ADVERTISEMENT

ഇന്ന് രാജ്യാന്തര ആന ദിനം. ആനകൾക്ക് പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ല. ഭീമാകാര രൂപികളായ ഈ ജീവികൾ സാമൂഹികപരമായും സാംസ്‌കാരികമായും നമ്മുടെ ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ആനകൾക്ക് ഒരു യുദ്ധചരിത്രം കൂടിയുണ്ട്. ആദിമകാലത്ത് പല സാമ്രാജ്യങ്ങളുടെയും സൈന്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു ആനകൾ. ആനകളുടെ വലിയ രൂപവും പേടിപ്പെടുത്തുന്ന ചിന്നം വിളിയും എതിർസൈന്യത്തിന്റെ സൈനികരിൽ ഭീതി നിറച്ചു. പിൽക്കാലത്ത് കരയുദ്ധത്തിലെ ടാങ്കുകൾ പോലെ ഇവ യുദ്ധഭൂമിയിൽ വിഹരിച്ചു.

 

ഭാരമേറിയ യുദ്ധോപകരണങ്ങൾ വഹിച്ച് കൊണ്ട് തീർത്തും ദുർഘടമായ ഭൂമേഖലകൾ പോലും താണ്ടാനുള്ള കഴിവാണ് ആനകളെ യുദ്ധരംഗത്ത് നിർണായകമാക്കിയത്. ആനകളുടെ കൊമ്പുകളിൽ മൂർച്ചയേറിയ ഘടനകൾ വയ്ക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിക്കുന്നവർ ആനപ്പുറത്ത് യുദ്ധം ചെയ്യുന്നത് താഴെ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് ഇവരെ സംരക്ഷിച്ചു. 4000 വർഷങ്ങൾക്ക് മുൻപ് പ്രാചീന ഇന്ത്യയിലാണ് ആദ്യമായി ആനകളെ ഇണക്കിയെടുത്തതെന്ന് കരുതുന്നു. യുദ്ധാവശ്യത്തിനല്ല, മറിച്ച് കാർഷികമായ ആവശ്യങ്ങൾക്കായിരുന്നു ആദ്യം ഇവ ഉപയോഗിക്കപ്പെട്ടത്. 

 

ഇന്ത്യയിലെ വിവിധ സാമ്രാജ്യങ്ങൾ പിന്നീട് ആനകളെ തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്തി. അക്കാലത്ത് ഇന്ത്യൻ സാമ്രാജ്യങ്ങളുടെ സൈന്യങ്ങൾ ചതുരംഗ സമ്പ്രദായം ഉപയോഗിച്ചവയാണ്. നാലു ഘടനയുള്ള ചതുരംഗത്തിൽ ഒരെണ്ണം ആനകളായിരുന്നു.

കാട്ടാനകളെ കെണിവച്ച് പിടിച്ച് ഇണക്കിയെടുത്തായിരുന്നു സൈന്യത്തിൽ ചേർത്തിരുന്നത്. ആണാനകൾ മാത്രമാണ് യുദ്ധരംഗത്ത് ഇറങ്ങിയിരുന്നത്. ആണാനകളുമായി യുദ്ധം ചെയ്യുമ്പോൾ പെണ്ണാനകൾ തിരിഞ്ഞോടുന്നതാണ് പെണ്ണാനകളെ യുദ്ധരംഗത്ത് നിന്ന് ഒഴിവാക്കാൻ കാരണം. എന്നാൽ യുദ്ധാവശ്യത്തിനുള്ള ഭാരം വഹിക്കലിനും മറ്റും പെണ്ണാനകൾ ഉപയോഗിക്കപ്പെട്ടു.

 

ആനകൾ വളരെ ബുദ്ധിശക്തിയുള്ള ജീവികളായതിനാൽ ഇവയെ പരിശീലിപ്പിക്കാൻ എളുപ്പമായിരുന്നു. യുദ്ധരംഗത്ത് സൈനികരോടും ഇവ സഹകരിച്ചു. എന്നാൽ ചിലപ്പോഴൊക്കെ ഇവ അനുസരണക്കേട് കാട്ടുകയും യുദ്ധരംഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പാപ്പാൻമാരുടെ സേവനം യുദ്ധഭൂമിയിലും ആവശ്യമായിരുന്നു. ഇതു തിരിച്ചറിഞ്ഞ ശത്രുസൈനികർ പാപ്പാൻമാരെ വകവരുത്താൻ നോക്കുന്നത് പതിവായിരുന്നു.

 

ഇന്ത്യൻ മേഖലയിൽ ചരിത്രകാലത്ത് ആനകളെ ഉപയോഗിച്ച് നടത്തിയ യുദ്ധങ്ങളിൽ ഏറ്റവും പ്രശസ്തം അലക്‌സാണ്ടറും പോറസ് രാജാവും തമ്മിലുള്ള യുദ്ധമാണ്. 326 ബിസിയിൽ സിന്ധുനദിക്കരയിൽ നടന്ന ഈ യുദ്ധത്തിൽ ഇരുന്നൂറോളം യുദ്ധ ആനകൾ പോറസിന്റെ പടയിൽ രംഗത്തിറങ്ങി. ഈ ആനകൾ അലക്‌സാണ്ടറുടെ ഗ്രീക്ക് പടയെ തീർത്തും പ്രതിസന്ധിയിലാക്കിയെന്ന് ചരിത്രകാരൻമാർ പറയുന്നു. എന്നാൽ പേർഷ്യൻ രാജാവായ ഡാരിയസിന്റെ ആനപ്പടയുമായി തൊട്ടുമുൻപ് യുദ്ധം ചെയ്ത അലക്‌സാണ്ടറിന് യുദ്ധഭൂമിയിലെ ആനകൾ ഒരു പുതിയ കാഴ്ച ആയിരുന്നില്ല.

 

പ്രാചീന ഗ്രീക്ക്, റോമൻ, പേർഷ്യൻ സൈന്യങ്ങളൊക്കെ ആനകളെ പടയിൽ ഉൾപ്പെടുത്തിയതായി ചരിത്രമുണ്ട്. പിൽക്കാലത്ത് പല യുദ്ധമുറകളും കാലഹരണപ്പെട്ടതിനനുസരിച്ച് ആനകളെ ഉപയോഗിച്ചുള്ള പോരാട്ടരീതിയും കാലഹരണപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ ബർമയിലെയും തായ്‌ലൻഡിലെയുമൊക്കെ ചതുപ്പുകൾ മറികടക്കാൻ ജപ്പാൻ സൈന്യം ആനകളെ ഉപയോഗിച്ചിരുന്നു. യുഎസ് പങ്കെടുത്ത വിയറ്റ്‌നാം യുദ്ധത്തിൽ വിയറ്റ് കോങ് പ്രക്ഷോഭകാരികൾ തെക്കൻ വിയറ്റ്‌നാമിലേക്ക് ആയുധങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്നത് ആനകളെ ഉപയോഗിച്ചാണ്.

 

English Summary: War Elephants from Ancient India to World War II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com