ADVERTISEMENT

ഒട്ടേറെ പ്രത്യേകതകളുള്ള മത്സ്യമാണ് പഫർ മത്സ്യങ്ങൾ. വേഗം തീരെ കുറവാണ് ഈ മത്സ്യങ്ങൾക്ക്. പയ്യെ നീന്തുന്ന ഈ പാവത്താനെ കണ്ടാൽ വായിൽ വെള്ളമൂറുന്ന ശത്രുക്കൾ കടലിൽ ധാരാളമുണ്ട്. അപ്പോൾ അവയിൽ നിന്ന് രക്ഷപ്പെടാനായി ഈ മത്സ്യങ്ങൾ വായു ഉള്ളിലേക്കെടുത്ത് വീർക്കും. നിമിഷ നേരംകൊണ്ട് വീർത്ത് വലിയൊരു പന്തുപോലാകും. വായിലൊതുങ്ങുന്ന കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലുപ്പമുള്ള പന്തുപോലായാൽ ഏതു ശത്രുവും ഭയന്ന് പിന്തിരിയും. അങ്ങനെ അവ ശത്രുക്കളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടുകയും ചെയ്യും. ഇത്തരമൊരു പഫർ മത്സ്യത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മത്സ്യബന്ധനത്തിനിടെ പിടികൂടിയ പഫർ ഫിഷിന്റെ വായിൽ കൈയിട്ട യുവാവിന്റെ വിരലിൽ കടിച്ചുതൂങ്ങിയ മത്സ്യത്തിന്റെ ദൃശ്യമാണിത്. ശത്രുക്കൾ മുന്നിലെത്തിയാൽ പന്തുപോലെയാകുന്ന പഫർ മത്സ്യത്തിന്റെ വായിൽ വെറുതെ ഒരു തമാശയ്ക്കാണ് യുവാവ് കൈകൊണ്ട് തോണ്ടിയത്. ബോട്ടിൽ കിടന്ന മത്സ്യം ഉടൻതന്നെ യുവാവിന്റെ വിരലിൽ കടിച്ചു തൂങ്ങുകയായിരുന്നു. ഏറെ പരിശ്രമിച്ചിട്ടാണ് യുവാവിന് മത്സ്യത്തിന്റെ പിടിയിൽ നിന്ന് വിരൽ തിരിച്ചെടുക്കാനായത്. മത്സ്യത്തിന്റെ വായിൽ നിന്നും വിരൽ വലിച്ചെടുത്ത യുവാവ് വേദനകൊണ്ട് പുളയുന്നതും ദൃശ്യത്തിൽ കാണാം. വൈറൽ ഹോഗിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് പഫർ ഫിഷുകളുടെ ശാസ്ത്രീയനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലരെ ശുദ്ധജലത്തിലും കണ്ടുവരുന്നു. വെറും ഒരിഞ്ചു നീളമുള്ള പിഗ്മി പഫർ മുതൽ രണ്ടടിവരെ നീളം വയ്ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ കൂട്ടത്തിലുണ്ട്.

ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. ഞൊടിയിടെ വീർത്ത് പന്തുപോലാവുന്ന മീനിനു ചുറ്റും എഴുന്നു നിൽക്കുന്ന മുള്ള് കൂടിയുണ്ടെങ്കിൽ ശത്രുവിന്റെ കാര്യം പറയാനില്ല. ഇനി ശരീരം വീർപ്പിക്കുന്നതിനു മുമ്പേ പഫർഫിഷിനെ ആരെങ്കിലും അകത്താക്കിയാലും ശത്രുവിന്റെ കാര്യം കട്ടപ്പൊകയാണ്. സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ വീര്യമുള്ളതാണ് ഈ വിഷം. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ഈ വിഷത്തിനുള്ള പ്രതിവിധിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൽഗകളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഭക്ഷണം. അകത്താക്കുന്ന ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നതെന്ന് കരുതുന്നു. വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വൻ വിലയുള്ള ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെത്തുന്നു. 

English Summary: What Could Go Wrong? Fisherman Sticks His Finger In A Pufferfish Mouth!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com