ADVERTISEMENT

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും അല്പം അകലെയായി സ്ഥിതിചെയ്യുന്ന ലോപ്ബുരി എന്ന നഗരത്തിലെ  ജനങ്ങൾ ഇപ്പോൾ പാത്തും പതുങ്ങിയും മാത്രമാണ് പുറത്തിറങ്ങുന്നത്. കാരണം ഈ നഗരമാകെ  കുരങ്ങന്മാർ കൈയടക്കിയിരിക്കുകയാണ്. അവയുടെ കണ്ണിൽപ്പെട്ടാൽ ദേഹത്തു ചാടിവീണ് ആക്രമിക്കും എന്നുറപ്പ്. കുറച്ചുകാലം മുൻപുവരെ കുരങ്ങുകളെ സ്നേഹിക്കുകയും എന്തിനേറെ അവയ്ക്കായി ഉത്സവം വരെ സംഘടിപ്പിച്ചിരുന്ന നാട്ടുകാർ ഇപ്പോൾ എങ്ങനെയും ഇവയുടെ ശല്യത്തിൽ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന സ്ഥിതിയിലാണ്. 

 

ലോപ്ബുരിയിലെ കുരങ്ങുകളെ കാണുന്നതിന് മാത്രമായി വിദേശസഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. എന്നാൽ  കൊറോണാവൈറസ് വ്യാപനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചത് മൂലം ഇവയ്ക്ക് വേണ്ടത്ര ഭക്ഷണം കിട്ടാതെയായി.  അതിനുപുറമേ  ജനങ്ങൾ പുറത്തേക്കിറങ്ങാത്തതുമൂലം അവയ്ക്ക് നഗരത്തിൽ സ്വതന്ത്രമായി ഇറങ്ങി നടക്കാനും സാധിച്ചു. ഭക്ഷണം തേടി അവ വീടുകളിലും കെട്ടിടങ്ങളിലും അതിക്രമിച്ചുകയറിത്തുടങ്ങിയതോടെ പ്രദേശവാസികൾ തന്നെ കുരങ്ങുകൾക്ക് ഭക്ഷണം കൊടുത്തു തുടങ്ങി. 

 

ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന ഭക്ഷണങ്ങളും മധുര പാനീയങ്ങളുമാണ് കുരങ്ങന്മാർക്ക് നഗരവാസികൾ നൽകിയിരുന്നത്. എന്നാൽ ശല്യം ഒഴിവാക്കാൻ വേണ്ടി കൊടുത്ത ഭക്ഷണം ഇവയെ കൂടുതൽ ഊർജ്ജസ്വലരാക്കുകയാണ് ചെയ്തത്. അതോടെ അവ കൂടുതലായി ഇണചേരാൻ തുടങ്ങി. അങ്ങനെ കഴിഞ്ഞ രണ്ടു വർഷംകൊണ്ട് നഗരത്തിലെ കുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. കുരങ്ങുകളുടെ എണ്ണം കൂടിയതനുസരിച്ച് അവയ്ക്ക് ഭക്ഷണത്തിന്റെ ആവശ്യവും കൂടി വന്നു. ഇതേതുടർന്നാണ് കുരങ്ങന്മാർ കൂട്ടമായി തെരുവിലിറങ്ങി ജനജീവിതം തടസ്സപ്പെടുത്തി തുടങ്ങിയത്. 

 

ഇപ്പോൾ ആയിരക്കണക്കിന് കുരങ്ങുകളുടെ അധീനതയിലാണ് ലോപ്ബുരി നഗരം. കോവിഡ് കാലത്തിനു മുൻപ് കൃത്യമായി കുരങ്ങുകൾക്ക് വന്ധ്യംകരണം ചെയ്യാൻ ഭരണകൂടങ്ങളും ശ്രമിച്ചിരുന്നു. കുരങ്ങുകളെ പഴങ്ങളും മറ്റും കാണിച്ച് ആകർഷിച്ച് കൂടുകളിൽ കയറ്റിയശേഷം ക്ലിനിക്കുകളിലെത്തിച്ച് മയക്കി വന്ധ്യംകരണം ചെയ്യുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ പിടികൂടുന്നവയെ തിരിച്ചറിയുന്നതിനായി ശരീരത്തിൽ പ്രത്യേക മാർക്കുകളും  നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയധികം കുരങ്ങുകളെ വന്ധ്യംകരണം ചെയ്യാനാവാതെ ഭരണകൂടവും കുഴങ്ങിയിരിക്കുകയാണ്. 

 

എണ്ണം പെരുകിയതോടെ പല കൂട്ടമായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുന്ന സ്വഭാവവും ഇവയ്ക്കിടയിൽ വർധിച്ചിട്ടുണ്ട്. അക്രമാസക്തരായ  കുരങ്ങുകളുടെ സമീപത്തുകൂടി നടക്കാൻപോലും ഇവിടുത്തെ ജനങ്ങൾ ഭയപ്പെടുന്നു. മനുഷ്യരെ തീരെ ഭയമില്ലാതായ കുരങ്ങന്മാർ ശരീരത്തിലേക്കു ചാടി കയറാനും കൈയിലുള്ളവ തട്ടിപ്പറിക്കാനുമെല്ലാം മുതിരുന്നുണ്ട്. നഗരത്തിലെ അടച്ചിട്ട   നിലയിലുള്ള സിനിമ തിയേറ്ററാണ് നിലവിൽ കുരങ്ങന്മാരുടെ  പ്രധാന താവളം. ചത്ത കുരങ്ങുകളുടെ ജഡങ്ങൾ തിയേറ്ററിലെ പ്രൊജക്ഷൻ റൂമിലാണ് ഇവ സൂക്ഷിക്കുന്നത്. തിയേറ്ററിനു സമീപത്തേക്ക് ആളുകളെത്തിയാൽ ഇവ കൂട്ടമായി ആക്രമിക്കുകയും ചെയ്യും. 

 

പൊതു ഇടങ്ങളിൽ വലിയ നാശനഷ്ടമാണ് കുരങ്ങുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കുന്നുണ്ട്. വാഹനഗതാഗതം പോലും തടസ്സപ്പെടുത്തിക്കൊണ്ട് കുരങ്ങുകൾ നഗരം കൈയേറിയതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും  കുരങ്ങുകളുടെ ശല്യം വർധിച്ചത് മൂലം ലോപ്ബുരിയിലെ ജീവിതം തന്നെ മതിയാക്കി നാടുവിട്ടവർ ഏറെയാണ്. കുരങ്ങുകളെ കൂട്ടമായി മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറ്റുക മാത്രമാണ് ഇവയുടെ ശല്യത്തിൽ നിന്നും രക്ഷപെടാനുള്ള ഏക പോംവഴി. എന്നാൽ അപ്പോഴും ഇത്രയധികം എണ്ണത്തിനെ എങ്ങനെ മാറ്റിപ്പാർപ്പിക്കും എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ.

 

English Summary: Thousands of monkeys terrorise Thai town: Rival gangs battle for supremacy as they compete for food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com