ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുപന്നികള്‍ ; വെടിവച്ച് കൊന്നവയുടെ കണക്കില്ലാതെ വനംവകുപ്പ്
Mail This Article
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊന്നതിന്റെ ഏകീകൃത കണക്കില്ലാതെ വനംവകുപ്പ്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസുകളാണ് നടപടികള്‍ ഏകോപിപ്പിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അപേക്ഷയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പല ജില്ലകളിലും കൃത്യമായി പാലിക്കുന്നില്ല.
സംസ്ഥാനത്തെ 406 സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്നാണ് കണക്ക്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി ഈ പട്ടിക കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു. ജനവാസമേഖലയിലും, കൃഷി സ്ഥലങ്ങളിലുമിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നതും ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ്. വിവിധ ജില്ലകളില്‍ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നുണ്ട്. എന്നാല്‍ ഇതുവരെ എത്രയെണ്ണത്തെ കൊന്നുവെന്ന് ചോദിച്ചാല്‍ വനംവകുപ്പ് കൈമലര്‍ത്തും.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസുകളില്‍ നേരിട്ട് ചോദിച്ചാല്‍ വിവരം ലഭിക്കും എന്നാണ് മറുപടി. വന്യജീവി ആക്രമണത്തിന്റെ പേരില്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ ഏകീകൃത കണക്കും ലഭ്യമല്ല എന്നാണ് വിവരാവകാശ മറുപടി. എറണാകുളം, വയനാട് ജില്ലകളിലടക്കം അപേക്ഷകളില്‍ ഏറെ വൈകിയാണ് അനുമതി നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പാളിച്ചയുണ്ടെന്നും ആക്ഷേപമുണ്ട്. കൊല്ലുന്ന പന്നികളുടെ മാംസം മൃഗശാലകളിലേക്ക് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് വനംവകുപ്പിന്റെ നിലപാട്.
English Summary: Forest department to reassess culling of wild boars in Kerala