കുട്ടിയാനയ്ക്ക് വൈകല്യം, തമ്പടിച്ചിരിക്കുന്നത് 21 ആനകൾ; കാടുകയറാതെ കാട്ടാനക്കൂട്ടം, ആശങ്ക!
Mail This Article
പാലപ്പിള്ളി ചിമ്മിനി ഡാം റോഡില്‍ രണ്ടാഴ്ചയോളമായി തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തില്‍ ഏറ്റവും ചെറിയ കുട്ടിയാനയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകള്‍ തിരികെ പോകാത്തതെന്ന് വനപാലകര്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി 21 ആനകളാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും പരിസരത്തുമായി മേയുന്നത്. മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനക്ക് ജന്മനാലുള്ള വൈകല്യത്താല്‍ അധികദൂരം നടക്കാനാകാത്തതാണ് ആനക്കൂട്ടം നാട്ടില്‍ മേയുന്നതിന്റെ കാരണമെന്നാണ് വനപാലകര്‍ വിലയിരുത്തുന്നത്.
കൂട്ടമായി മേയുന്നതിനാല്‍ തന്നെ കുട്ടിയാനക്കുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് വിശദമായി കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. അതേസമയം റോഡരികിലും പരിസരത്തെ റബ്ബര്‍ തോട്ടങ്ങളിലുമായി നിലയുറപ്പിച്ച ആനക്കൂട്ടം ഏതു സമയവും റോഡിലെത്തുമെന്ന സ്ഥിതിയായതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും ഇതുവഴിയുള്ള യാത്ര ആശങ്കയിലാണ്. എന്നാല്‍ ആനക്കൂട്ടം മേയുന്ന വാര്‍ത്തയറിഞ്ഞ് കാഴ്ചക്കാരായി നിരവധിപേരാണ് മേഖലയിലെത്തുന്നത്.
ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതിനായി ആളുകള്‍ വാഹനങ്ങളുടെ ശബ്ദമുയര്‍ത്തുന്നതും ഹോള്‍ മുഴക്കുന്നതും ആനകളെ പ്രകോപിതരാക്കുന്നുണ്ട്. ഇക്കാരണത്താല്‍ ഇപ്പോള്‍ വാഹനങ്ങളെ കാണുമ്പോള്‍ വിരട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ് കാട്ടാനക്കൂട്ടം. കാഴ്ചക്കാര്‍ ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത് വനംവകുപ്പിനും തലവേദനയാകുന്നുണ്ട്. ആനയെക്കാണാന്‍ പാലപ്പിള്ളി - ചിമ്മിനി ഡാം റോഡില്‍ തിരക്കേറിയതോടെ വനപാലകര്‍ ഈ മേഖലയിലേക്കുള്ള അനാവശ്യ യാത്രകള്‍ തടഞ്ഞിരുന്നു.
ചിത്രങ്ങൾ, വിഡിയോ: ഉണ്ണി കോട്ടയ്ക്കൽ
English Summary: Wild Elephant fear grips Chimmini Dam Road