ADVERTISEMENT

പ്ലാസ്റ്റിക് ഭൂമിക്കും ഭൂമിയിലെ ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന തിരിച്ചറിവുണ്ടായിട്ടും അതിന്റെ ഉപഭോഗത്തിൽ കാര്യമായ കുറവ് വരുത്താൻ ഇനിയും മനുഷ്യന് സാധിച്ചിട്ടില്ല. മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽ മാത്രമല്ല വനപ്രദേശങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം വലിയതോതിൽ കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ചറിയാനാവാത്ത മൃഗങ്ങൾക്ക് അതുമൂലം എത്രത്തോളം വലിയ ആപത്താണ് ഉണ്ടാകുന്നതെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭക്ഷണമാണെന്ന് കരുതി ഒരു പ്ലാസ്റ്റിക് കൂട് ചവച്ച് ഭക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കാട്ടാനയാണ് വിഡിയോയിലുള്ളത്.

 

ഐഎഎസ് ഓഫിസറായ സുപ്രിയ സാഹുവാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് മനുഷ്യർ അടിമപ്പെട്ടു പോകുമ്പോൾ അതിന് വില നൽകേണ്ടി വരുന്നത് വന്യജീവികളാണെന്നും വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം വലിയ വിപത്താണ് സംഭന്നതെന്നും വിഡിയോയിക്കൊപ്പം അടിക്കുറിപ്പായി സുപ്രിയ സാഹു കുറിച്ചു. വന മേഖലയിലൂടെ മേഞ്ഞു നടക്കുന്ന ഒരു കാട്ടാനയെ വിഡിയോയിൽ കാണാം. ഇടയ്ക്കുവച്ച് തറയിൽ കിടന്ന ഒരു പ്ലാസ്റ്റിക് കവർ ആനയുടെ തുമ്പിക്കൈയിൽ തടഞ്ഞു.

 

ഭക്ഷണമാണെന്ന് കരുതി അതിലെ മണ്ണ് തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച് തട്ടിക്കളഞ്ഞ ശേഷം വായിലേക്ക് എടുത്തുവച്ച് ചവയ്ക്കുകയാണ് ആന. എന്നാൽ ആന പൂർണമായും പ്ലാസ്റ്റിക് ഭക്ഷിച്ചോയെന്നത് വിഡിയോയിൽ വ്യക്തമല്ല. എന്നിരുന്നാലും സമാനമായ സാഹചര്യങ്ങൾ ലോകത്തുടനീളം ദിനംപ്രതി സംഭവിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗങ്ങളുടെ വയറ്റിലെത്തിയാൽ അത് അവയുടെ ജീവന് തന്നെ ഭീഷണിയാണെന്നിരിക്കെ ഇനിയും പ്ലാസ്റ്റിക് ഉപഭോഗം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ വൈകിക്കൂടെന്നും ഇത് ഓർമിപ്പിക്കുന്നു.

 

വിഡിയോയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ ആയിരക്കണക്കിനാളുകളാണ് അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഏറ്റവും വിഷമകരമായ കാഴ്ച എന്ന് ഭൂരിഭാഗവും പ്രതികരിക്കുന്നു.  പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് വലിയ പിഴ ഈടാക്കേണ്ട കാലം അതിക്രമിച്ചു എന്നാണ് മറ്റൊരാളുടെ കമന്റ്. പൊതുജനങ്ങളുടെ മനസ്സിൽ നിന്നും ഉത്തരവാദിത്തബോധം മാഞ്ഞുപോയിരിക്കുന്നു എന്ന് ചിലർ കുറിക്കുന്നു. സ്വയം നന്നാവാൻ മനുഷ്യൻ കൂട്ടാക്കാത്ത പക്ഷം മനുഷ്യരാശിക്ക് തന്നെ നാശം വരുന്നതാണ് പ്രകൃതിയുടെ നിലനിൽപിന് നല്ലത് എന്നുവരെ ചിന്തിക്കുന്നവരുണ്ട്.

 

പ്ലാസ്റ്റിക് ഉപഭോഗത്തിന് നിയന്ത്രണങ്ങൾ പലയാവർത്തി ഏർപ്പെടുത്തിയിട്ടും അവയൊന്നും ഫലവത്താകുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്. യാതൊരുവിധ ഇളവുകളും കൂടാതെ പ്ലാസ്റ്റിക് നിർമാണവും ഉപയോഗവും കർശനമായി നിർത്തലാക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്നുമാണ്  പൊതുജനാഭിപ്രായം.

 

English Summary: Bureaucrat Shares "Disheartening" Video Of Elephant Chewing Plastic, Internet Calls For Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com