ADVERTISEMENT

മനക്കട്ടിയുള്ളവരിൽ പോലും അസ്വസ്ഥത സൃഷ്ടിക്കാനിടയുള്ളതാണ് ഈ വാർത്തയ്ക്കൊപ്പമുള്ള വിഡിയോ ദൃശ്യങ്ങൾ. ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചിൽ പീലാർമൂഴി ഭാഗത്തു കാട്ടിനുള്ളിൽ സ്ഥാപിച്ച വൈദ്യുതവേലിയിൽ തട്ടി ഒരു മ്ലാവ് പിടഞ്ഞു ചാകുന്നതു ദൃശ്യങ്ങളിൽ കാണാം. രക്ഷിക്കാൻ ശ്രമിച്ചാൽ വൈദ്യുത വേലിയിൽ നിന്നു ഷോക്കേറ്റു മരണം ഉറപ്പാണെന്നതിനാൽ മനുഷ്യരാരും മ്ലാവിന്റെ രക്ഷയ്ക്കെത്തിയില്ല. ആനത്താരകളിലടക്കം അശാസ്ത്രീയമായി നിർമിച്ചുകൂട്ടിയ വൈദ്യുത വേലികൾ സംസ്ഥാനത്തെമ്പാടുമുള്ള വനമേഖലകളിൽ നൂറുകണക്കിനു വന്യജീവികളെയാണു കൊന്നൊടുക്കുന്നത്. ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനയടക്കമുള്ള വന്യജീവികൾ പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണു വനങ്ങളോടു ചേർന്നു സൗരോർജ – വൈദ്യുത വേലികൾ നിർമിക്കുന്നത്. മൃഗങ്ങൾക്കു ജീവഹാനി സംഭവിക്കാത്തവിധം നിയന്ത്രിത അളവിൽ മാത്രമേ വൈദ്യുതി പ്രവഹിക്കാൻ പാടുള്ളൂ എന്നാണു ചട്ടമെങ്കിലും സംഭവിക്കുന്നതു നേരെ മറിച്ചാണ്. വന്യജീവികളുടെ പ്രാണനെടുക്കാൻ പാകത്തിനു വനംവകുപ്പു തയ്യാറാക്കിയ മരണക്കെണിയായി വൈദ്യുത വേലികൾ മാറുന്നത് എങ്ങനെയാണ്? ഒരന്വേഷണം..

∙ വൈദ്യുത വേലിയെന്ന വെള്ളാന

വനംവകുപ്പിലെ ചില ജീവനക്കാർക്കും അവരുടെ ഇഷ്ടക്കാരായ കരാറുകാർക്കും വൈദ്യുതവേലിയെന്നു കേൾക്കുന്നതു തന്നെ ഹരമാണ്. കാരണം, ലക്ഷക്കണക്കിനു രൂപ അടിച്ചുമാറ്റുന്ന വെള്ളാനയായി വൈദ്യുതവേലികൾ മാറിയിട്ടു നാളുകളായി. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ള ഉപകരണങ്ങൾക്കു പകരം തട്ടിക്കൂട്ടു സാമഗ്രികൾ ഉപയോഗിച്ചാണു പലയിടത്തും വൈദ്യുതവേലി നിർമാണം. ആനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ജീവനെടുക്കാത്തവിധം നിയന്ത്രിത അളവിലുള്ള വൈദ്യുതി മാത്രമേ വൈദ്യുതവേലികളിലൂടെ പ്രവഹിക്കാൻ പാടുള്ളൂ. എന്നാൽ, ഇവയിൽ തട്ടി ജീവൻ നഷ്ടപ്പെടുന്നതിലേറെയും കാട്ടാനകളാണ്. കുടിവെള്ള സ്രോതസുകൾ തേടി ആനക്കൂട്ടം സ്ഥിരമായി സഞ്ചരിക്കുന്ന പാതകൾ (ആനത്താര) പോലും കൃത്യമായ പഠനംകൂടാതെ വൈദ്യുതവേലികെട്ടി അടച്ച സംഭവങ്ങളേറെ. ആനകൾ കൂടുതലായി കാണപ്പെടുന്ന മലയാറ്റൂർ, ചാലക്കുടി, വാഴച്ചാൽ ഡിവിഷനുകളിലെ പ്രധാന ജലസ്രോതസ് ചാലക്കുടിപ്പുഴയാണ്. ഇവിടേക്കു നീളുന്ന പില്ലപ്പാര, മുണ്ടൻമാണി, ചിക്ലായി, ചാടുകല്ലുന്തര തുടങ്ങിയ ഭാഗങ്ങളിലെ ആനത്താരകളിൽ സ്ഥാപിച്ച വേലികൾ ആനകൾക്കു സഞ്ചാരതടസ്സം സൃഷ്ടിക്കുന്നു. കടുത്ത വേനലിൽ കാടിനുള്ളിലെ ജലസ്രോതസുകൾ വറ്റുമ്പോൾ ഈ വഴികളിലൂടെയാണ് ആനകൾ പുഴയിലേക്കെത്തുന്നത്. ഇവയുടെ ജീവൻ നഷ്ടപ്പെടാൻ വൈദ്യുതവേലി ഇടയാക്കുന്നു. 

