ADVERTISEMENT

മാഡ് ഹണി എന്നറിയപ്പെടുന്ന ലഹരിത്തേൻ കുടിച്ച് മത്തടിച്ചു ലെക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേൻ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെൺകരടി കയറിയിരുന്നത്. ഡേലി ബാൽ എന്നുമറിയപ്പെടുന്ന ലഹരിത്തേൻ ഹിമാലയൻ താഴ്‌വരകളിലും തുർക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെൻഡ്രൺ സസ്യങ്ങൾ തങ്ങളുടെ തേനിൽ ഗ്രേയാനോ ടോക്‌സിൻ എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേൻ തേനീച്ചകൾ കുടിക്കുന്നതാണ് ലഹരിത്തേൻ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്.

ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവർപ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളിൽ ലഹരിക്ക് വഴിവയ്ക്കും.  ഇത്തരം തേൻ ഒരു സ്പൂൺ അളവിൽ പോലും നേരിട്ടോ വെള്ളത്തിൽ കലർത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡൂസിലെ പെൺകരടി ഈ തേൻ അളവിൽ കൂടുതൽ കുടിച്ചതാണ് ദീർഘനേരം മത്തടിച്ചിരുന്നതിനു കാരണമായത്. യൂറോപ്യൻമാർ ഈ തേനിനെ മിയൽ ഫോ എന്നാണു വിളിച്ചിരുന്നത്. ഒരുപാടളവിൽ ഈ തേൻ ഉള്ളിൽ ചെല്ലുന്നത് രക്ത സമ്മർദത്തിൽ വലിയ ഇടിവുണ്ടാകാൻ കാരണമാകും. അതോടൊപ്പം തന്നെ ബോധക്കേട്, നാഡീക്ഷതം തുടങ്ങിയവയ്ക്കും വഴിവയ്ക്കും. 

ചില അപൂർവ സാഹചര്യങ്ങളിൽ മരണത്തിനും ലഹരിത്തേൻ കാരണമായേക്കാം. തുർക്കിയിൽ പ്രതിവർഷം ഒരു ഡസനോളം ആളുകൾ ഈ തേൻകുടിച്ച് അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിക്കാറുണ്ട്. ഒരു ലീറ്റർ മാഡ് ഹണിക്ക് 120 ഡോളർ വരെയൊക്കെ ബ്ലാക് മാർക്കറ്റിൽ വില ലഭിക്കാറുണ്ടെന്നു പറയപ്പെടുന്നു. 401 ബിസിയിൽ തുർക്കിയിലൂടെ മാർച്ച് ചെയ്തു പോയ ഗ്രീക്ക് പടയാളികൾ ഈ തേൻ അബദ്ധത്തിൽ കുടിക്കുകയും പലരും കിടപ്പിലാകുകയും ചെയ്തു. ബിസി 69ൽ പോംപെയുടെ സൈന്യവും തുർക്കിയിൽ വച്ച് ഈ തേൻ കുടിച്ചു ബോധംകെട്ടു. ആകെ വലഞ്ഞുപോയ സൈനികരെ തദ്ദേശീയർ കടന്നാക്രമിക്കുകയും ചെയ്തു.നേപ്പാളിലും ഈ തേൻ ലഭിച്ചുവരാറുണ്ട്.

 

English Summary: Bear Cub High on 'Mad Honey' Rescued by Park Rangers in Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com