ആനയ്ക്ക് ആന്ത്രാക്സ് ബാധ; അതിർത്തിയിൽ വാക്സിനേഷൻ
Mail This Article
ആനകളിൽ ആന്ത്രാക്സ് ബാധ കണ്ടെത്തിയതിനെ തുടർന്നു കേരള– തമിഴ്നാട് മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ അതിർത്തി ഗ്രാമങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചു. തമിഴ്നാട്ടിലെ ആനക്കട്ടിക്കും സമീപ മേഖലകളകളിലുമുള്ള ഗ്രാമങ്ങളിലെ കന്നുകാലികൾക്കാണ് വാക്സിനേഷൻ നൽകുക. ഇതിനൊപ്പം നാട്ടാനകളെയും വാക്സിനേഷനിൽ ഉൾപ്പെടുത്തിയേക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണു കോയമ്പത്തൂർ ജില്ലയിലെ ആനക്കട്ടി മേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ ആന്ത്രാക്സ് അണുബാധ തമിഴ്നാട് വനം വകുപ്പു സ്ഥിരീകരിച്ചു.
ആന അടുത്തുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം കുടിച്ചിരിക്കാമെന്നതിനാൽ മറ്റു മൃഗങ്ങളിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുള്ളതായി വിലയിരുത്തുന്നു. പാലക്കാട് ജില്ലയോടു ചേർന്നു കിടക്കുന്ന മേഖലയായതിനാലാണ് ഇരു സംസ്ഥാനങ്ങളും യോജിച്ച് വാക്സിനേഷൻ ആരംഭിച്ചത്. ആനക്കട്ടി വനമേഖലയുടെ എട്ട് കിലോമീറ്റർ ചുറ്റളവിൽ പശുക്കൾ, ആട്, എരുമ, കാള എന്നിവ ഉൾപ്പെടെയുള്ള കന്നുകാലികൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകും.
വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ സംഘങ്ങളെ തമിഴ്നാട് നിയോഗിച്ചിട്ടുണ്ട്. കന്നുകാലികൾക്കായി അഞ്ഞൂറോളം ഡോസ് വാക്സീൻ നീക്കിവച്ചിട്ടുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. 2016ന് ശേഷം വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് ബാധിച്ചിട്ടില്ലെന്നും പറഞ്ഞു.ആന്ത്രാക്സ് ബാധിച്ചു ചെരിഞ്ഞ ആനയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ ചുറ്റളവിൽ വനമേഖല ശുചീകരിക്കാൻ വനം വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആന്ത്രാക്സ് ബാധിച്ച നിലയിൽ കൂടുതൽ മൃഗങ്ങൾ ചത്തിട്ടുണ്ടോയെന്നറിയാൻ തമിഴ്നാടും കേരളവും സംയുക്ത പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്.
English Summary: TN officials move to protect livestock after elephant dies of anthrax