mlaavu

∙ പണം മുടിക്കുന്ന വേലി

മലയാറ്റൂർ, ചാലക്കുടി, വാഴച്ചാൽ എന്നിവയടക്കം സംസ്ഥാനത്തെ പല വനംഡിവിഷനുകളിലും വൈദ്യുതവേലി നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി പരിയാരം ഉൾപ്പെടെയുള്ള ചില മേഖലകളിൽ സൗരോർജവേലി നിർമിച്ച് 5 വർഷം പോലും തികയും മുൻപേ ലക്ഷങ്ങൾ മുടക്കി ‍പുതിയ വേലി നിർമിക്കേണ്ടിവന്നു. കൃത്യമായ പരിപാലനം ഇല്ലാതെ വൈദ്യുതവേലി നശിച്ചതാണു കാരണം. ജലസ്രോതസുകളിലേക്കു നീളുന്ന ആനത്താരകൾ അടച്ചുകെട്ടിയാൽ ഇവ കാട്ടാനകൾ നശിപ്പിക്കുമെന്നു വ്യക്തമാണെന്നിരിക്കെ ഒരേ സ്ഥലത്തു തന്നെ ഒന്നിലധികം തവണ സൗരോർജവേലി പരീക്ഷിക്കുന്ന ഏർപ്പാടു പോലും സജീവം. സൗരോർജ വേലിയിൽ നിന്നേൽക്കുന്ന വൈദ്യുതാഘാതം കുട്ടിയാനകളെ അപായപ്പെടുത്തുമെന്നതിനാൽ പിടിയാനകൾ മരങ്ങൾ തള്ളിയിട്ട് ഇവ നശിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇവയൊക്കെ സർക്കാരിനു സമ്മാനിക്കുന്നതു കോടികളുടെ നഷ്ടം. 

∙ വേലിക്കു പിന്നിലെ യാഥാർഥ്യം

ജനവാസ മേഖലകളോടു ചേർന്നു നിർമിച്ചവയൊഴികെ സംസ്ഥാനത്തു പലയിടത്തും സൗരോർജ വേലികൾ പ്രവർത്തന രഹിതമാണ്. ചിലയിടങ്ങളിൽ കരാറുകാരും ഒരുകൂട്ടം ഉദ്യോഗസ്ഥരും ചേർന്നുള്ള കൂട്ടുകെട്ടാണ് സൗരോർജ വേലികളെ പണംതട്ടാനുള്ള മാർഗമാക്കി മാറ്റുന്നത്. കരാറിൽ രേഖപ്പെടുത്തിയ സ്ഥലത്തിനു പകരം മറ്റിടങ്ങളിൽ വേലി നിർമിക്കുക, പദ്ധതി പൂർത്തിയാകുംമുന്‍പേ ബിൽതുക അനുവദിക്കുക, വേലി പരിപാലിക്കാതിരിക്കുക എന്നിവയും വ്യാപകം. ബാറ്ററി യൂണിറ്റ്, എനർജൈസർ, കൺട്രോൾ യൂണിറ്റ് തുടങ്ങിയവയ്ക്കു നിലവാരമില്ലെന്നു ചില സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അളവിൽ കൂടുതൽ വൈദ്യുതി പ്രവഹിച്ചു മൃഗങ്ങൾ ചാകാൻ വഴിയൊരുങ്ങുന്നത് ഇങ്ങനെയാണ്. 20 വോൾട്ട് വരെ വൈദ്യുതി ഇടവിട്ടു കടത്തിവിടുന്ന വിധമേ വേലി നിർമിക്കാൻ പാടുള്ളൂ. എന്നാൽ, തുടർച്ചയായി കൂടുതൽ അളവിൽ വൈദ്യുതി പ്രവഹിച്ചാണ് കാട്ടാനകളടക്കമുള്ളവയുടെ ജീവൻ പൊലിയുന്നത്. എന്നിട്ടും വനംവകുപ്പു കൃത്യമായി നടപടിക്കു മുതിരാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com