ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് അനക്കോണ്ടകൾ. അനക്കോണ്ട കെയ്മൻ വിഭാഗത്തിൽ പെടുന്ന കൂറ്റൻ മുതലയെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇൻഡ്യാന സ്വദേശിയായ ഫൊട്ടോഗ്രഫർ കിം സുള്ളിവനാണ് അപൂർവ ചിത്രം പകർത്തിയത്. ബ്രസീലിലെ കുയിബ നദിക്കരയിലാണ് അപൂർവ പോരാട്ടം നടന്നത്.

സെബ്റ്റംബറിയിൽ ബ്രസീൽ സന്ദർശിച്ച സമയത്ത് കിം പകർത്തിയതാണ് ഈ ചിത്രം. ജഗ്വാറിന്റെ ചിത്രങ്ങൾ പകർത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു കിം സുള്ളിവന്റെ നദിയിലൂടെയുള്ള ബോട്ടുയാത്ര. ഇതിനിടയിലാണ് തീരത്ത് കിടക്കുന്ന കൂറ്റൻ മുതലയെ ചുറ്റിവരിയുന്ന അനക്കോണ്ടയെ കണ്ടത്. ഓരോ നിമിഷവും മുതലയെ കൂടുതൽ വരിഞ്ഞുമുറുക്കുകയായികുന്നു അനക്കോണ്ട. ഏകദേശം 40 മിനിട്ടോളം നീണ്ടുനിന്നു ഇവയുടെ പോരാട്ടം.

ഒടുവില്‍ മുതല ചുറ്റിവരിയുന്ന അനക്കോണ്ടയുമായി വെള്ളത്തിനടിയിലേക്ക് മറഞ്ഞു. അൽപസമയത്തിനു ശേഷം വെള്ളത്തിനു മുകളിലേക്ക് വന്നെങ്കിലും പിന്നീട് വീണ്ടും  വെള്ളത്തിനടിലേക്ക് പോയി. ഒടുവിൽ പാമ്പിന്റെ പിടിയിൽ നിന്നും സ്വതന്ത്രനായി വെള്ളത്തിനു മുകളിലേക്കെത്തി വീണ്ടും കരയിലേക്ക് കയറി. പാമ്പിന്റെ കഥകഴിഞ്ഞെന്നാണ് അപ്പോൾ ബോട്ടിലുണ്ടായിരുന്നവർ കരുതിയത്. എന്നാൽ  അൽപസമയം കഴിഞ്ഞപ്പോൾ അനക്കോണ്ടയും നദിക്കരയിലുള്ള മാളത്തിലേക്ക് കയറുന്നത് ഇവർ കണ്ടു. രണ്ട് ജീവികൾക്കും പോരാട്ടത്തിനിടയിൽ അപകടമൊന്നും സംഭവിച്ചില്ല. അപൂർവ പോരാട്ടം നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കിം സുള്ളിവനും സംഘവും മടങ്ങിയത്. കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവും അതിവേഗമാണ് ജനശ്രദ്ധനേടിയത്.

പച്ചകലർന്ന തവിട്ടു നിറമുള്ള പാമ്പുകളാണ് അനക്കോണ്ടകൾ. കാഴ്ചയിൽ ഭീകരനാണെങ്കിലും വിഷമില്ലാത്തയിനം പാമ്പുകളാണിവ. കൂടുതൽ സമയവും വെള്ളത്തിൽ കഴിയാണാണ് അനക്കോണ്ടകള്‍ക്ക് താൽപര്യം. അതുകൊണ്ട് തന്നെ വെള്ളക്കെട്ടിനോടു ചേർന്നും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഇവയുടെ വാസം.20 മുതൽ 30 അടി വരെ നീളത്തിൽ വരെ വളരുന്നവയാണിവ.  പ്രധാനമായും ബ്രസീൽ‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ആമസോൺ വനങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകളെപ്പോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം അനക്കോണ്ടകൾക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചത്തേക്ക് ഭക്ഷണം കഴിക്കാറില്ല.

 

English Summary: Anaconda wrestles with caiman in rare reptilian showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com