ADVERTISEMENT

ഇന്ത്യയിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി നടന്ന പുള്ളിപ്പുലികളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. അടുത്തടുത്ത ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ഒരു അഞ്ചുവയസ്സുകാരനും 10 വയസ്സുകാരിയും മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടന്നത്.

 

ഉത്തരാഖണ്ഡിലെ നിഷ്നി ഗ്രാമത്തിൽ തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അഞ്ചു വയസ്സുകാരനെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. പീയുഷ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. പീയുഷിന്റെ ശരീരത്തിലേക്ക് ചാടി വീണ പുലി കുട്ടിയെയും വലിച്ചുകൊണ്ട് വയലിലേക്ക് നീങ്ങുകയായിരുന്നു.   ഗ്രാമവാസികൾ ഓടിക്കൂടി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് പുലി വനമേഖലയിലേക്ക് ഓടിമറയുകയും ചെയ്തു. അൽപസമയത്തിനകം ആക്രമണമേറ്റ നിലയിൽ പിയുഷിന്റെ ജഡം കണ്ടെത്തുകയായിരുന്നു എന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ ലളിത് മോഹൻ നേഗി വ്യക്തമാക്കി. 

 

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻതന്നെ പുള്ളിപുലിയെ പിടികൂടാനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പുലിയെ കെണിയിലാക്കാനുള്ള കൂട് പ്രദേശത്ത് സ്ഥാപിച്ചതായും ലളിത് മോഹൻ നേഗി വ്യക്തമാക്കി. പിയുഷിന് ആക്രമണമേറ്റതിന്റെ തലേദിവസമാണ് ഉത്തർപ്രദേശിലെ നൗസർ ഗുംതിഹ ഗ്രാമത്തിലുള്ള സീമ കുമാരി എന്ന പെൺകുട്ടിയെ പുലി ആക്രമിച്ചത്. സീമയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ  പച്ചക്കറികൾ ശേഖരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

 

പെൺകുട്ടിയുടെ മുകളിലേക്ക്ചാടി വീണ പുലി വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ ഉടൻതന്നെ ഗ്രാമവാസികൾ പുലിക്ക് പിന്നാലെ ഓടിക്കൂടി.  ജനക്കൂട്ടത്തെ കണ്ട് ഭയന്ന പുലി പെൺകുട്ടിയുടെ മേലുള്ള പിടിവിട്ട ശേഷം ഓടിമറഞ്ഞു. എന്നാൽ ആക്രമണത്തിൽ സാരമായി പരുക്കേറ്റ സീമ പിന്നീട് മരണപ്പെടുകയായിരുന്നു. പുലി വീണ്ടും ഇരതേടി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ ആകാശ്ദീപ് ബധാവൻ അറിയിച്ചു.

 

ഗ്രാമവാസികൾ തനിച്ച് പുറത്തിറങ്ങരുതെന്ന് കർശന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സീമയുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ  ഗുജറാത്തിലെ ആളൊഴിഞ്ഞ ഒരു ആശുപത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ദമ്പതികളെ പുലി ആക്രമിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. പുലി കഴുത്തിൽ കടിച്ചതിനെത്തുടർന്ന് ഭർത്താവ് മരണപ്പെടുകയും ഭാര്യയ്ക്ക് ആക്രമണത്തിൽ സാരമായി പരുക്കേൽക്കുകയും ചെയ്തു.

 

English Summary: Leopards Maul Two Children to Death in Separate Savage Attacks—Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com