ആർത്തലച്ച് മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ അകപ്പെട്ട് കാട്ടാന, രക്ഷയായത് പുഴയ്ക്ക് നടുവിലെ തുരുത്ത്
Mail This Article
അതിരപ്പിള്ളി പിള്ളപ്പാറയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിത സ്ഥാനത്തെത്തി. ഒഴുക്കിൽപ്പെട്ട കാട്ടാന നീന്തി വനത്തിലേക്ക് രക്ഷപ്പെടുന്ന ദൃശ്യമാണ് ജനശ്രദ്ധ നേടുന്നത്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നു വിട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. രക്ഷപ്പെടാനായി തുമ്പിക്കൈകൊണ്ട് മുന്നിലുള്ള മരങ്ങളിലും ചെടികളിലുമെല്ലാം ആന പിടിക്കുന്നത് വിഡിയോയിൽ കാണാം. കുത്തൊഴുക്കിന്റെ ഭീകരത വ്യക്തമാകുന്ന ദൃശ്യങ്ങളാണിത്. പിന്നീട് പുഴയ്ക്ക് നടുവിലെ തുരുത്തിലേക്ക് ആനയെത്തിയെങ്കിലും ഒഴുക്ക് മൂലം കരയിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയിലെ തുരുത്തില് നിന്ന് ആനയ്ക്ക് വനത്തിലേക്ക് കയറി രക്ഷപ്പെടാൻ കഴിഞ്ഞത്.
അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക് കയറിപ്പോയത്. പുലർച്ചെ മുതൽ ആന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സുമെല്ലാം സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല.
English Summary: Elephant stranded for hours at Chalakudy river