2ടണ്‍ പഴങ്ങളും പച്ചക്കറികളും; തായ്ലൻഡിന് ആഘോഷമായി വീണ്ടും മങ്കി ഫെസ്റ്റിവൽ, വിഡിയോ
Mail This Article
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ മങ്കി ഫെസ്റ്റിവല്‍ ഇത്തവണ ആഘോഷമാക്കി തായ്‍ലൻഡുകാര്‍. ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് തങ്ങളുടെ നാട്ടിലേക്കെത്തിച്ച് ടൂറിസം വരുമാനം കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കുരങ്ങുകള്‍ക്ക് ആദരമായിട്ടാണ് തായ്‌ലൻഡിലെ ലോപ്ഭുരിയില്‍ മങ്കി ഫെസ്റ്റിവല്‍ നടത്തുന്നത്.
2ടണ്‍ പഴങ്ങള്‍ 2 ടണ്‍ പച്ചക്കറികള്‍...യഥേഷ്ടം അവയ്ക്കുമേല്‍ ആധിപത്യം സ്ഥാപിച്ച് സര്‍വം മറന്ന് ആസ്വദിക്കുകയാണ് വാനരക്കൂട്ടം. നീളന്‍ വാലുള്ള കുരങ്ങന്‍മാരാണ് ആധിപത്യത്തില്‍ മുന്നില്‍. തായ്‍ലൻഡിലെ ലോപ്ഭുരിയില്‍ ആയിരക്കണക്കിന് കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം നല്‍കുന്നത് ആചാരവും ആഘോഷവുമാണ്. ലോപ്ഭുരി സര്‍ക്കാരിന്റെ പ്രധാന വരുമാനം ടൂറിസത്തില്‍ നിന്നാണ് ലഭിക്കുന്നത്. സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നതില്‍ വാനരന്‍മാര്‍ക്ക് വലിയ പങ്കുണ്ട്.
ഉപദ്രവങ്ങളൊന്നുമില്ലാതെ സഞ്ചാരികള്‍ക്കൊപ്പം തുള്ളിക്കളിച്ചും അവരുടെ ശരീരത്തിൽ ചാടിക്കയറിയും ആളുകളെ രസിപ്പിക്കും. കുരങ്ങന്‍മാരുടെ വികൃതികള്‍ ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ധാരാളമായെത്തും. വാനരക്കൂട്ടത്തിന്റെ ഈ സേവനത്തിന് നന്ദിസൂചകമായാണ് മങ്കി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 3000 ഡോളര്‍ ചെലവുണ്ട് ഈ മേള നടത്താന്‍. ഇക്കൊല്ലത്തെ ആഘോഷത്തിന്റെ ആശയം പുതുമയുളളതാണ്. നൂറ് വീല്‍ചെയറുകള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയെന്നതാണ് ഇത്തവണത്തെ ആഘോഷകമ്മറ്റിയുടെ തീരുമാനം. അതുകൊണ്ട് ഇത്തവണ മങ്കീസ് വീല്‍ചെയര്‍ പാര്‍ട്ടിയാണ് സംഘടിപ്പിച്ചിരിക്കുന്നത് . യാത്രാ വിലക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഈ ആഘോഷം കാണാന്‍ ഇവിടേക്ക് ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നത്. മങ്കി ഫെസ്റ്റിവല്‍ സമയത്ത് ലോപ്ഭൂരിക്ക് സഞ്ചാരികള്‍ നല്‍കുന്ന പേരാണ് കപിപ്രവിശ്യ അഥവാ മങ്കി പ്രൊവിൻസ് എന്നത്.
English Summary: Fruit galore: Thai monkey festival returns as tourists come back