ADVERTISEMENT

കടലിൽ ബോഡിബോർഡിങ് നടത്തുന്നതിന് തടസമുണ്ടാക്കിയ നീർനായയെ ബോർഡ് ഉപയോഗിച്ച് പ്രഹരിക്കാൻ ശ്രമിച്ച് സർഫർ. ന്യൂസീലൻഡിലെ ഡുണെഡിൻ ബീച്ചിലാണ് സംഭവം നടന്നത്. സർഫറുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് നീർനായ രക്ഷപ്പെട്ടത്. നിർനായയെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബീച്ചിൽ സന്ദർശനം നടത്തുകയായിരുന്ന ഡാരിൽ ജോൺസ് എന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ബോഡിബോർഡിങിനുള്ള വസ്ത്രങ്ങളും ധരിച്ച് ബോഡിബോർഡുമായി കടലിലേക്ക് ഇറങ്ങാനെത്തിയ സർഫറിന് നീർനായയുടെ സാന്നിധ്യം മൂലം വെള്ളത്തിലേക്കിറങ്ങാൻ സാധിച്ചില്ല. അത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങി സർഫറിനെ തടസ്സപ്പെടുത്തുകയായിരുന്നു. സർഫറിന്റെ കൈയിലുള്ള വസ്തുക്കൾ കണ്ട് ആകൃഷ്ടനായതിനാലാവണം നീർനായ പിന്നാലെ കൂടിയതെന്ന് ഡാരിൽ വിശദീകരിച്ചു.

നീർനായയെ തുരത്താനായി സർഫർ ബോർഡ് എടുത്തു വീശിയതോടെ അത് പിന്നാലെ കൂടി. കരയിലേക്ക് അൽപദൂരം നീർനായ ഇയാളെ പിന്തുടർന്ന് ചെല്ലുന്നതായും  ദൃശ്യങ്ങളിൽ കാണാം. ഇതോടെ ബോഡിബോർഡ് എടുത്ത് ഇയാൾ നീർനായയ്ക്കു നേരെ അതിശക്തമായി വീശുകയായിരുന്നു. രണ്ടുതവണ ആഞ്ഞു വീശിയിട്ടും ഭാഗ്യംകൊണ്ട് മാത്രമാണ് നീർനായയ്ക്ക് അപകടം സംഭവിക്കാതിരുന്നത്. നീർനായകളുട സ്വഭാവത്തെ പറ്റി കൃത്യമായ അറിവില്ലാത്തതിനാലാണ് സർഫർ ഇത്തരമൊരു പ്രവർത്തിക്ക് മുതിർന്നതെന്ന് ഡാരിൽ പറയുന്നു. അൽപ സമയത്തിനു ശേഷം നീർനായ കടലിലേക്ക് മടങ്ങുകയും ചെയ്തു.

നീർനായയെ കണ്ടമാത്രയിൽ അതിനടുത്തു നിന്നും ദൂരെ മാറി അൽപസമയം കാത്തിരുന്നുവെങ്കിൽ അത് തിരികെ കടലിലേക്ക് തന്നെ മടങ്ങുമായിരുന്നു. 30 വർഷമായി ഡാരിൽ ഇവിടെ സർഫിങ് നടത്താറുണ്ട്. പലതവണ നീർനായകളെ തൊട്ടുമുന്നിൽ കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡാരിലിന്റെ വിശദീകരണം. 

നീർനായകളുടെ രീതികൾ കൃത്യമായി അറിയാതെ കടലിൽ ഇറങ്ങാനെത്തുന്നവർക്ക് ഇത്തരം തെറ്റുകൾ സംഭവിക്കാറുണ്ടെന്ന് ഡോക് ബയോഡൈവേഴ്സിറ്റി റെയ്ഞ്ചറായ ജിം ഫെെഫേ അഭിപ്രായപ്പെട്ടു. ബോഡിബോർഡ്   നീർനായയുടെ ശരീരത്തിൽകൊണ്ട് അപകടം സംഭവിച്ചിരുന്നെങ്കിൽ സർഫർ കൂടുതൽ കുഴപ്പത്തിലാകുമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നീർനായകളുമായി ഏറ്റുമുട്ടാതെ അവയ്ക്ക് സമാധാനമായി തിരികെ കടലിലേക്ക് മടങ്ങാനുള്ള സമയം നൽകാൻ ആളുകൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

English Summary: Bodyboarder seen swinging board at sea lion on New Zealand beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com