തുമ്പിക്കൈയിൽ വടികൊണ്ട് ആഞ്ഞടിച്ചത് മൂന്ന് തവണ; യുവാവിന്റെ പിന്നാലെ പാഞ്ഞ് കാട്ടാന– വിഡിയോ
Mail This Article
വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രദേശങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും വിരളമല്ല. കാട്ടാനകളും മറ്റും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. ഇങ്ങനെയിറങ്ങുന്ന ആനക്കൂട്ടങ്ങളെ തുരത്തുന്നത് ഏറെ പണിപ്പെട്ടാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എന്തെങ്കിലും പ്രകോപനമുണ്ടാകാതെ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നത് വളരെ വിരളമാണ്. മനുഷ്യരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവം നേരിടേണ്ടി വന്ന് സഹികെട്ടാലാണ് മൃഗങ്ങൾ തിരിച്ച് ഉപദ്രവിക്കുക. അത് എങ്ങനെയെന്ന് വളരെ വ്യക്തമാക്കിത്തരുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വളരെ ശാന്തമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തിനിടയിലേക്ക് വടിയുമായി ചെന്ന് ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യമാണിത്. കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ നിൽക്കുന്ന ആനയുടെ അരികിലേക്കെത്തി മൂന്ന് തവണയാണ് ഒരു യുവാവ് അതിന്റെ തുമ്പിക്കൈയിൽ അടിച്ചത്. വലിയ വടികൊണ്ടടിച്ച യുവാവിനെ സഹികെട്ടാണ് കാട്ടാന ഓടിച്ചതെന്ന് വിഡിയോയിൽ വ്യക്തമാണ്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലാരോ ആണ് ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്റയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. യുവാവിന്റെ ചെയ്തികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
English Summary: ‘Extreme level of stupidity’: Boy beats elephant with a stick, gets chased by the animal