ADVERTISEMENT

ആമസോണ്‍ വനാന്തരങ്ങളിലെയും നദിയിലെയും പല പേടിപ്പിക്കുന്ന ജീവികളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. അനാക്കോണ്ട മുതല്‍ ഇതുവരെ കേട്ടുകേള്‍വി മാത്രമുള്ള ജീവികളും ഇതില്‍ ഉള്‍പ്പെടുന്നു. നരഭോജികളായ മനുഷ്യരുണ്ടെന്നു വരെ ഇന്നും വിശ്വസിക്കുന്ന ആമസോണ്‍ കാടുകളില്‍ അത്രത്തോളം തന്നെ ഭയപ്പെടേണ്ട മറ്റൊരു ജീവി കൂടിയുണ്ട്. ആമസോണ്‍ നദിയില്‍ കണ്ടെത്തിയിട്ടുള്ള വാംപയര്‍ മത്സ്യങ്ങളാണ് അവ. വാംപയര്‍ എന്നാല്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന ആത്മാക്കളെന്നോ പിശാചുക്കളെന്നോ ആണ് പൊതുവെയുള്ള ധാരണ. സമാനമായ പ്രവർത്തിയാണ് ഈ രക്തരക്ഷസുകളായ മത്സ്യങ്ങളും ചെയ്യുന്നത്. ഒരു വ്യത്യാസം ഇവ രക്തം ഊറ്റിക്കുടിക്കുന്നത് ശരീരത്തിന്‍റെ പുറത്തു നിന്നല്ല മറിച്ച് ശരീരത്തിന്‍റെ അകത്ത് കയറിക്കൂടിയ ശേഷമാണെന്നു മാത്രം.

രക്തരക്ഷസ് മത്സ്യം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ മത്സ്യത്തെ കണ്ടെത്തിയതാണെങ്കിലും, ഇന്നും ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം മനസ്സിലാക്കി വരുന്നതേയുള്ളൂ. വാംപയര്‍ എന്നു വിളിപ്പേരുണ്ടെങ്കിലും ശാസ്ത്രീയമായി ഇവയെ വിളിക്കാന്‍ കഴിയുന്നത് പാരസൈറ്റുകള്‍ എന്നാണ്. കാരണം ഈ മത്സ്യങ്ങളുടെ സ്വഭാവ വിശേഷം പാരസൈറ്റുകള്‍ക്ക് സമാനമാണ്. മറ്റൊരു ജീവിയുടെ ഉള്ളില്‍ കടന്നുകൂടി അവയുടെ ഓജസ്സ് ഊറ്റുകയാണ് ഈ പൈരസൈറ്റുകള്‍ ചെയ്യുന്നത്. നദിയിലെ തന്നെ വലിയ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ശരീരത്തിന്‍റെയുള്ളില്‍ കടന്ന് അവയുടെ എല്ലുകളോട് പറ്റിച്ചേർന്ന് നിന്നാണ് ഇവ തങ്ങളെ വഹിക്കുന്ന ജീവികളെ ഉള്ളില്‍ നിന്ന് ഭക്ഷണമാക്കാന്‍ ആരംഭിക്കുക.

എന്താണ് യഥാർഥത്തില്‍ ഈ രക്തരക്ഷസ് മത്സ്യങ്ങളെന്ന് ചോദിച്ചാല്‍, ജന്മം കൊണ്ട് ഇവ ഉള്‍പ്പെടുന്നത് ക്യാറ്റ് ഫിഷ് വിഭാഗത്തിലാണ്. മുഖത്തിലുള്ള പൂച്ചയ്ക്ക് സമാനമായ നീണ്ട രോമങ്ങളാണ് ഇവയ്ക്ക് ക്യാറ്റ് ഫിഷ് എന്ന പേരു നല്‍കുന്നത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മൂഴി വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ ക്യാറ്റ് ഫിഷിന് ഉദാഹരണമാണ്. എന്നാല്‍ വാന്‍ഡെലിയ എന്ന് ഗവേഷകരും കാന്‍ഡിറു എന്ന് പ്രാദേശികമായും അറിയപ്പെടുന്ന ഈ ജീവികള്‍ തീരെ ചെറിയ മത്സ്യങ്ങളാണ്. ഒരു ഇഞ്ച് മാത്രം വലുപ്പമുള്ള കോലന്‍ ശരീരമുള്ള ഈ മത്സ്യം സാധാരണ മറ്റ് വലിയ മത്സ്യങ്ങളുടെ ചെകിളപ്പൂക്കളുടെ ഉള്ളില്‍ കയറിക്കൂടിയാണ് അവയുടെ രക്തം ഊറ്റിക്കുടിയ്ക്കുകയെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ കൂടുതല്‍ പഠനത്തിലാണ് പേരിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഈ വാംപയര്‍ മത്സ്യങ്ങള്‍ ഇരയായി തിരഞ്ഞെടുക്കുന്നഏത് ജീവിയുടെയും ശരീരത്തിന്‍റെ ഉള്ളിലേക്ക് കടന്നു ചെല്ലുമെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

