പ്രതിമയെന്നു കരുതി സെൽഫിയെടുക്കാൻ ശ്രമം; 68 കാരനെ ആക്രമിച്ച് കൂറ്റൻ മുതല, ഭയന്നുവിറച്ച് കാഴ്ചക്കാർ!
Mail This Article
പ്ലാസ്റ്റിക് പ്രതിമയാണെന്നോർത്ത് പാർക്കിലെ മുതലയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിലിപ്പീൻസിലെ അമയാ വ്യൂ അമ്യൂസ്മെന്റ് പാർക്കിലെത്തിയ 68കാരനായ നെഹിമിയാസ് ചിപാഡയാണ് 12 അടിയോളം നീളമുള്ള ഭീമൻ മുതലയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. മുതലയുടെ വലിയ പ്രതിമയെന്നു കരുതിയാണ് നെഹിമിയാസ് ചിപാഡ കുളത്തിലേക്ക് ചാടി അതിനൊപ്പം സെൽഫിയെടുക്കാൻ തുനിഞ്ഞത്.
ഒരു കൈ കൊണ്ട് മുതലയെ പിടിച്ച് മറുകൈ കൊണ്ട് സെൽഫി പകർത്താനൊരുങ്ങിയ നെഹിമിയാസ് ചിപാഡയുടെ ഇടത്തുകൈയിൽ മുതല കടിക്കുകയായിരുന്നു. മുതല ഇയാളെ വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തിയെങ്കിലും എങ്ങനെയോ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നുവെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കണ്ടുനിന്ന കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നവരും സംഭവംകണ്ട് ഭയന്നു നിലവിളിച്ചു. പാർക്കിലുണ്ടായിരുന്ന റോഗ്‌ലിയോ പമീസ ആന്റിഗയാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും.
മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട നെഹിമിയാസ് ചിപാഡയുടെ ഇടതു കൈയിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു പരുക്കേറ്റ ഇയാളെ ഉടനടി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി. പാർക്കിൽ മറ്റ് ജീവികളുടെ വലിയ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് പ്രതിമയെന്നു കരുതി കൂറ്റൻ മുതലയ്ക്കൊപ്പം ചിത്രം പകർത്താൻ ഇയാൾ ചാടിയത്. പാർക്കിലെങ്ങും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് നെഹിമിയാസ് ചിപാഡയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം പാർക്ക് അധികൃതർ നിഷേധിച്ചു. പരുക്കേറ്റയാൾക്ക് ചികിൽസയ്ക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.
English Summary: Man Attacked By 12-Foot Crocodile He Mistook For Plastic Statue