കുഞ്ഞുങ്ങളുമായി നാട്ടിൽ വിലസി കടുവ; ഭീതിയിൽ വയനാടന്‍ ഗ്രാമങ്ങള്‍–വിഡിയോ
Mail This Article
കടുവയുടെ സാന്നിധ്യം പതിവായതോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന വയനാടന്‍ ഗ്രാമങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. ഒരു മാസം മുന്‍പ് വളര്‍ത്തുനായയെ കൊന്ന കടുവയെ പിടികൂടിയ വാകേരിയില്‍ കഴിഞ്ഞ ദിവസം വീണ്ടും കടുവ ഇറങ്ങി. മീനങ്ങാടിയില്‍ പശുവിനെ ആക്രമിച്ച കടുവ നാട്ടില്‍ തന്നെയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. റോഡിലൂടെ നടന്നു പോകുന്ന കടുവയുടെ ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമാസമായി കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് മേയാന്‍ വിട്ട പശുവിന് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും കടുവ തിരിഞ്ഞതോടെ കൂടുവച്ച് കടുവയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഒരു പ്രദേശത്ത് തന്നെ പലയിടങ്ങളിലായി കടുവ ഇറങ്ങുന്നത് കൂടുവക്കുന്നതിന് തിരിച്ചടിയാണ്. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഇന്നലെയാണ് വാകേരി ടൗണിന് സമീപം വീടിനോട് ചേര്‍ന്ന കാപ്പിതോട്ടത്തില്‍ കടുവ ഇറങ്ങിയത്. രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പിന്നാലെ വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലില്‍ പകുതി ഭക്ഷിച്ച നിലയില്‍ തോട്ടത്തില്‍ നിന്നും മാനിന്റെ ജഡം കണ്ടെത്തി. മാനിനെ പിന്തുടര്ന്നാകാം കടുവ എത്തിയതെന്നാണ് കരുതുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വനംവകുപ്പ് സംഘം ഇവയെ കാട്ടിലേക്ക് തുരത്തി. ഒരു മാസം മുന്‍പ് വളര്‍ത്തുനായയെ ആക്രമിച്ച പെണ്‍കടുവയെ വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍ നിന്നും കൂടുവെച്ച് പിടികൂടിയിരുന്നു. വാകേരിയില്‍ വീണ്ടും കടുവ എത്തിയത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, ആവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ കടുവയെ പേടിച്ച് രാത്രി പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
English Summary: Fear grips Wayanad natives as tiger continues to stray