ADVERTISEMENT

നാട്ടാനകളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരുന്നതിന്റെ ആശങ്കയ്ക്കിടെ ഇന്നു ലോക ഗജദിനം. കഴിഞ്ഞ ഒറ്റ വർഷത്തിനിടെ കേരളത്തിൽ 29 നാട്ടാനകൾക്കു ജീവൻ നഷ്ടമായെന്നാണു വനംവകുപ്പിന്റെ കണക്ക്. 4 വർഷത്തിനിടെ ചരിഞ്ഞത് 73 നാട്ടാനകൾ. 2018–ൽ 521 നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം 448 ആയി. പ്രായാധിക്യം, അനാരോഗ്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് നാട്ടാനകളുടെ എണ്ണം കുറയാനിടയാക്കുന്നത്. കേരളത്തിൽ നിലവിലുള്ള നാട്ടാനകളിൽ ഭൂരിപക്ഷവും 40 വയസ്സിനു മുകളിലുള്ളവ ആണെന്ന് ആന ഗവേഷകനും പഠിതാവുമായ മാർഷൽ സി. രാധാകൃഷ്ണൻ പറയുന്നു.

 

പ്രായമേറുന്തോറും ആനകളിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇവ നാട്ടാനകളുടെ ജീവനെടുക്കുകയും ചെയ്യുന്നു. കാട്ടാനകളുടെ കാര്യത്തിലുമുണ്ട് ആശങ്ക. കഴിഞ്ഞ 15 വർഷത്തിനിടെ ആയിരത്തഞ്ഞൂറോളം കാട്ടാനകൾ അസ്വാഭാവികമായി ചരിഞ്ഞെന്നാണു കണക്ക്. വൈദ്യുതാഘാതമേറ്റും ട്രെയിൻ തട്ടിയും നായാടപ്പെട്ടും സ്ഫോടകവസ്തുക്കൾ ഉള്ളിലെത്തിയും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ചുമൊക്കെ മരണത്തിനു കീഴടങ്ങിയ സംഭവങ്ങളാണ് ഇവ.

 

ആറായിരത്തിലേറെ കാട്ടാനകൾ കേരളത്തിലെ വനമേഖലയിലുണ്ടെന്നാണു കണക്ക്. ഇവ പതിവായി സഞ്ചരിക്കാനുപയോഗിക്കുന്ന ആനത്താരകൾ ഇല്ലാതാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. നാട്ടാനകളുടെ എണ്ണം കുറയുന്നതു തടയാൻ ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം നടപ്പാക്കണമെന്ന ആവശ്യം ഇതുവരെ കേരളത്തിൽ നടപ്പായിട്ടില്ല. ആന പരിപാലന കേന്ദ്രങ്ങളിൽ ആനകളുടെ പ്രജനനം ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആന പരിപാലന കേന്ദ്രങ്ങളിൽ പ്രജനനം നടക്കാറുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള നാട്ടാനകളിൽ നല്ലൊരുപങ്കും 40 വയസ്സ് പിന്നിട്ടവയാ ണെന്നതിനാൽ ഇവയുടെ വംശം നിലനിൽക്കാൻ ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം അനിവാര്യമെന്നു ഗവേഷകർ പറയുന്നു.

 

English Summary: Captive elephant numbers on the decline in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com