ADVERTISEMENT

സമുദ്രം ഒളിപ്പിച്ചിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. ആഴക്കടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ പലതും വിസ്മയിപ്പിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  കടലിന്റെ അടിത്തട്ടിൽ കടൽവെള്ളരി ഭക്ഷണം കഴിക്കുന്ന ദൃശ്യമാണ് കാഴ്ക്കാരെ അദ്ഭുതപ്പെടുത്തുന്നത്. വായയുടെ സമീപമുള്ള ടെന്റക്കിൾസ് ഉപയോഗിച്ചാണ് ഇവയുടെ ഇരതേടൽ. കുഴൽ പോലെയുള്ള ടെന്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം കഴിക്കുന്നതും. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരിനം കടൽ ജീവികളാണ് കടൽവെള്ളരികൾ. ഹോളോത്യൂയെറിയൻ എന്നാണിവയുടെ ശാസ്ത്രനാമം. ലോകത്താകമാനം ഏകദേശം 1717 വിഭാഗത്തിൽപെട്ട സീ കുക്കുമ്പർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഏഷ്യാ പസിഫിക് മേഖലയിലാണുള്ളത്. സമുദ്രത്തിന്റെ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജീവികളാണിവ. ഭക്ഷണത്തിനായി വേട്ടയാടുന്ന മനുഷ്യർ തന്നെയാണ് ഇവരുടെയും പ്രധാന ശത്രു. ഇലാസ്തികതയുള്ള ശരീരമാണ് ഇവയുടേത്. അനധികൃത വേട്ടയാടൽ കാരണം ഇവയിൽ പലതും വംശനാശത്തിന്റെ വക്കിലാണ്. ഇവയുടെ പുറം ഭാഗത്തും നിറയെ ട്യൂബ്കാലുകൾ കാണാം. ശരീരത്തിനുള്ളിൽ കാണുന്ന ലഘു അസ്ഥികളുടെയും മുള്ളുകളുടെയും ആകൃതിയെ അടിസ്ഥാനമാക്കിയാണു കടൽ വെള്ളരിക്കകളെ തരംതിരിക്കുന്നത്. അമിതമായ ശേഖരണവും കയറ്റുമതിയും കടൽ വെള്ളരികളുടെ എണ്ണം കാര്യമായി കുറച്ചിരുന്നു. അതിനാൽ ഇവയെ ഇപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

കരയിൽ മണ്ണിരകൾ ചെയ്യുന്ന ധർമങ്ങൾ കടലിൽ കടൽ വെള്ളരിക്കകൾ ചെയ്യുന്നതിനാൽ ഇവ “കടലിലെ മണ്ണിരകൾ” എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ 37 ഇനത്തിൽപെട്ട കടൽ വെള്ളരിക്കകൾ ഉണ്ടെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യാന്തര മാർക്കറ്റിൽ കോടികളാണ് ഇവയുടെ മതിപ്പു വില.. വംശനാശം നേരിടുന്ന കടൽ ജീവിയാണ് കടൽ വെള്ളരി. കടുവയെ വേട്ടയാടുന്നതിന് തുല്യമായ കുറ്റമാണ് കടൽ വെള്ളരിയെ വേട്ടയാടുന്നതും. ഭക്ഷണത്തിനും മരുന്നു നിർമാണത്തിനുമാണ് കടൽ വെളളരികളെ ഉപയോഗിക്കുന്നത്. ചൈനയിലെ പരമ്പരാഗത ഔഷധ നിർമാണത്തിലെ  പ്രധാന ഘടകങ്ങളിലൊന്നാണ് കടൽ വെള്ളരി.

 

English Summary: Viral Video Of A Sea Cucumber Eating Leaves Internet Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com