ഫാക്ടറി ഗോഡൗണിൽ പുലി കുടുങ്ങി; കൂട്ടിലാക്കാൻ വനം വകുപ്പ്, വഴികളടച്ച് കാത്തിരിപ്പ്, വിഡിയോ
Mail This Article
കോയമ്പത്തൂരിൽ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലിയെ പിടിക്കാൻ ശ്രമം തുടരുന്നു. നഗരമേഖലയിലെ ഉപേക്ഷിക്കപ്പെട്ട ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലിയെ കൂട്ടിലാക്കാൻ ഇന്നലെ രാത്രി മുഴുവൻ ശ്രമം തുടർന്നെങ്കിലും ഇനിയും ഫലം കണ്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ഇന്നലെയാണ് കോയമ്പത്തൂർ നഗരത്തിന് സമീപമുള്ള കുനിയമുത്തൂരിലെ ഫാക്ടറി ഗോഡൗണിൽ പുലി കുടുങ്ങിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി സുഗുണപുരം, മയിൽക്കൽ, മടുക്കരൈ ജനവാസമേഖലകളിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പുലി തന്നെയാണ് ഫാക്ടറിക്കുള്ളിൽ കുടുങ്ങിയതെന്ന് കാലടയാളങ്ങളിൽ നിന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആറ് വലിയ മുറികളുളള ഗോഡൗണിലാണ് പുലിയുള്ളത്. അകത്തേക്ക് കടന്ന് മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന് പദ്ധതിയില്ല. പുറത്തേക്കുള്ള വഴികളെല്ലാം അടച്ച് രണ്ട് വാതിലുകളിൽ ഇരയിട്ട കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പുലി കൂട്ടിൽ കുടുങ്ങുമെന്നാണ് കരുതുന്നതെന്ന് റീജിയണൽ ഫോറസ്റ്റ് റേഞ്ചർ രാമസുബ്രഹ്മണ്യം പറഞ്ഞു.
English Summary: Efforts on to capture leopard holed up in warehouse near Coimbatore without using tranquilliser