ADVERTISEMENT

അപകടത്തിൽപ്പെടുന്ന സഹജീവികളെ രക്ഷിക്കാനുള്ള മനസ്സ് മനുഷ്യനെ പോലെതന്നെ എല്ലാ ജീവികൾക്കുമുണ്ട്. സഹായിക്കാനാവാത്ത സാഹചര്യത്തിലാണെങ്കിൽപോലും തന്നെ കൊണ്ടാവുംവിധം മറ്റുള്ളവരെ വിവരമറിയിച്ച് സഹായമെത്തിക്കാൻ ശ്രമിച്ച് മൃഗങ്ങൾ അദ്ഭുതപ്പെടുത്തുന്ന ധാരാളം സംഭവങ്ങൾ മുൻപും പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു വിഡിയോയാണ് ഗ്വാട്ടിമാലയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെള്ളത്തിൽ മുങ്ങിപ്പോയ ഒരു കൃഷ്ണമൃഗത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ആനയുടെ ദൃശ്യമാണിത്. 

ഗ്വാട്ടിമാലയിലെ ലാ അറോറ മൃഗശാലയിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മാനുകളെയും ആനയെയും പാർപ്പിച്ചിരുന്ന സ്ഥലത്തെ വലിയ കുളത്തിൽ ഒരു കൃഷ്ണമൃഗം അബദ്ധത്തിൽ വീഴുകയായിരുന്നു. ഇത് ട്രോംപീറ്റ എന്ന ആനയുടെ ശ്രദ്ധയിൽപ്പെട്ടു. അത് കുളത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്തു. 

മൃഗശാലയിൽ സന്ദർശനത്തിനെത്തിയ മരിയ ഡയാസ് എന്ന വ്യക്തി ആനയുടെ വിചിത്ര പെരുമാറ്റംകണ്ട് ദൃശ്യം പകർത്തുകയായിരുന്നു. കുളത്തിനു സമീപത്തേക്കെത്തിയ ട്രോംപീറ്റ ഉച്ചത്തിൽ ചിന്നം വിളിക്കാൻ തുടങ്ങി. കുളത്തിന് ചുറ്റും പലതവണ അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് ആന അസ്വസ്ഥത പ്രകടിപ്പിച്ചത്. ഈ സമയത്ത്  കൃഷ്ണമൃഗം കരയിലേയ്ക്ക് കയറാനാവാതെ കയ്യും കാലുമിട്ടടിക്കുകയായിരുന്നു. ആനയുടെ അസാധാരണമായ പെരുമാറ്റംകണ്ട് മൃഗശാലയിലെ  ജോലിക്കാരിൽ ഒരാൾ അവിടേക്കെത്തി. 

അപ്പോഴാണ് കൃഷ്ണമൃഗം വെള്ളത്തിൽ വീണുകിടക്കുന്ന കാഴ്ച കണ്ടത്. ഈ സമയമത്രയും ആന ചിന്നംവിളി തുടർന്നു. കൃഷ്ണമൃഗത്തെ കണ്ടെത്തിയ ജോലിക്കാരൻ ഒട്ടും വൈകാതെ വെള്ളത്തിലേക്ക് എടുത്തുചാടി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അതിനെ കരയ്ക്കു കയറ്റാൻ സാധിച്ചത്.  ട്രോംപീറ്റ അത്രയും സമയം കുളത്തിനു സമീപംതന്നെ നിൽക്കുകയായിരുന്നു. 

കൃഷ്ണമൃഗം സുരക്ഷിതമായി കരയിലെത്തുന്നതുവരെ അക്ഷമയോടെ കാത്തുനിൽക്കുന്ന ആനയെ വിഡിയോയിൽ കാണാം. തന്നോടൊപ്പം കഴിയുന്ന കൃഷ്ണമൃഗങ്ങളോട് ട്രോംപീറ്റയ്ക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് മൃഗശാലയിലെ വിദഗ്ധൻ പറയുന്നു. എന്നാൽ കുളത്തിലെ വെള്ളത്തിന് അധികം ആഴം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ കൃഷ്ണമൃഗത്തിന്റെ ജീവൻ അപകടത്തിലായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്തായാലും കൃഷ്ണമൃഗത്തെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്ത് ട്രോംപീറ്റയ്ക്കും മൃഗശാലയിലെ ജോലിക്കാരനും പ്രത്യേക സമ്മാനങ്ങള്‍ നൽകി. . ട്രോംപീറ്റയ്ക്ക് തണ്ണിമത്തനും കാരറ്റും കപ്പലണ്ടിയും നൽകിയപ്പോൾ സാഹസികമായി മാനിനെ രക്ഷപ്പെടുത്തിയ കാവൽക്കാരന് സർട്ടിഫിക്കറ്റും നൽകി. അതേസമയം പല പഠനങ്ങളിലും ഏഷ്യൻ ആനകൾക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് വ്യക്തമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാകും മുൻപ് തന്നെ മനുഷ്യർക്ക് ഇതേക്കുറിച്ചുള്ള സൂചനകൾ നൽകാന്‍ ആനകൾക്ക് സാധിക്കുന്നുവെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 60 വയസ്സുകാരിയായ ട്രോംപീറ്റയെ 14 വർഷം മുൻപ് ഒരു സർക്കസ് കൂടാരത്തിൽ നിന്നും രക്ഷിച്ചാണ് മൃഗശാലയിലേക്കെത്തിച്ചത്.

 

English Summary: Man Saves Drowning Antelope After Alerted by Elephant in Guatemala Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com