ADVERTISEMENT

മനുഷ്യനെ ആക്രമിച്ച് നിമിഷങ്ങൾക്കുള്ളിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന ജീവികളാണ് ചീങ്കണ്ണികൾ. ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയും നന്നേ കുറവാണ്. എന്നാൽ ചീങ്കണ്ണി തലയോട്ടി കടിച്ചു മുറിച്ചിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവനോടെ രക്ഷപ്പെട്ട കഥയാണ് ഫ്ലോറിഡ സ്വദേശിയായ ജെ സി ലാവെർഡേ എന്ന യുവാവ് പങ്കുവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സംഭവത്തിനു ശേഷം തുടർച്ചയായ ശസ്ത്രക്രിയകൾക്കും ചിക്കിത്സകൾക്കുമൊടുവിൽ ഇപ്പോൾ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് ലാവെർഡേ.

 

തൊനോട്ടോസാസ എന്ന തടാകത്തിൽ നീന്താനിറങ്ങിയതായിരുന്നു ഇയാൾ. എന്നാൽ അപ്രതീക്ഷിതമായി തൊട്ടടുത്തെത്തിയ ചീങ്കണ്ണി ലാവെർഡേയുടെ മുഖത്തു തന്നെ കടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണി  ശക്തിയായി ആക്രമിക്കുകയായിരുന്നു. അതിന്റെ പല്ലുകൾ തലയിൽ അമർന്നത് താൻ കൃത്യമായി അറിഞ്ഞുവെന്ന് ലാവെർഡേ പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ തല ഏതാണ്ട് പൂർണമായും ചീങ്കണ്ണിയുടെ വായ്ക്കുള്ളിലായി. അതിന്റെ നാവ് മുഖത്ത് സ്പർശിച്ചത്  ഓർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

എന്നാൽ അല്പസമയത്തിനുശേഷംചീങ്കണ്ണി പിടിവിട്ടു.  മുഖത്തും തലയോട്ടിയിലും സാരമായ മുറിവുകളേറ്റിട്ടും മനഃസാന്നിധ്യം കൈവിടാതെ ലാവെർഡേ കരയിലേക്ക് നീന്തി. അഗ്നിശമനസേനാംഗമാകുന്നതിനായി മുൻപ് ലഭിച്ച പരിശീലനമാണ് ആക്രമണത്തിന് ശേഷവും ധൈര്യം കൈവിടാതിരിക്കാൻ തന്നെ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. മുഖത്തുകൂടി ചോര ഒലിച്ചിറങ്ങുന്ന നിലയിലാണ് അദ്ദേഹം കരയിലെത്തിയത്. എന്നാൽ അവിടെ സഹായത്തിനായി ആദ്യം കണ്ടതാവട്ടെ എല്ല വൈൻ എന്ന ഒരു എട്ടുവയസ്സുകാരിയെയും. തന്റെ രൂപവും അവസ്ഥയും കണ്ട് കുട്ടി പേടിക്കരുതെന്ന് കരുതി ആ സമയത്തും വളരെ സമചിത്തതയോടെയാണ് ലാവെർഡേ പെരുമാറിയത്. കാര്യം മനസ്സിലാക്കിയ എല്ല ഉടൻതന്നെ തന്റെ അമ്മയെ വിളിച്ചുവരുത്തി. അവരാണ് ലാവെർഡേയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.

 

ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ തലയോട്ടിക്ക് സാരമായ ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ തലയോട്ടിയുടെ ഒരു ഭാഗം  നഷ്ടപെട്ടുപോയിരുന്നു. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞമാസം ലാവെർഡേയുടെ തലച്ചോറിൽ വവീണ്ടും അണുബാധയുണ്ടായതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് വീണ്ടും തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.10 ലക്ഷത്തിനു മുകളിൽ ചീങ്കണ്ണികളുള്ള സ്ഥലമാണ്  ഫ്ലോറിഡ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഇവയുടെ സജീവസാന്നിധ്യവുമുണ്ട്.  അതിനാൽ ഇവിടുത്തെ ജലാശയങ്ങളിൽ ഇറങ്ങുന്നവർ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശവും അധികൃതർ നൽകുന്നു.

 

English Summary: Man Loses Part of Skull in Horror Alligator Attack—'I Was Inside Its Mouth'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com