ADVERTISEMENT

കുഞ്ഞുങ്ങളുമായി പുറത്തു പോകുമ്പോൾ ഏറെ കരുതൽ വേണം. ഒരു നിമിഷത്തെ അശ്രദ്ധപോലും വലിയ അപകടത്തിലേക്ക് വഴിയൊരുക്കാം. അത്തരമൊരു ദൃശ്യമാണ്  കലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്. കടൽത്തീരത്ത് അമ്മയ്ക്കൊപ്പമെത്തിയ പിഞ്ചുകുഞ്ഞിനെ  കാട്ടുനായ്ക്കളുടെ വിഭാഗത്തിൽപെട്ട ഒരു കയോട്ടി ആക്രമിക്കുന്ന ദൃശ്യങ്ങളാണിത്. അമ്മ അരികിൽതന്നെ ഉണ്ടായിരുന്നിട്ടും കുഞ്ഞ് ആക്രമിക്കപ്പെടുന്നത് അവർ അറിഞ്ഞതുമില്ല. 

രണ്ടു മക്കളുമൊത്ത് ഹണ്ടിങ്ടൺ ബീച്ചിൽ എത്തിയതായിരുന്നു യുവതി. കടലിന്റെ ഭംഗി ആസ്വദിച്ച് ഇവർ  തീരത്ത് നിൽക്കുന്നതിനിടെയാണ്  തൊട്ടു പിന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ കയോട്ടി ആക്രമിച്ചത്. കുഞ്ഞിനരികിലേക്ക് കയോട്ടി ഓടിയെത്തുന്നത് സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. മൃഗത്തെ കണ്ടു തിരിഞ്ഞുനിന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ചാടി വീഴുകയായിരുന്നു. 

പെട്ടെന്നുള്ള ആക്രമണത്തിൽ മറിഞ്ഞുവീണ കുഞ്ഞിനെ കയോട്ടി തുടരെ ആക്രമിച്ചു. കുഞ്ഞിന്റെ മുഖത്താണ് കടിയേറ്റത്. എന്നാൽ  തൊട്ടു പിന്നിൽ ഈ സംഭവങ്ങളൊന്നും നടക്കുന്നത് അമ്മ അറിയുന്നതേ ഉണ്ടായിരുന്നില്ല. തിരമാലകളുടെ ശബ്ദം കാരണം കുട്ടിയുടെ കരച്ചിൽ കേൾക്കാൻ സാധിച്ചിരുന്നില്ല. സമീപത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അവിടേക്കെത്തി കുഞ്ഞിനെ രക്ഷിച്ചത്. നിമിഷങ്ങൾക്കകം കയോട്ടി അവിടെനിന്നും സ്ഥലം വിടുകയും ചെയ്തു. കിടന്നിടത്തുനിന്നും കുഞ്ഞു കരഞ്ഞുകൊണ്ട് എഴുന്നേറ്റ് സമീപത്തേക്ക് ചെന്നപ്പോൾ മാത്രമാണ് അമ്മ വിവരമറിയുന്നത്. 

ഉടൻ തന്നെ ആംബുലൻസ് വരുത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തുനിന്നും ചോര ഒലിക്കുന്ന അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സാരമായ മുറിവേറ്റിരുങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഓറഞ്ച് കൗണ്ടി ആനിമൽ സർവീസിലെയും കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫിലെയും ഉദ്യോഗസ്ഥർ ബീച്ചിലെത്തി കയോട്ടിക്കായി തിരച്ചിൽ നടത്തി. 

വൈകുന്നേരത്തോടെ രണ്ടു കയോട്ടികളെ തീരത്തിന് സമീപം കണ്ടെത്തുകയും അവയെ വെടിവയ്ക്കുകയും ചെയ്തു. അവയിൽ ഒന്നിനെ പിറ്റേന്ന് ചത്തനിലയിൽ തീരത്ത് തന്നെ കണ്ടെത്തി. അതേസമയം തീരത്തിന് സമീപം കൊയോട്ടുകയോട്ടികൾ അലഞ്ഞുതിരിയുന്നത് പതിവായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ ലഭിച്ച വിവരം. മനുഷ്യരെ ഭയമില്ലാത്ത രീതിയിലാണ് അവ പെരുമാറുന്നത്. പ്രദേശത്തെ കയോട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കുഞ്ഞിന് പേവിഷബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകൾ നടത്തിവരികയാണ്.

English Summary: Toddler mauled behind clueless parent’s back: ‘There was blood all over’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com