ലോകത്തിലെ ഏറ്റവും വലിയ ചിലന്തിയെ കണ്ടെത്തിയത് കാറിനുള്ളിൽ; ഇരുന്നൂറിലധികം മുട്ടകളും
Mail This Article
വല്ലാത്തൊരു കാഴ്ചയാണ് ഓസ്ട്രേലിയക്കാരനായ ജാറഡ് സ്പ്ലാറ്റ് കണ്ടത്. തന്റെ കാർ വൃത്തിയാക്കുകയായിരുന്നു സ്പ്ലാറ്റ്. അപ്പോഴാണ് ഡിക്കിക്കരികിൽ ഒരു അപ്രതീക്ഷിത അതിഥി. ആ അതിഥി ഒരു ചിലന്തിയായിരുന്നു. വെറും ചിലന്തിയല്ല, ജയന്റ് ഹണ്ട്സ്മാൻ. ലോകത്തിൽ കാലുകളുടെ നീളം കൊണ്ട് ഏറ്റവും വലുപ്പമുള്ള ചിലന്തി. എന്നാൽ ചിലന്തിയുടെ വലുപ്പത്തിനപ്പുറം അത് വലിയ ഒരു മുട്ടസഞ്ചിയും വഹിക്കുന്നുണ്ടായിരുന്നു. ഇരുന്നൂറിലധികം മുട്ടകളടങ്ങിയ സഞ്ചിയാണ് ജയന്റ് ഹണ്ട്സ്മാൻ ചിലന്തികളുടേത്. ആദ്യമൊന്നു പകച്ചുപോയ മൈക്കൽ സ്പ്ലാറ്റ് ഉടനടി ഉള്ളിലേക്കു പോയി റെപ്പലന്റ് സ്പ്രേ എടുത്തുകൊണ്ടു വെളിയിൽ വന്നു. അദ്ദേഹം ചിലന്തിയെ കാറിൽ നിന്നു താമസിയാതെ പുറത്താക്കി.
പന്ത്രണ്ട് ഇഞ്ചുകൾ വരെ വിപരീത ദിശയിലുള്ള കാലുകളുടെ അകലം എത്താവുന്ന ചിലന്തികളാണ് ജയന്റ് ഹണ്ട്സ്മെൻ ചിലന്തികൾ. സാധാരണഗതിയിൽ കണ്ടുവരുന്ന ചിലന്തികളെ പോലെ ഇവ വലവിരിച്ച് ഇരതേടാറില്ല. മറിച്ച് ഇരയെ വേട്ടയാടിപ്പിടിക്കുകയാണ് ഇവയ്ക്കു പഥ്യം. ഏഷ്യൻ രാജ്യമായ ലാവോസിലെ ഗുഹകളാണ് ജയന്റ് ഹണ്ട്സ്മാൻ ചിലന്തികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. ചീഞ്ഞഴുകിയ മരത്തടികൾക്കു സമീപവും ഇവയെ കാണാവുന്നതിനാൽ ഇവ വുഡ് സ്പൈഡർ എന്നും അറിയപ്പെടാറുണ്ട്.താരതമ്യേന മനുഷ്യരെ അങ്ങനെ ഉപദ്രവിക്കാത്ത ചിലന്തികളാണ് ഇവ. എന്നാൽ നല്ല വേദനാജനകമായ കടികളാണ് ഇവ നൽകുന്നത്. ഇവ കൂടാതെയും ലോകത്ത് കുറേയേറെ ചിലന്തിവീരൻമാരുണ്ട്.
കാൽനീളത്തിൽ ലോകത്തു രണ്ടാം സ്ഥാനത്തുള്ള ഗോലിയാത്ത് ബേർഡ് ഈറ്റിങ് ചിലന്തികൾ ലോകത്ത് ഏറ്റവും കൂടുതൽ ശരീരഭാരമുള്ള ചിലന്തികളാണ്. സൂരിനാം, ഗയാന, ഫ്രഞ്ച് ഗയാന, വെനസ്വേല, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ആമസോൺ മഴക്കാടുകളിലാണ് ഇവയുടെ പ്രധാന താമസം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചെറിയ കുരുവികളെയും മറ്റും ഇവ പിടികൂടാറുണ്ട്. ബ്രസീലിലും മറ്റും കാണുന്ന മറ്റൊരു വലിയ ചിലന്തിയാണ് ബ്രസീലിയൻ സാൽമൻ പിങ്ക് ബേർഡ് ഈറ്റർ. കടുത്ത ബ്രൗൺ നിറമുള്ള ചിലന്തികളാണ് ഇവ. ചിലന്തി വളർത്തലുകാർക്ക് പ്രിയമുള്ള ബ്രസീലിയൻ ജയന്റ് ടോണി റെഡ് ടരാന്റുലയ്ക്ക് 10 ഇഞ്ച് വലുപ്പമുള്ള കാലകലമാണുള്ളത്.