കാട്ടെരുമയെ വളഞ്ഞാക്രമിച്ചു; സംഘം ചേർന്ന് കീഴ്പ്പെടുത്തിയത് കാട്ടുനായ്ക്കൾ, വിഡിയോ!
Mail This Article
വന്യമൃഗങ്ങളുടെ ഇരതേടൽ വ്യത്യസ്തമാണ്. താരതമ്യേന വലിയ മൃഗങ്ങളായ കാട്ടുപോത്തുകളെ അപൂർവമായി മാത്രമാണ് സിംഹങ്ങൾ പോലും വേട്ടയാടുന്നത്. ഒറ്റപ്പെട്ടതും പരുക്കേറ്റതുമായ കാട്ടുപോത്തുകളാണ് പലപ്പോഴും സിംഹങ്ങൾക്കിരയാകുന്നതും. ആരോഗ്യമുള്ള കാട്ടുപോത്തുകളെയും എരുമകളെയുമൊക്കെ വളരെ അപൂർവമായിട്ടേ അവ ആഹാരമാക്കൂ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേട്ടയാണിത്. ഒരു കൂട്ടം കാട്ടുനായ്ക്കൾ ചേർന്ന് ഒരു കാട്ടെരുമയെ വേട്ടയാടുന്ന ദൃശ്യമാണിത്.
തെക്കൻ സാംബിയയിലെ ലോവർ സാംബസി ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. 37 കാരനും ഓൾഡ് മണ്ടോരോ ബുഷ് ക്യാംപിലെ ഗൈഡുമായ മാർക്ക് നിക്കോൾസൺ ആണ് ഈ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരിയായ കെവിൻ ഡേഴ്സ്ലെയുമൊത്ത് സഫാരിക്കിറങ്ങിറങ്ങിയപ്പോഴാണ് അപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ക്യംപിന് സമീപമുള്ള പുൽമേട്ടിൽ മേയാനിറങ്ങിയ കാട്ടുപോത്തിൻ കൂട്ടത്തിന്റെ പിന്നാലെയാണ് ഒരു സംഘം കാട്ടുനായ്ക്കളെത്തിയത്. പുലർച്ചെയും ഉച്ചതിരിഞ്ഞുമാണ് സാധാരണയായി കാട്ടുനായ്ക്കൾ ഇരതേടുന്നത്. ബാക്കി സമയങ്ങളിൽ കുഞ്ഞുങ്ങളുമൊത്ത് അവ പാറയിടുക്കുകളിലും ഗുഹകളിലുമൊക്കെയാണ് ചെലവഴിക്കുക. പുൽമേട്ടിൽ നിന്ന് കാട്ടുപോത്തിൻ കൂട്ടത്തെ തുരത്തിയ കാട്ടുനായ്ക്കൾ കൂട്ടത്തിലൊരു കാട്ടെരുമയെ ഒറ്റപ്പെടുത്തിയ ശേഷം സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എരുമയുടെ ചുറ്റും നിന്ന് ആക്രമിച്ച കാട്ടുനായ്ക്കൾ അതിനെ രക്ഷിക്കാനെത്തിയ മറ്റ് രണ്ട് സഹജീവികളെയും അവിടെനിന്നും തുരത്തി.
പതിനഞ്ചോളം കാട്ടുനായ്ക്കൾ ചേർന്നാണ് എരുമയെ ചുറ്റും നിന്ന് കടിച്ചുവലിച്ച് കീഴ്പ്പെടുത്തിയത്. കാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കാൻ തല കുലുക്കി രക്ഷപ്പെടാനുമൊക്കെ എരുമ ശ്രമിച്ചെങ്കിലും ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. 20 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിനു ശേഷം കാട്ടു നായ്ക്കൾ കാട്ടെരുമയെ ഭക്ഷണമാക്കി. 16 വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേട്ട നേരിൽ കാണുന്നതെന്ന് മാർക്ക് നിക്കോൾസൺ വിശദീകരിച്ചു.
English Summary: Wild Dogs Take Down Adult Buffalo