ഗ്രാമത്തിൽ അജ്ഞാതജീവിയുടെ കാൽപ്പാടുകൾ; ഭയന്നുവിറച്ച് പ്രദേശവാസികൾ!
Mail This Article
ഒരു പ്രദേശത്തെയാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി അജ്ഞാതജീവിയുടെ കാൽപ്പാടുകൾ. പശ്ചിമബംഗാളിലെ ഛാർഗ്രാം ജില്ലയിലുള്ള ചില ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാതജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വലുപ്പമേറിയ കാൽപാടുകൾ മണ്ണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും ഏത് ജീവിയുടേതാണെന്ന് തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല.
കന്യാബലി എന്ന ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ലക്ഷ്മൺപുർ, കുമിർഘട്ട തുടങ്ങിയ ഗ്രാമങ്ങളിലും ഇതേ കാൽപ്പാടുകൾ പറഞ്ഞിട്ടുള്ളതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ ഗ്രാമപ്രദേശത്തുള്ളവർ ആരും അസാധാരണമായി ഏതെങ്കിലും മൃഗത്ത കണ്ടതായി റിപ്പോർട്ടുകളില്ല. ഏതാനും ദിവസങ്ങളായി വിവിധ ഗ്രാമങ്ങളിൽ കാൽപ്പാടുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഏതു മൃഗത്തിന്റെ കാൽപ്പാടാണെന്ന് തിരിച്ചറിയാനാവാതെ വന്നതോടെ ഇവിടങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കടുവയുടെ കാൽപ്പാടാകാം ഇതെന്നാണ് ഒരു വിഭാഗത്തിന്റെ അനുമാനം. എന്നാൽ ഭൂരിഭാഗം പേരും ഇതിനോട് യോജിക്കുന്നില്ല. 2016 ലും സമാനമായ രീതിയിൽ അജ്ഞാതജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നെങ്കിലും അന്നും ഏതു മൃഗമാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കടുവയാകാം ഇതെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങാൻതന്നെ മടിക്കുന്ന സ്ഥിതിയാണുള്ളത്.
കർഷകർ ഏറെയുള്ള ഈ പ്രദേശങ്ങളിൽ നിലവിൽ കന്നുകാലികളെ പുറത്തിറക്കാതെ സംരക്ഷിക്കുകയാണ് ഗ്രാമവാസികൾ. രാത്രി സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ഇതേ നിലയിൽ അധിക ദിവസം തുടരാനാവില്ലെന്നും അതിനാൽ അജ്ഞാതജീവിയെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. എന്നാൽ ജനങ്ങളുടെ വിഷമാവസ്ഥ മനസ്സിലാക്കിയിട്ടും ഉചിതമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്. അതേസമയം അജ്ഞാതജീവിയെ കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
English Summary: West Bengal: Unknown animal’s footprints found, many villages in panic