ADVERTISEMENT

ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ കുഞ്ഞിന്റെ ജഡം  തിരികെയെത്തിച്ച് മുതല. മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരന്റെ ജഡമാണ് കേടുപാടുകൾ കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പത്തടി നീളമുള്ള മുതല കാര്യങ്ങൾ മനസ്സിലാക്കിയിട്ടെന്നപോലെയാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അപ്പോൾ തന്നെ തെരച്ചിൽ ആരംഭിച്ചില്ലെങ്കിലും സിയാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഈസ്റ്റ് കലിമന്റൺ സേർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി എന്ന സംഘടനയിലെ അംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ തുടർന്നു. ജഡം  കണ്ടെത്താനാവാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് അത്യപൂർവമായ സംഭവം അരങ്ങേറിയത്.

 

സിയാദിനെ കാണാതായ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു മൈൽ അകലെയായി ഒരു മുതല കുഞ്ഞിന്റെ ജഡവും പുറത്ത് വഹിച്ചുകൊണ്ട് നീന്തുന്നതായി ഏജൻസിയിലെ അംഗങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു. ജഡവും വഹിച്ചുകൊണ്ട് 700 അടിയോളം നീന്തിയ മുതല ഒരു ബോട്ടിനരികിലെത്തിയതോടെ ജഡം താഴേക്കിട്ടു. ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് വ്യക്തികൾ ഉടൻ തന്നെ ജഡം വലിച്ചുയർത്തി ബോട്ടിലേക്ക് കയറ്റുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ഇതിന്റെ ചിത്രങ്ങളും ദൃശ്യവും പകർത്തിയിരിക്കുന്നത്.

 

സിയാദിന്റെ ജഡം തിരികെ ഏൽപിച്ചതിന് തൊട്ടു പിന്നാലെ മുതല വെള്ളത്തിനടിയിലേക്ക് തന്നെ മറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ജഡത്തിൽ മുറിവേറ്റ പാടുകളൊന്നുമില്ലയെന്ന് കണ്ടെത്തി. കുഞ്ഞിന്റെ ശരീരഭാഗങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുതലയുടെ പെരുമാറ്റത്തിൽ നിന്ന് അത് കുഞ്ഞിനായുള്ള തിരച്ചിലിൽ തങ്ങളെ സഹായിക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മെൽകാനിയസ് വ്യക്തമാക്കി 

 

ജലജീവികളിൽ തന്നെ ഏറ്റവും അപകടകാരികളായാണ് മുതലകളെ കണക്കാക്കുന്നത്. ഇരയെ മുന്നിൽ കിട്ടിയാൽ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവ് അവയ്ക്കുണ്ട്. എന്നിട്ടും കുഞ്ഞിന്റെ ജഡം പോറൽ പോലുമേൽക്കാതെ തിരികെയെത്തിച്ച മുതലയുടെ പ്രവർത്തി കണ്ട് അദ്ഭുതത്തോടെയാണ് ജനങ്ങൾ പ്രതികരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുതല അറിഞ്ഞുകൊണ്ടുതന്നെ കുഞ്ഞിനെ തിരികെ ഏൽപിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം പ്രതികരിക്കുന്നത്. മനുഷ്യനെ പോലെ തന്നെയോ അതിലധികമോ സഹാനുഭൂതി കാണിക്കാൻ മറ്റു ജീവജാലങ്ങൾക്കുമാകും എന്നതിന്റെ തെളിവാണിതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അഴിമുഖത്ത് ധാരാളം മുതലകളുണ്ടെന്നിരിക്കെ രണ്ടുദിവസത്തോളം സിയാദിന്റെ ജഡത്തിന് കേടുപാടുകളേൽക്കാതെ തുടർന്നത് എങ്ങനെയെന്നോർത്ത് ആശ്ചര്യപ്പെടുന്നവരും കുറവല്ല. പ്രതിവർഷം ലോകത്താകമാനം ആയിരത്തിനടുത്ത് ആളുകൾ മുതലകളുടെ ആക്രമണത്തിന് ഇരയാകാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

English Summary: Extraordinary moment a crocodile carries the intact body of a boy, four, to rescuers a mile away from where he drowned in Indonesian river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com