ബോട്ടിനരികിലേക്കെത്തിയത് കൂറ്റന്‍ തിമിംഗലങ്ങൾ; കൈകൊണ്ട് തൊടാൻ ശ്രമിച്ച് യാത്രക്കാർ–വിഡിയോ
Mail This Article
സമുദ്രത്തിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തവയാണ്. കടൽ ആസ്വദിക്കാനായി ഓരോ തവണ ഇറങ്ങുമ്പോഴും വ്യത്യസ്ത അനുഭവങ്ങളാവും കാത്തിരിക്കുന്നത്. അത്തരത്തില്‍ മെക്സിക്കോയിലെ ബാജാ കലിഫോർണിയയിൽ ബോട്ട് യാത്രയ്ക്കിറങ്ങിയ ഒരു കൂട്ടം സഞ്ചാരികൾക്ക് സമുദ്രം കാത്തുവച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു.
ഇവരുടെ ബോട്ടിന് തൊട്ടടുത്തു കൂടി കടന്നുപോയത് ഒരു കൂട്ടം ഗ്രേ തിമിംഗലങ്ങളാണ്. ഈ അത്യപൂർവ കാഴ്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എക്കോടൂറിസം ഓപ്പറേറ്ററായ നതാലിയയും സമുദ്രജീവി ശാസ്ത്രജ്ഞനായ ജുവാൻ പെരുസ്ഖ്വിയയുമാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ഭീമാകാരന്മാരായ തിമിംഗലങ്ങൾ ബോട്ടിനടിയിൽ കൂടി നീന്തി നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുറന്ന ബോട്ടിൽ നിന്നും ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് യാത്രക്കാർ. വെള്ളത്തിലേക്ക് കൈയിട്ട് തിമിംഗലത്തെ തൊടാനും ചിലർ ശ്രമിക്കുന്നുണ്ട്.
ഡിസംബർ മാസം മുതൽ ഏപ്രിൽ വരെ ആർട്ടിക്കിൽ നിന്നും ബാജാ കലിഫോർണിയയിലേക്ക് തിമിംഗലങ്ങൾ പ്രജനനത്തിനായി എത്താറുണ്ട്. ഇവിടെയെത്തുമ്പോൾ മാത്രമാണ് ഇവ മനുഷ്യനുമായി അടുത്തിടപഴകുന്നത്. ഈ സമയത്ത് അവ ബോട്ടുകൾക്ക് തൊട്ടരികിലേക്ക് മടികൂടാതെ എത്തുകയും ബോട്ടിൽ ശരീരം ഉരസുകയും ജലോപരിതലത്തിലേക്ക് ഉയർന്നുവരികയുമെല്ലാം ചെയ്യും. ഇതേ രീതിയിൽ ബോട്ടിനരികിലേക്കെത്തിയതാണ് ഈ തിമിംഗലങ്ങളും.
ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വ്യതസ്ത രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. അതിമനോഹരമായ കാഴ്ചയാണെന്നും ബോട്ട് യാത്രക്കാർക്ക് ഏറെ ഭാഗ്യമുണ്ടെന്നും ഒരു കൂട്ടർ പ്രതികരിക്കുമ്പോൾ ചിലർ ഏറെ ഭയത്തോടെയാണ് ഇത് കാണുന്നത്. ആ ബോട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഈ കാഴ്ച കണ്ട് ഭയന്ന് തന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ബോട്ടിന്റെയും അതിനുള്ളിലെ മനുഷ്യരുടെയും വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ തിമിംഗലം എത്ര വലുതാണെന്നതാണ് മറ്റു ചിലരെ ഭയപ്പെടുത്തുന്നത്. എന്നാൽ മനുഷ്യരുടെ സാമീപ്യം മനസ്സിലാക്കിയിട്ടും അവ ആക്രമിക്കാൻ മുതിരാതെ ശാന്തരായി നീങ്ങിയതിൽ അദ്ഭുതപ്പെടുന്നവരും കുറവല്ല.
50 അടിയോളം നീളത്തിൽ വളരുന്നവയാണ് ഗ്രേ തിമിംഗലങ്ങൾ. 41 ടൺ വരെ ഭാരവും ഇവയ്ക്കുണ്ടാകും. അഞ്ചു മുതൽ 70 വർഷം വരെയാണ് ഇവയുടെ ആയുർദൈർഘ്യം. 75 നും 80 നും ഇടയിൽ പ്രായമുള്ള ഒരു പെൺ ഗ്രേ തിമിംഗലത്തെയും മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശരീരത്തിലെ ചാര നിറത്തിലുള്ള അടയാളങ്ങൾ മൂലമാണ് ഗ്രേ തിമിംഗലം എന്ന പേര് ലഭിച്ചത്. വേട്ടയാടാനെത്തിയാൽ തിരികെ ശക്തമായി ആക്രമിക്കുന്ന സ്വഭാവം മൂലം ഡെവിൾ ഫിഷ് എന്നും ഇവ അറിപ്പെട്ടിരുന്നു.
English Summary: ‘Magical moments’: Giant gray whales come close to boaters