കെണിയിൽ കുടുങ്ങാതെ പുലി, ആക്രമണം തുടർക്കഥ; ആശങ്കയോടെ നാട്ടുകാർ
Mail This Article
മണ്ണാര്‍ക്കാട് തത്തേങ്ങലം ചേറുംകുളത്ത് സ്ഥാപിച്ച കെണിയിലും പുലി കുടുങ്ങിയില്ല. കൂട് സ്ഥാപിച്ചതിന്റെ സമീപ ഇടങ്ങളില്‍ വളർത്തു മൃഗങ്ങൾക്കു നേരെയുള്ള പുലിയുടെ ആക്രമണം തുടരുകയുമാണ്. തത്തേങ്ങലം, ചേറുംകുളം മേഖലകളിലിറങ്ങിയ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. യാതൊരു ഫലവുമുണ്ടായില്ല. അതേ സമയം കൂട് സ്ഥാപിച്ച ഇടങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലും വളർത്തു നായ്ക്കളെ പുലി പിടിച്ചു.
വനംവകുപ്പിന്റെ കൂടുണ്ടെങ്കിലും പുലിയെ പിടികൂടാൻ കഴിയാത്തതില്‍ നാട്ടുകാർ ആശങ്കയിലാണ്. നാട്ടുകാരില്‍ ഭൂരിഭാഗവും ആടുവളര്‍ത്തലിലൂടെയാണ് ഉപജീവനം തേടുന്നത്. പുലിപ്പേടിയില്‍ വളര്‍ത്തുമൃഗങ്ങളെ പകല്‍സമയത്ത് പോലും പുറത്തിറക്കാന്‍ ഭയക്കുകയാണ്. ടാപ്പിങ് തൊഴിലാളികള്‍, പാൽ, പത്രം എന്നിവ വിതരണത്തിനുള്ളവരും ആശങ്കയിലാണ്. വൈകുന്നേരമായാല്‍ ഏത് സമയത്തും പുലിയുടെ മുന്നില്‍പ്പെടാമെന്ന അവസ്ഥയാണ്. വനംവകുപ്പ് രാത്രികാല നീരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഭീതി ഒഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
English Summary: Leopards spotted, villagers in grip of fear