ADVERTISEMENT

യുഎസിലെ ഫ്ലോറിഡയിലെ ബീച്ചിനു സമീപത്ത് വച്ച് 73 കാരി കാതറിന്‍ പെര്‍കിന്‍സ് എന്ന സ്ത്രീക്ക് സെയ്ല്‍ഫിഷിന്‍റ ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. മുഖത്തെ കൊമ്പു പോലുള്ള ഭാഗം അവരുടെ ഇടുപ്പിനു സമീപം തുളഞ്ഞു കയറി. ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തേക്ക് കടലില്‍ നിന്ന് ഉയർന്നുപൊങ്ങിയ സെയ്ല്‍ഫിഷ് കുത്തുകയായിരുന്നു. ആഴത്തില്‍ പരുക്കേറ്റ മേരിലാന്‍ഡ് സ്വദേശിയായ സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്.

വിനോദയാത്രയ്ക്കായാണ് ഫ്ലോറിഡയിലേക്കെത്തിയതായിരുന്നു കാതറിന്‍. ഇവര്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ലൂയിസ് ടൂത്ത് എന്നയാളുടെ ചൂണ്ടയിലാണ് ഈ സെയ്ല്‍ ഫിഷ് കുടുങ്ങിയത്. ഇതേടെ ബോട്ടിന്റെ പിന്നാലെ കൂടിയ സെയ്ല്‍ഫിഷ് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങി ബോട്ടിലേക്ക് കയറുകയായിരുന്നു. ഈ ചാട്ടത്തിനിടയിലാണ് കാതറിന് കുത്തേറ്റത്. വലിയ ചിറകുകള്‍ക്ക് സമാനമായ അവയവത്തോട് കൂടിയ സെയ്ല്‍ഫിഷ് വെള്ളത്തില്‍ നിന്ന് കുത്തനെ വായുവില്‍ ഉയര്‍ന്ന് പൊങ്ങാന്‍ ശേഷിയുള്ളവയാണ്.

കുത്തേറ്റ കാതറിന്‍റെ മുറിവിന്‍റെ ഭാഗത്ത് ഉടനെ കൂടെയുള്ളവര്‍ തുണിയും മറ്റും ഉപയോഗിച്ച് അമര്‍ത്തിപ്പിടിച്ചു. ഇതിനിടെ സെയില്‍ഫിഷ് ചൂണ്ടയില്‍ നിന്ന് സ്വതന്ത്രമാകുകയും ചെയ്തു.വൈകാതെ കരയിലെത്തിയ കാതറിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്കെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം അധികൃതരോട് സംസാരിച്ച കാതറീന്‍ അപ്രതീക്ഷിതമായാണ് സെയ്ല്‍ഫിഷ് ബോട്ടിലേക്കെത്തിയതെന്നും തനിക്ക് പ്രതികരിക്കാന്‍ പോലുമുള്ള സമയം ലഭിച്ചില്ലെന്നും വിശദീകരിച്ചു.

കടലില്‍ മണിക്കൂറില്‍ 109 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് സെയ്ല്‍ ഫിഷുകള്‍. സ്വാര്‍ഡ് ഫിഷുകളെ പോലെ തന്നെ മേല്‍ച്ചുണ്ടില്‍ നിന്ന് ആരംഭിക്കുന്ന കൂര്‍ത്ത നീണ്ട അവയവമാണ് ഇവയെ അപകടകാരികളാക്കുന്നത്. അതേസമയം തന്നെ ചിറകിന് വീതി കൂടുതലുള്ളതിനാല്‍ അത് ഉയര്‍ന്ന് ചാടാനും ഇവയെ സഹായിക്കും. നീണ്ട സിലിണ്ടറിന് സമാനമാണ് ഇവയുടെ ശരീരമെന്നതും ഇവയുടെ ആക്രമണത്തിന്‍റെ വേഗം വർധിപ്പിക്കുന്നു. ബോട്ടിലും മറ്റും ചൂണ്ടയിടുന്നവര്‍ക്കും അപൂര്‍വമായി ഡൈവിങ്ങിനിറങ്ങുന്നവര്‍ക്കും സെയ്ല്‍ ഫിഷുകളുടെ ആക്രമണത്തില്‍ പരുക്കുക്കേല്‍ക്കാറുണ്ട്.

സെയ്ല്‍ ഫിഷ്

ഇസ്റ്റിയോഫോറസ് വിഭാഗത്തില്‍ പെടുന്ന രണ്ട് മത്സ്യവര്‍ഗങ്ങളില്‍ ഒന്നാണ് സെയ്ല്‍ ഫിഷുകള്‍. സമുദ്രജീവികളില്‍ ഏറ്റവും വേഗമുള്ള ജീവികളായാണ് സെയ്ല്‍ഫിഷുകളെ കണക്കാക്കുന്നത്. നീല നിറത്തിലും കറുപ്പ് നിറത്തിലുമാണ് പൊതുവെ ഇവ കാണപ്പെടാറുള്ളത്. ലോകത്തുള്ള എല്ലാ സമുദ്രമേഖലകളിലും ഇവയുടെ സാന്നിധ്യമുണ്ട്. പ്രത്യേകിച്ചും തണുപ്പ് കൂടുതലുള്ള മേഖലകളിലാണ് ഇവയുടെ സാന്നിധ്യം ധാരാളമായുള്ളത്. ആക്രമസ്വഭാവമില്ലെങ്കിലും ഇവയുടെ അതിവേഗവും അപ്രതീക്ഷിത ശരീരചലനങ്ങളുമാണ് ഇവയെ അപകടകാരികളാക്കുന്നത്.

 

English Summary: Sailfish Stabs 73-Year-OId Woman Through Groin After Leaping At Boat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com