ഥാ അനുരൂപീകരണതന്ത്രങ്ങളിൽ, യാക്ക്-കന്നുകാലികളുടെ സങ്കരയിനത്തിന്റെ വ്യാപനം, ഉയരത്തിലേക്കുള്ള കുടിയേറ്റം, കന്നുകാലികളുടെ വൈവിധ്യവൽക്കരണം, ദേശാടന കലണ്ടറിലെ മാറ്റങ്ങൾ, മേച്ചിൽ ഉപയോഗ രീതികളിലെ മാറ്റങ്ങൾ, ഉയർന്ന ഉയരത്തിലുള്ള മേച്ചിൽപ്പുറങ്ങളുടെ പുനരുജ്ജീവിപ്പിക്കൽ, ആധുനിക ആരോഗ്യ പരിരക്ഷ എന്നിവ ഉൾപ്പെടുന്നു.

10-15 ഡിഗ്രി സെൽഷ്യസിന്  താഴെയുള്ള താപനിലയാണ് യാക്കുകൾക്ക് യോജിച്ചത്. -40 ഡിഗ്രി സെൽഷ്യസ് വരെ അതിജീവിക്കാനും ഇവയ്ക്ക് കഴിയും. 13 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുത്ത കാലാവസ്ഥയിൽ യാക്കിന് ശരീരത്തിലെ ചൂട് ഫലപ്രദമായി സംരക്ഷിക്കാൻ കഴിയും.  വിയർപ്പു വഴി ചൂട് പുറന്തള്ളാനുള്ള ശരീരസംവിധാനം ഫലപ്രദമല്ലാത്തതിനാൽ ഇവ താപസമ്മർദത്തിന് എളുപ്പം അടിമപ്പെടും. അതിനാൽ  ഈ മൃഗങ്ങളെ അവർക്ക് അനുയോജ്യമായ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് 1989 ൽ സ്ഥാപിച്ച നാഷണൽ റിസർച് സെന്റർ ഓൺ യാക്കിലെ ശാസ്ത്രജ്ഞരുടെ നിരീക്ഷണമനുസരിച്ച് കമ്പിളി യാക്കുകൾ പർവതങ്ങളിലെ താപനിലയിലെ മാറ്റത്തിന്റെ സൂചകങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 7,000 അടിയിൽ താഴെയുള്ള അവസ്ഥയെ സഹിക്കാൻ ഈ മൃഗത്തിന് ബുദ്ധിമുട്ടാണ്. താപനിലയിലെ ഉയർച്ച യാക്കിനെ കൂടുതൽ ഉയരത്തിലേക്ക് നയിക്കുന്നു, ഇത് കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളുടെ സൂചന നൽകുന്നു.

നിരവധി വെല്ലുവിളികൾ

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല യാക്കുകൾ നേരിടുന്ന  വെല്ലുവിളികൾ.   ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിൽ നിന്ന് “ശുദ്ധമായ യാക്ക് മേഖല” യിലേക്കുള്ള യാക്കുകളുടെ നീക്കത്തിന് രാഷ്ട്രീയ നിയന്ത്രണങ്ങളുണ്ട്. അരുണാചൽ പ്രദേശിലെ യാക്ക് ജീൻ പൂളിലേക്ക് പുതിയ രക്തം കടന്നു വരുന്നതിന്  ഇത് തടസ്സമാകുകയും യാക്കുകളിൽ ജനിതക മുരടിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇടയ സമൂഹങ്ങളുടെ പുതുതലമുറയ്ക്ക് കന്നുകാലി വളർത്തലിലും പാരമ്പര്യ രീതികളിലും വലിയ താൽപര്യമില്ലാത്തതും യാക്കുകൾക്ക് ഭീഷണിയാകുന്നു. രാജ്യവ്യാപകമായി യാക്കുകളുടെ എണ്ണം അപകടകരമായ തോതിൽ കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും ഈ ജീവജാതിയെ സമ്മർദത്തിലാക്കുന്നു.

2019 ൽ വടക്കൻ സിക്കിമിൽ ഉണ്ടായ കനത്ത മഴയിൽ മാത്രം 500 ലധികം യാക്കുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.  ഇത് ഉടമകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും സൃഷ്ടിച്ചു. 2012 നും 2019 നും ഇടയിൽ രാജ്യത്തുടനീളമുള്ള യാക്കുകളുടെ എണ്ണം ഏകദേശം 24.7 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലുള്ള യാക്കുകളുടെ എണ്ണം ഏകദേശം 58,000 ആണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ  26,000, അരുണാചൽ പ്രദേശിൽ 24,000, സിക്കിമിൽ 5,000, ഹിമാചൽ പ്രദേശിൽ 2,000, പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും ആയിരത്തോളം എന്നാണ് കണക്ക്.

drsabingeorge10@gmail.com

English Summary: In a first, Himalayan yaks to be insured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com