ADVERTISEMENT

പെരുമ്പാമ്പ് വരിഞ്ഞുമുറുക്കിയ ഇമ്പാലക്കുഞ്ഞിനെ തട്ടിയെടുത്ത് കഴുതപ്പുലി. ബോട്സ്വാനയിലെ ഒക്കാവാങ്കോ ഡെൽറ്റയിൽ നിന്നുള്ള ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മറ്റുമൃഗങ്ങൾ വേട്ടയാടുന്ന മൃഗങ്ങളെ തട്ടിയെടുക്കുന്ന പ്രവണത കഴുതപ്പുലികളിൽ സാധാരണമാണ്. ഇവിട ഇമ്പാലക്കുഞ്ഞിനെ പിടികൂടിയ പെരുമ്പാമ്പിനെ ഉൾപ്പെടെയാണ് കഴുതപ്പുലി തട്ടിയെടുത്തത്.

എസ്കേപ് സഫാരി കമ്പനിയുടെ സ്ഥാപകനായ മൈക്ക് സതർലാൻഡ് ആണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. 34 കാരനായ മൈക്ക് സ്വകാര്യ വന്യജീവി സങ്കേതമായ മോമ്പോ ക്യാംപിലൂടെയുള്ള സഫാരിക്കിടയിലാണ് അപൂർവ കാഴ്ച കണ്ടത്. ഇമ്പാലകളുടെയും വൈൽഡ് ബീസ്റ്റുകളുടെയും പ്രജനനകാലമാണിത്. അതുകൊണ്ട് തന്നെ ദിവസങ്ങൾ മാത്രമുള്ള ധാരാളം ഇമ്പാലക്കുഞ്ഞുങ്ങളെ ഒരോ ഇമ്പാല സംഘത്തിനൊപ്പവും കാണാൻ കഴിയും. ഇതു ലക്ഷ്യമാക്കിയാണ് സഫാരി സംഘം യാത്രതിരിച്ചത്.

ഇമ്പാലകളുടെ കൂട്ടത്തിനൊപ്പം ഇവർ പ്രതീക്ഷിച്ചതുപോലെ ധാരാളം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇമ്പാലകളെ നോക്കുന്നതിനിടയിലാണ് സമീപത്തെ മരത്തിൽ നിന്ന് ഊർന്നിറങ്ങുന്ന പെരുമ്പാമ്പിനെ സംഘം കണ്ടത്. ഇമ്പാലക്കൂട്ടം കടന്നുപോകുന്ന വഴിയിലേക്കായിരുന്നു പാമ്പിന്റെ യാത്ര. വിശ്രമിക്കാൻ കിടന്ന ഇമ്പാലക്കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തിയ പെരുമ്പാമ്പ് അതിനു സമീപമെത്തി വരിഞ്ഞു മുറുക്കിയത് നിമിഷങ്ങൾക്കകമായിരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള ഇമ്പാലക്കുഞ്ഞിൽ നിന്ന് നേരിയ കരച്ചിൽ മാത്രമാണ് പുറത്തുവന്നത്. ഇതുകേട്ടതും സമീപത്ത് ചുറ്റിത്തിരിഞ്ഞ കഴുതപ്പുലി അവിടേക്ക് ഓടിയെത്തി.

അൽപസമയം നോക്കിനിന്ന കഴുതപ്പുലി ഇമ്പാലക്കുഞ്ഞിനെയും ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെയും കടിച്ചെടുത്തു. ആദ്യം പെരുമ്പാമ്പിനെ കടിച്ചു കുടഞ്ഞ് മാറ്റാൻ കഴുതപ്പുലി ശ്രമിച്ചെങ്കിലും പെരുമ്പാമ്പ് പിടിഅയയ്ക്കാതെ വന്നതോടെ ആശ്രമം ഉപേക്ഷിച്ചു. പിന്നീട് ഇമ്പാലക്കുഞ്ഞിനെയും അതിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെയും ഒന്നിച്ചു  കടിച്ചെടുത്ത് 15 മീറ്ററോളം നടന്നു. ഇതിനിടയിൽ പെരുമ്പാമ്പിന്റെ പിടിവിടുവിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കഴുതപ്പുലി മാറുന്നില്ലെന്ന് മനസ്സിലാക്കിയതോടെ പെരുമ്പാമ്പ് ഇമ്പാലയെ ഉപേക്ഷിച്ച് സമീപത്തുള്ള മരത്തിലേക്ക് ഇഴഞ്ഞുകയറി. നിമിഷങ്ങൾക്കകം തന്നെ കഴുതപ്പുലി ഇമ്പാലക്കുഞ്ഞിനെ ഭക്ഷണമാക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ഇമ്പാലക്കുഞ്ഞിന്റെ അമ്മ വേദനയോടെ നിസഹായയായി സമീപത്തു നിൽക്കുന്നുണ്ടായിരുന്നെന്നും മൈക്ക് വിശദീകരിച്ചു.

English Summary: Impala Baby Tries Escaping Python & Hyena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com