ചാക്കു നിറയെ ഒച്ചുകളുമായി നാട്ടുകാർ; ഒന്നിന് ഒരു രൂപ; കൗതുകമായി ഒച്ചുവേട്ട
Mail This Article
ആഫ്രിക്കന്‍ ഒച്ചിനെ നേരിടാന്‍ നൂതനാശയവുമായി വൈപ്പിന്‍ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മ. ഒച്ചൊന്നിന് ഒരു രൂപവീതം നല്‍കി ശേഖരിച്ച് നശിപ്പിക്കുകയാണ് സണ്‍റൈസ് കൂട്ടായ്മയിലെ അംഗങ്ങള്‍. എവിടെ തിരിഞ്ഞാലും ആഫ്രിക്കന്‍ ഒച്ച്. ഒച്ചിനെ ചവിട്ടാതെ നടക്കാന്‍ പോലുമവാത്ത സ്ഥിതി. ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ചെയ്യത്തതിനെ തുടര്‍ന്നാണ് ഒച്ചുനശീകരണത്തിന് പ്രഭാതസവാരിക്കാര്‍ ഒത്തുകൂടിയത്. ഒച്ചൊന്നിന് ഒരു രൂപാ വീതം നല്‍കി ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നാടുനീളെ പരസ്യവും പതിച്ചു. മൊബൈല്‍ നമ്പരും നല്‍കി. അതുവരെ അനങ്ങാതിരുന്നവര്‍ പോലും ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ചു. സംഘാടകരെ സമീക്കുന്നവര്‍ക്ക് ഒച്ചെണ്ണി കാശു നല്‍കും.
500 മുതൽ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വിൽപ്പന നടത്തിയവരുണ്ട്. കാശുകൊടുത്ത് ഒച്ചിനെ വാങ്ങുന്നവരൊന്നും നേരിട്ട് ഒച്ചുശേല്യം നേരിടുന്നവരല്ല എന്നതാണ് കൗതകം. എല്ലാവരും നായരമ്പലത്തിന് പുറത്തുള്ളവര്‍ . ഒരു പൊതുപ്രശ്നത്തില്‍ ഇടപെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വിമുഖതകാട്ടിയതിനോടുള്ള പ്രതിഷേധമാണ് ഒച്ചുവ്യാപാരത്തിലെത്തി നില്‍ക്കുന്നത് .വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവർ.
English Summary: Giving rewards for hunting African snails