ADVERTISEMENT

എത്ര സുരക്ഷിതമാണെന്ന് കരുതിയാലും കടലിൽ ഇറങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പരിചയമില്ലാത്ത കടൽത്തീരത്താണ് വിനോദത്തിനായി പോകുന്നതെങ്കിൽ അപകടം ഏത് ഭാഗത്തുനിന്നും എങ്ങനെയും സംഭവിക്കാം. മുൻകരുതലോടെ മാത്രമേ വെളളത്തിലേക്കിറങ്ങാവൂ എന്ന് ഓർമിപ്പിക്കുകയാണ് കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയ സംഭവം. അവധി ദിനങ്ങൾ ആസ്വദിക്കാനായി ബീച്ച് റിസോർട്ടിൽ എത്തിയ യുവതി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. പ്ലറ്റൻബർഗ് ബേയിലാണ് സംഭവം. കിമോൺ ബിസോംഗോ എന്ന 39 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

 

കേപ്പ് ടൗണിൽ പിസ്സ ഹൗസ് നടത്തിവരികയായിരുന്ന കിമോൺ വാരാന്ത്യം ചിലവിടുന്നതിനായാണ് അഞ്ചു വയസുകാരിയായ മകളും ഭർത്താവുമൊത്ത് പ്ലറ്റൻബർഗ് ബേയിൽ എത്തിയത്. ബീക്കൺ ഐൽ ഹോട്ടലിൽ മൂന്നു ദിവസം തങ്ങാനായിരുന്നു പദ്ധതി. റിസോർട്ടിൽ എത്തിയതിന്റെ പിറ്റേന്ന് പുലർച്ചെ ബീച്ചിൽ നീന്താനിറങ്ങിയപ്പോഴാണ് യുവതിക്ക് ആക്രമണമേറ്റത്. രാവിലെ എട്ടു മണിയോടെ ബീച്ചിലെത്തിയ കിമോൺ അരയറ്റം മാത്രം ആഴത്തിൽ വെള്ളമുള്ള ഭാഗത്തേക്കാണിറങ്ങിയത്. എന്നാൽ തിരമാലക്കൊപ്പം കരയ്ക്കടുത്ത സ്രാവ് കിമോണിനെ ആക്രമിക്കുകയായിരുന്നു. അത്യന്തം അപകടകാരികളായ ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവുകളിൽ ഒന്നാണ് യുവതിയെ ആക്രമിച്ചത്.

Kimon Bisogno
Image Credit: Facebook/Kimon Bisogno

 

ഏതാനും മീറ്ററുകൾ അകലെ ഭർത്താവും മകളും ഉണ്ടായിരുന്നെങ്കിലും നിസ്സഹായരായി നോക്കി നിൽക്കാനേ അവർക്ക് കഴിയുമായിരുന്നുള്ളൂ. നിമിഷ നേരം കൊണ്ട് കടൽ വെള്ളം ചോര നിറത്തിലായി തീർന്നു. കിമോണിന് സമീപത്തായി കടലിൽ നീന്താനിറങ്ങിയ മറ്റ് സഞ്ചാരികൾ സംഭവം കണ്ട് പരിഭ്രാന്തരായി നിലവിളിച്ചുകൊണ്ട് കരയിലേക്ക് ഓടുകയായിരുന്നു. സംഭവം കണ്ടു നിന്നവർ കിമോണിനെ രക്ഷിക്കുന്നതിനായി സുരക്ഷാ ബോട്ടിനെ സമീപിച്ചെങ്കിലും സ്രാവിനരികിലേക്കെത്തി രക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നില്ല.

 

ഒടുവിൽ നാഷണൽ സി റെസ്ക്യൂ ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെട്ടതോടെ അവിടെ നിന്നുമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് കടലിൽ നടത്തിയ പരിശോധനയിൽ തീരത്തു നിന്ന് ഏതാണ്ട് 50 മീറ്റർ അകലെയായി കിമോണിന്റെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ശരീരത്തിൽ സാരമായ മുറിവുകളേറ്റതിനാൽ നിമിഷങ്ങൾക്കുള്ളിൽ യുവതി മരണപ്പെടുകയായിരുന്നു.  ജഡം  കരയിലേക്കെത്തിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടപടികളും മറ്റു വിദഗ്ധ പരിശോധനകളും പൂർത്തിയായതിനുശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം അപ്രതീക്ഷിതമായ സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന കുടുംബാംഗങ്ങൾക്ക് കൗൺസിലിങ്ങും ആരംഭിച്ചിട്ടുണ്ട്.

 

മൂർച്ചയേറിയ പല്ലുകൾകൊണ്ട് രക്ത ധമനികൾ മുറിഞ്ഞു പോകുന്ന വിധത്തിൽ കടിയേൽക്കുന്നതിനാൽ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ ആക്രമണമേൽക്കുന്നവർ രക്തം വാർന്ന് നിമിഷങ്ങൾക്കുള്ളിൽ മരണപ്പെടുകയാണ് ചെയ്യുന്നത്. കിമോണിന്റെ മരണത്തെ തുടർന്ന് കടൽതീരത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. സ്രാവിന്റെ ആക്രമണമേൽക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചു.

 

English Summary: Mum savaged to death by great white shark as 'sea turned red' in front of daughter, 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com