എല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വാംപയര്‍ മത്സ്യം

ആമസോണിന്‍റെ ഭാഗമായ ദെമേനി തടാകത്തില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഈ വാംപയര്‍ മത്സ്യത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ തിരിച്ചറിഞ്ഞത്. ആമസോണിയന്‍ തോണ്‍ ക്യാറ്റ് ഫിഷ് എന്നറിയപ്പെടുന്ന മത്സ്യങ്ങളില്‍ ഗവേഷകര്‍ ഈ വാംപയര്‍ മത്സ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. അതു പക്ഷേ ഈ ജീവികളുടെ ചെകിളപ്പൂക്കളില്‍ ആയിരുന്നില്ല മറിച്ച് അവയുടെ ശരീരത്തിന്‍റെ ഉള്ളില്‍ എല്ലുകളോട് ചേര്‍ന്നു പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഈ വാംപയര്‍ മത്സ്യത്തെ കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍ ഈ സാഹചര്യത്തില്‍ വാംപെയര്‍ മത്സ്യവും തോണി ക്യാറ്റ് ഫിഷും തമ്മില്‍ ഉണ്ടായിരുന്നത് പാരസൈറ്റിക് ബന്ധമല്ല എന്നതാണ്. വാംപെയര്‍ മത്സ്യം തോണി മത്സ്യത്തെ ഭക്ഷണത്തിനായി ആശ്രയിക്കുന്നില്ല എന്നതാണ് ഇതില്‍ഏറ്റവും ശ്രദ്ധേയമായത്. അതുകൊണ്ട് തന്നെ ഇത് തോണി മത്സ്യത്തിന്‍റെ ജീവന്‍ അപകടത്തിലാക്കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. നേരെ മറിച്ച് ഈ വാംപെയര്‍ മത്സ്യത്തിന്‍റെ സാന്നിധ്യം തോണി ക്യാറ്റ് ഫിഷിന് ഗുണം ചെയ്യുന്നു എന്നാണ് ഗവേഷകര്‍ വിശദീകരിച്ചത്. വാംപെയര്‍ മത്സ്യം തോണി ക്യാറ്റ് ഫിഷിനുള്ളില്‍ ജീവിക്കുന്നത് മറ്റ് വലിയ വേട്ടക്കാരായ മത്സ്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയാകുമെന്നും ഗവേഷകര്‍ കരുതുന്നു. 

കൂടതെ വലിയ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ ദൂരം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും ഇങ്ങനെ യാത്രാസൗകര്യത്തിനു വേണ്ടിക്കൂടിയാകാം വാംപയര്‍ മത്സ്യം തോണി ക്യാറ്റ് മത്സ്യത്തെ ഉപയോഗിക്കുന്നതെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. അതേസമയം തന്നെ ഇതിനർഥം വാംപയര്‍ ഫിഷ് നിരുപദ്രവകാരിയാണെന്നതല്ലെനും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. മറ്റ് ഇരകളായ വലിയ മത്സ്യങ്ങളുടെ കാര്യത്തില്‍ കാന്‍ഡിറു മത്സ്യങ്ങള്‍ അവയുടെ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ തന്നെ പാരസൈറ്റായി പ്രവര്‍ത്തിക്കാറുണ്ട്.

മനുഷ്യന്‍റെ ജനനേന്ദ്രിയത്തില്‍ കയറുന്ന പാരസൈറ്റ് മത്സ്യം

മനുഷ്യരില്‍ ഇവ പാരസൈറ്റായി പ്രവര്‍ത്തിക്കാറില്ല എങ്കിലും കാന്‍ഡിറു മത്സ്യങ്ങളെ കുറിച്ചുള്ള പല പേടിപ്പെടുത്തുന്ന കഥകളും ദക്ഷിണ അമേരിക്കയില്‍ നിലവിലുണ്ട്. ഈ കഥകളില്‍ പലതും ഇന്ന് ഇന്‍റര്‍നെറ്റിലും കണ്ടെത്താം. നദിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മനുഷ്യന്‍റെ ജനനേന്ദ്രിയത്തില്‍ കാന്‍ഡിറു കയറി കൂടിയ കഥയാണ് ഇതില്‍ ഏറ്റവുമധികം പ്രചരിക്കുന്നത്. നദിയില്‍ മുങ്ങുന്നതിനിടെ മൂത്രമൊഴിച്ചാല്‍ അത് മത്സ്യത്തെ ആകര്‍ഷിക്കുമെന്നും ഇതുവഴി കാന്‍ഡിറു അപകടകാരിയായേക്കുമെന്നുമാണ് ഈ പ്രചരണങ്ങള്‍. 1800 കള്‍ മുതല്‍ ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഇത് സത്യമാകാനുള്ള സാധ്യത വളരെ തുച്ഛമാണെന്നാണ് ഗവേഷകര്‍ വിവരിക്കുന്നത്. 

English Summary: Translucent 'Vampire Fish' May Be More Complex Than Previously Thought: Researchers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com