ADVERTISEMENT

ബെല്‍ജിയത്തില്‍ നിന്ന് പുറത്തുവരുന്നത് രസകരമായ ഒരു പരീക്ഷണത്തിന്റെ റിപ്പോർട്ടാണ്. വിവിധ മൂഡിലുള്ള പാട്ടുകള്‍ പന്നികളില്‍ ഉണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളെക്കുറിച്ചാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഇറച്ചി വില്‍പനയില്‍ ഗുണമേന്മ കൂട്ടാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും ഈ കണ്ടെത്തല്‍ പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ബെല്‍ജിയത്തിലെ ലിംബര്‍ഗ് പ്രവിശ്യയിലെ നിയുവെര്‍ക്കെര്‍ക്കെന്‍ ഗ്രാമത്തിലാണ് ഈ പരീക്ഷണം. ഗ്രാമത്തിലെ പന്നി കര്‍ഷകനായ പിയേറ്റിന്റെ ജീവിതം ഒരാഴ്ച മുന്‍പ് വരെ സാധാരണ മട്ടിലായിരുന്നു. എന്നാലിന്ന് പിയേറ്റും അയാളുടെ പന്നികളും രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന പരീക്ഷണ വസ്തുക്കളാണ്. 

 

സംഭവം ഇങ്ങനെയാണ്. പന്നിക്കൂട്ടം തികഞ്ഞ അലസതയിലാണ്ട ഒരു പകലായിരുന്നു അത്. ചില പന്നികൾ തമ്മിൽ ഇണട്രുന്നുണ്ടെങ്കിലും അതും എന്തിനോ ആര്‍ക്കോ വേണ്ടിയെന്ന മട്ടിലായിരുന്നു. പിയേറ്റിന്റെ മകന്‍ അപ്പോള്‍ ഫാമിലുണ്ടായിരുന്നു. അയാൾ രണ്ട് വരി പാട്ട് മൂളി. പാട്ട് കേട്ടതും പന്നികളുടെ മട്ടുമാറി. വാലാട്ടാനും ഉഷാറാവാനും തുടങ്ങി. അന്ന് മാത്രമുണ്ടായ ഒരു അദ്ഭുതം എന്നേ പിയേറ്റിന് തോന്നിയുള്ളൂ. പരീക്ഷണമെന്നോണം പക്ഷേ പിറ്റേന്നും ഫാമില്‍ പാട്ട് വച്ചു. അന്നും പന്നികള്‍ ആവേശത്തിലായി. പിന്നെയതൊരു പതിവാക്കി. എന്നാലിതൊന്ന് ശാസ്ത്രീയമായി തെളിയിക്കണമെന്ന് പിയേറ്റിന് തോന്നി.

 

മൃഗങ്ങളുടെ സ്വഭാവസവിശേഷതകള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരുകൂട്ടം ഗവേഷകരെ പിയേറ്റ് തന്റെ ആവശ്യവുമായി സമീപിച്ചു. രസകരമായ സംഭവം കേട്ട് അവരും താല്‍പര്യത്തോടെ പിയേറ്റിന്റെ ഫാമിലെത്തി. പന്നികളുടെ മൂഡിനനുസരിച്ചാണ് ഫാമില്‍ പാട്ടു വയ്ക്കുക. ജോളിയായിട്ടുള്ള ‍ഡാന്‍സ് പാട്ടുകളോടാണ് പന്നികള്‍ക്ക് പ്രിയം. പകല്‍ സമയം മടി മാറ്റി എനര്‍ജറ്റിക്ക് ആവാന്‍ ഫാസ്റ്റ് നമ്പറുകള്‍. രാത്രി സുഖനിദ്രയ്ക്ക് താരാട്ട് പാട്ടുകള്‍.  റോക്ക് സംഗീതം മാത്രം ഇവിടെ ഏല്‍ക്കില്ല. ടീം വയലന്റാവും. ബെല്‍ജിയം സര്‍ക്കാര്‍ പഠനാവശ്യത്തിനായി 75,000 യൂറോ അനുവദിച്ചു. കാരണം മറ്റൊന്നുമല്ല. ഏറ്റവും നല്ല മാനസികാവസ്ഥയില്‍ വളരുന്ന പന്നികളുടെ ഇറച്ചിക്കും അത്ര തന്നെ ഗുണമേന്‍മ ഉണ്ടാകും. ഈ പാട്ടു പ്രയോഗം വിജയിച്ചാല്‍ ഇറച്ചി വില്‍പ്പനയിലൂടെയുള്ള സാമ്പത്തികനേട്ടം സര്‍ക്കാരിന് ഗുണമാകുമല്ലോ. ഈ വര്‍ഷം അവസാനം വരെ പരീക്ഷണം തുടരാനാണ് തീരുമാനം.

 

English Summary: Flanders spends €75,000 to research impact of music on pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com