ഞാനും എടുക്കട്ടെ ഒരു ഫൊട്ടോ; ഫൊട്ടോഗ്രഫറുമായി ചങ്ങാത്തം കൂടി ചീറ്റ
Mail This Article
വന്യജീവി ഫൊട്ടോഗ്രഫർമാർ കാടുകയറുന്നത് വന്യജീവികളുടെ മികച്ച ചിത്രങ്ങൾ പകർത്താനാണ്. ഇവരുടെ ഓരോ ചിത്രങ്ങൾക്കും പിന്നിൽ ഓരോ കഥയുമുണ്ടാകും. അങ്ങനെ വന്യജീവി സങ്കേതം സന്ദർശിക്കാനെത്തിയ ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആഫ്രിക്കയിലെ വന്യജീവി സങ്കേതങ്ങൾ കണ്ട് അവിടെ നിന്നു ചിത്രങ്ങൾ പകർത്താനെത്തിയതായിരുന്നു ശാസൻ അമീർ എന്ന ഫൊട്ടോഗ്രഫർ.
ക്യാമറയുമായി ചിത്രമെടുക്കാൻ തയാറെടുക്കുന്നതിനിടയിലാണ് ശാസൻ അമീറിന്റെ അരികിലേക്ക് ഒരു ചീറ്റ മെല്ലെ നടന്നടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അത് ആക്രമിക്കാനുള്ള വരവല്ലെന്ന് വ്യക്തമായി. മാത്രമല്ല സഫാരിക്കെത്തുവരുമായി ചങ്ങാത്തം കൂടുന്ന ചീറ്റയാണിതെന്ന് മുൻപ് ഇവിടം സന്ദർശിച്ചപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നതും ഈ സന്ദർഭത്തിൽ ഗുണം ചെയ്തു. 9 മാസം മുൻപ് സൗത്ത് ആഫ്രിക്കയിലെ വന്യജീവി സങ്കേതം സന്ദർശിച്ചപ്പോൾ പകർത്തിയതാണ് ഈ ചിത്രങ്ങൾ.
ശാസന്റെ സമീപമെത്തിയതും ചീറ്റ ശരീരത്തിൽ മണത്തു നോക്കി. എന്തും അടുത്തറിയാൻ ആകാംക്ഷയുള്ള ജീവികളാണ് ചീറ്റകൾ. അതുകൊണ്ട് തന്നെ ശാസൻ അമീറിനെയും ക്യാമറയെയും അടുത്തറിയാനാകാം ചീറ്റ അരികിലെത്തിയതെന്നാണ് നിഗമനം. സഞ്ചാരികളെ ധാരാളമായി കാണുന്നതിനാൽ ചീറ്റയ്ക്ക് മനുഷ്യർ സുപരിചിതരാണ്. ക്യാമറയിൽ ഫോക്കസ് ചെയ്തിരുന്ന ശാസന്റെ മുഖത്ത് ചീറ്റ മണത്തു നോക്കുകയും തലകൊണ്ട് സ്നേഹത്തോടെ ഉരുമുകയും ചെയ്തു. ജീവിതത്തിലെ അപൂർവ നിമിഷമെന്നാണ് 27കാരനായ ശാസൻ അമീർ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. ചേർന്നിരുന്ന ചീറ്റയെ ശാസൻ തലോടുകയും ചെയ്തു.
വന്യമൃഗങ്ങൾ പൊതുവെ അപകടകാരികളാണെവന്നും അവയെ ഓമനിക്കാനോ അടുത്തു പോകാനോ പാടില്ലെന്നും ശാസൻ അമീർ മുന്നറിയിപ്പു നൽകുന്നു. ഇവിടെ ചീറ്റയുടെ അരികിലേക്ക് താൻ ചെന്നതല്ലെന്നും ചീറ്റ കൗതുകത്തോടെ അടുത്തെതിയതാണെന്നും ശാസൻ വിശദീകരിച്ചു. അതുകൊണ്ട് തന്നെ ഇതിൽ അപകട സാധ്യത കുറവായിരുന്നു. അൽപസമയം ശാസനൊപ്പം ഇരുന്ന ചീറ്റ പിന്നീട് അവിടെനിന്ന് കാടിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. ശാസൻ അമീർ ഫൊട്ടോഗ്രഫി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.
English Summary: Heartwarming moment a cheetah hugs a photographer caught on camera