ADVERTISEMENT

ഓസ്ട്രേലിയയിലെ ജനവാസ മേഖലകളിൽ ഉരഗ വർഗങ്ങളെ കണ്ടെത്തുന്നത് പുതുമയുള്ള കാര്യമല്ല. വിഷമുള്ളവയും വിഷമില്ലാത്തവയുമായ ധാരാളം പാമ്പുകളും ഈ കൂട്ടത്തിൽ പെടും. അതുകൊണ്ടുതന്നെ പാമ്പ് പിടുത്തക്കാരും ഓസ്ട്രേലിയയിൽ ഏറെയുണ്ട്. എന്നാൽ പാമ്പുപിടുത്തത്തിൽ ഏറെ വൈദഗ്ധ്യമുണ്ടെങ്കിലും ജോലിക്കിറങ്ങുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലായെന്നു വരാം. അത്തരമൊരു സംഭവമാണ് ഓസ്ട്രേലിയയിലെ ബുണ്ടാബർഗിലുള്ള ജെയ്ക് സ്റ്റിൻസൺ എന്ന പാമ്പുപിടുത്തക്കാരനുണ്ടായത്.

 

പാമ്പിനെ പിടികൂടുന്നതിനിടെ അത് ജയ്ക്കിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു ബാഗിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തിറക്കുന്നതും തൊട്ടു പിന്നാലെ പാമ്പ് ജെയ്ക്കിനു നേരെ പാഞ്ഞുവരുന്നതുമെല്ലാം ദൃശ്യത്തിൽ വ്യക്തമാണ്. ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപ്പെട്ട പാമ്പാണ് വിഡിയോയിലുള്ളത്. എന്നാൽ ഇതിനെ എവിടെനിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. അപ്രതീക്ഷിതമായി പാമ്പ് തനിക്കുനേരെ പാഞ്ഞടുത്തെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ജെയ്ക് സാവധാനത്തിൽ പിന്നോട്ട് നീങ്ങുകയാണ് ചെയ്തത്.

 

ഓസ്ട്രേലിയയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഈസ്റ്റേൺ ബ്രൗൺ പാമ്പുകളുടെ കടിയേറ്റത് മൂലമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പെട്ടെന്ന് പ്രകോപിതരാവുന്ന ഇനം കൂടിയാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് തോന്നിയാൽ മാത്രമേ അവ കടിക്കാൻ മുതിരാറുള്ളു. പാമ്പ് തനിക്കു നേരെ പാഞ്ഞടുത്തത് പ്രതിരോധം എന്ന നിലയിലാണെന്ന് ജെയ്ക് മനസ്സിലാക്കിയിരുന്നു. ധാരാളം പാമ്പുകളെ മുൻപ് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ഇതാദ്യമായിരുന്നു.

 

പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് പലതവണ വഴുതി മാറി പോവുകയും ചെയ്തിരുന്നു. വീടിന്റെ പരിസരങ്ങളിൽ ഈ ഇനത്തിൽപ്പെട്ട പാമ്പുകളെത്തുന്ന സംഭവങ്ങൾ ഓസ്ട്രേലിയയിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആക്രമണകാരികൾ എന്ന നിലയിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇനമാണ് ഇവയെന്നും ജെയ്ക് പറയുന്നു. തന്നെ ആക്രമിക്കാൻ എത്തുന്നവരെ ഭയപ്പെടുത്താൻ പാമ്പ് നടത്തുന്ന ശ്രമങ്ങളാണ് അവ ആക്രമണകാരികളാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.  

 

ഈസ്റ്റേൺ ബ്രൗൺ പാമ്പുകളുടെ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ രക്തം വേഗത്തിൽ കട്ടപിടിക്കുകയാണു ചെയ്യുന്നത്. കടിയേറ്റ് നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാൽ അങ്ങേയറ്റം ഭീഷണി നേരിടുന്ന സമയങ്ങളിൽ മാത്രമേ ഇവ കടിക്കുമ്പോൾ വിഷമേൽപ്പിക്കാറുള്ളൂ. ഇവയുടെ കടിയേറ്റിട്ടും വിഷം ശരീരത്തിൽ പ്രവേശിക്കാത്ത ധാരാളം സംഭവങ്ങളുമുണ്ട്. ആൾപെരുമാറ്റമറിഞ്ഞാൽ ഒളിച്ചിരിക്കാൻ ശ്രമിക്കുന്നവയാണ് ഇവയുടെ പതിവ്. നിലവിൽ ഓസ്ട്രേലിയയിൽ പാമ്പുകൾ സജീവമാകുന്ന കാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

English Summary: Huge Deadly Snake Comes at Man in 'Incredibly Rare' Defensive Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com