ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേലെത്തിച്ച എട്ടു ചീറ്റകളിൽ രണ്ടെണ്ണത്തെക്കൂടി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടു. രണ്ടുമാസത്തെ ക്വാറന്റീൻ പൂർത്തിയായ ശേഷമാണ് ആശ, സിബിലി എന്നീ രണ്ട് പെൺ ചീറ്റകളെക്കൂടി ഞായറാഴ്ച തുറന്നുവിട്ടത്. നവംബർ 18ന് ഒബാൻ എന്നു പേര് നൽകിയിരിക്കുന്ന ചീറ്റയെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടിരുന്നു. നിലവിൽ 5 ചീറ്റകളെയാണ് പാർക്കിലേക്ക് തുറന്നു വിട്ടിരിക്കുന്നത്  സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലെ മൂന്ന് ആൺ ചീറ്റകളായ ഒബാൻ, ആൽട്ടൻ, ഫ്രെഡി എന്നീ ചീറ്റകൾക്കരികിലേക്ക്  ആശയും സിബിലിയും എത്തിയതായി മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പ്രകാശ് കുമാർ വർമ സ്ഥിരീകരിച്ചു.

 

ഇന്ത്യയിൽ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ട് പതിറ്റാണ്ടുകൾക്കു ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേക്കെത്തിച്ച ചീറ്റപ്പുലികളെ ക്വാറന്റീൻ മേഖലയിലേക്ക് തുറന്നുവിട്ടത്. ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായാണ് ഇവയെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നത്. ശേഷിക്കുന്ന 3 ചീറ്റുകളെയും അധികം വൈകാതെ തന്നെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.

 

പാർക്കിലെ അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മേഖലയിലായിരിക്കും ഇനി ഇവയുചെ സ്വൈര്യവിഹാരം. ദേശീയോദ്യാനത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളുമായിചീറ്റകൾ പൊരുത്തപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചീറ്റ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിന്നുമുള്ള അനുമതിയോടെയായിരുന്നു ഇവയെയെ തുറന്നുവിട്ടത്. ആൽട്ടൻ, ഫ്രെഡി എന്നീ ചീറ്റകളെ നവംബർ ആറാം തീയതി തുറന്നു വിട്ടിരുന്നു. തുറന്ന വാസസ്ഥലത്തെത്തി മണിക്കൂറുകൾക്കുള്ളിൽ അവ ഇരപിടുത്തം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. നമീബിയയിലെ എറിണ്ടി പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നുമാണ് ഒബാനെ ഇന്ത്യയിലേക്കെത്തിച്ചത്. വേട്ടയാടലിൽ അതിവിദഗ്ധനാണ് ഒബാൻ. എന്നാൽ വനമേഖലയിൽ ഒബാൻ സ്വതസിദ്ധമായ  രീതിയിൽ തന്നെ പെരുമാറുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ശരിയായി വേട്ടയാടാത്ത പക്ഷം ചീറ്റകൾക്കായി ഭക്ഷണം തയാറാക്കി നൽകാനാണ് തീരുമാനം.  

 

1947-ൽ ഇന്നത്തെ ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1952ൽ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇത് ആദ്യമായിയാണ് ചീറ്റപ്പുലികൾ ഇന്ത്യൻ മണ്ണിൽ എത്തുന്നത്.  8000 കിലോമീറ്റർ താണ്ടി എത്തിയ ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. പുതിയ വാസസ്ഥലവുമായി ചീറ്റകൾക്ക് ഇണങ്ങാൻ സമയം വേണ്ടിവരുമെന്നും അതിനുശേഷം മാത്രമേ അവയെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. 750 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം വിന്ധ്യാചൽ മലനിരകളുടെ വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

 

English Summary: 2 More Cheetahs Moved Into Acclimatisation Zone In Madhya Pradesh Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com