നരേന്ദ്ര മോദിയുമെത്തി തലോടി; പരേഡുകളിലെ ശ്രദ്ധാകേന്ദ്രം വിരാട് വിരമിച്ചു; രാജോചിത യാത്രയയപ്പ്
Mail This Article
2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിരാട് എന്ന കുതിര സർവീസിൽ നിന്നു വിരമിച്ചു. 73–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തിരികെ രാഷ്‌ട്രപതി ഭവനിലേക്ക് ആനയിച്ച ശേഷമായിരുന്നു വിരാടിന്റെ വിരമിക്കൽ അധികൃതർ പ്രഖ്യാപിച്ചത്. പരേഡ് അവസാനിച്ചതോടെ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ തലയിലും പുറത്തും തലോടിയാണു വിരാടിനെ യാത്രയാക്കിയത്.
പതിമൂന്നോളം റിപ്പബ്ലിക് ദിന പരേഡുകളിൽ ശ്രദ്ധാകേന്ദ്രമായിരുന്ന വിരാട് ഇന്നലത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഹാനോവേറിയൻ ഇനത്തിലുള്ള കുതിരയെ 2003ലാണ് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ ഉൾപ്പെടുത്തിയത്. അസാധാരണമായ കഴിവുകളുടെയും സേവനത്തിന്റെയും പേരിൽ രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. വിരാടിന് പ്രായമായതിനാലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ജനുവരി 15-ന് കരസേനാ ദിനത്തിന്റെ ഭാഗമായി വിരാടിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. പരേഡിൽ ഏറ്റവും വിശ്വസ്തനായ കുതിരയായിട്ടായിരുന്നു വിരാടിനെ കണക്കാക്കിയിരുന്നത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വിരാടിന് യാത്രയയപ്പു നൽകി.
English Summary: Virat, elite horse of president's guard, retires