ADVERTISEMENT

ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്ത്യയിൽ ആദ്യമായി ചീറ്റകൾ എത്തിയതിന്റെ സന്തോഷത്തിലാണ് വനം വകുപ്പ് അധികൃതരും മൃഗസ്നേഹികളും. എന്നാൽ ഇവയുടെ സംരക്ഷണം എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കാൻ കുനോ ദേശീയോദ്യാനത്തിൽ നായകളെക്കൂടി നിയോഗിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിനായി തിരഞ്ഞെടുത്ത നായകൾക്ക് പ്രത്യേക പരിശീലനം നൽകിവരികയാണ്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട അഞ്ചുമാസം പ്രായം ചെന്ന ഇലു എന്ന നായയ്ക്കാണ് നിലവിൽ പരിശീലനം നൽകുന്നത്. ഇന്തോ -ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക കേന്ദ്രത്തിലാണ് ഇലു പരിശീലനം നേടുന്നത്. ഇലുവിനു പുറമേ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ദേശീയ ഉദ്യാനങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിക്കുന്നതിനായി മറ്റ് അഞ്ചു നായകൾക്ക് കൂടി കേന്ദ്രത്തിൽ പരിശീലനം നൽകുന്നുണ്ട്.

 

ചീറ്റകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ അവയ്ക്ക് നായകളുടെ സംരക്ഷണം ആവശ്യമില്ലെങ്കിലും വേട്ടക്കാരെ തുരത്തുന്നതിന് ഇവയുടെ സേവനം അനിവാര്യമാണന്ന് ഇലുവിന്റെ പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥനായ സഞ്ജീവ് ശർമ പറയുന്നു. നായകളെ സേനയിൽ അംഗമാക്കിയാൽ പിന്നീട് അവയുടെ റിട്ടയർമെൻറ് കാലംവരെ ഒരേ വ്യക്തി തന്നെയാവും അവയുടെ പരിപാലനത്തിന്റെ ചുമതല വഹിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഇലുവിനെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിക്കാനാണ് തീരുമാനം. വരുന്ന മാസങ്ങളിലെല്ലാം സേവനത്തിനായുള്ള തയാറെടുപ്പുകളിലാവും ഇലു.

 

ആദ്യ മൂന്നു മാസക്കാലം പ്രാഥമിക പരിശീലനവും പിന്നീട് നാലു മാസത്തേക്ക് പ്രത്യേക പരിശീലനവും നൽകും. നിർദ്ദേശങ്ങൾ അനുസരിക്കാനും മണങ്ങൾ തിരിച്ചറിയാനും  വന്യമൃഗങ്ങളുടെ ത്വക്ക് എല്ലുകൾ ആനക്കൊമ്പ് തുടങ്ങിയവ വേർതിരിച്ചറിയാനുമുള്ള പരിശീലനങ്ങളാണ് നായകൾക്ക് നൽകുന്നത്. വന്യജീവി കള്ളക്കടത്ത് തടയുന്നതിനായി നായകൾക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് 2008 ലാണ് ആരംഭം കുറിച്ചത്. പിന്നീടിങ്ങോട്ട് പ്രത്യേക പരിശീലനം നൽകിയ നായകളെ വിവിധ ദേശീയ ഉദ്യാനങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. നമീബിയയിൽ നിന്നും എത്തിച്ച എട്ട് ചീറ്റപ്പുലികളെയാണ് ദേശീയോദ്യാനത്തിൽ സെപ്റ്റംബർ 17ന് തുറന്നുവിട്ടത്. അഞ്ച് ആൺ ചീറ്റപ്പുലികളും മൂന്ന് പെൺ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്. 1947 ലാണ് ഇന്ത്യയിൽ ഉണ്ടായിരുന്ന അവസാന ചീറ്റപ്പുലി ചത്തത്. 1952 ൽ ഇന്ത്യയിൽ ചീറ്റപ്പുലി വർഗത്തിന് വംശനാശം വന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

നിലവിൽ ചീറ്റപ്പുലികൾക്ക് കാവലായി രണ്ട് ആനകളെ നിയോഗിച്ചിരുന്നു. ലക്ഷ്മിയും സിദ്ധാർഥും. നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ചീറ്റകളെ കാക്കുന്നതിനായി സിദ്ധാർഥിനെയും ലക്ഷ്മിയെയും കുനോ ദേശീയ പാർക്കിലേക്ക് കൊണ്ടു വന്നത്. ചീറ്റകളുടെ ആവാസ വ്യവസ്ഥയിലേക്ക് മറ്റ് വന്യമൃഗങ്ങൾ കടന്നുവരുന്നത് തടയുകയാണ് സിദ്ധാർഥിന്റെയും ലക്ഷ്മിയുടെയും ജോലി. ചീറ്റകൾ എത്തുന്നതിന് മുൻപ് തന്നെ കുനോയിൽ ഇവയ്ക്കായി മാറ്റിയ സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ നാല് പുള്ളിപ്പുലികളെ ഇരുവരും തുരത്തിയിരുന്നു. സുരക്ഷാ സംഘത്തോടൊപ്പം രാത്രിയും പകലും പട്രോളിങ് നടത്തുകയാണ് ഇരുവരും. ചീറ്റകളെ എത്തിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ആനകളെ പാർക്കിൽ എത്തിച്ചിരുന്നു. നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെയും ഒരു മാസത്തെ പ്രത്യേക ക്വാറന്റീനിലാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്.

 

30 വയസാണ് സിദ്ധാർഥിന്റെ പ്രായം. ആളൽപ്പം കുഴപ്പക്കാരനാണ്. 2010 ൽ രണ്ട് പാപ്പാൻമാരെയാണ് വകവരുത്തിയെന്ന ദുഷ്പേരുണ്ട് ഒപ്പം മുൻകോപിയും. പക്ഷേ കടുവകളെ രക്ഷിക്കുന്നതിൽ മിടുമിടുക്കനായിരുന്നത് കൊണ്ടാണ് ചീറ്റകളുടെ സംരക്ഷണത്തിന് നേതൃത്വം സിദ്ധാർഥിനാകട്ടെയെന്ന് ഉദ്യോഗസ്ഥരും തീരുമാനിച്ചത്. 25വയസ് പ്രായമുള്ള ലക്ഷ്മി ശാന്ത സ്വഭാവത്തിന്റെ ഉടമായാണ്. ഒപ്പം ജോലിയിൽ അതീവ വിദഗ്ധയും. പിന്നെ ജംഗിൾ സഫാരി, റെസ്ക്യൂ ഓപറേഷൻ എന്നു വേണ്ട കാവലിനും മിടുക്കിയാണ് ലക്ഷ്മി.

 

English Summary: Meet Ilu: The 5-Month-Old ‘Super Sniffer’ Pup Training to Safeguard Madhya Pradesh’s Cheetahs from Poachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com