മൃഗങ്ങളുടെ പുറത്തുകയറിയുള്ള സവാരിയും വിനോദവും ബാക്കിയാക്കുന്ന വേദനയുടെ നേർക്കാഴ്ചയാകുകയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന ഒരു ആനയുടെ ചിത്രം. തായ്‌ലന്‍ഡിലെ വൈല്‍ഡ്‍ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേഷൻ പങ്കുവെച്ച ചിത്രമാണ് ഒരേസമയം വേദനയും ഞെട്ടലുമുണ്ടാക്കുന്നത്. പായ് ലിന്‍ എന്ന 71 വയസ്സുള്ള പിടിയാനയുടേതാണ് ചിത്രം. 25 വര്‍ഷമായി വിനോദസഞ്ചാരികളെ ചുമലിലേറ്റിയ ആനയ്ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലാണ്. ഒരേസമയം ആറ് പേരെ വരെ പായ് ചുമക്കുമായിരുന്നു.
സവാരിക്കായി ഉപയോഗിക്കുന്ന ആനകൾ വിനോദസഞ്ചാരികളെ കൂടാതെ പാപ്പാൻ, ഇവരെയെല്ലാം വഹിക്കുന്ന ഭാരമേറിയ ഇരിപ്പിടം എന്നിവയെല്ലാം പതിവായി പുറത്തേറ്റേണ്ടി വരുമായിരുന്നു. തുടര്‍ച്ചയായ സമ്മര്‍ദ്ദം ആനകളുടെ പുറകിലെ കോശങ്ങള്‍ക്കും അസ്ഥികള്‍ക്കും പ്രശ്‌നമുണ്ടാക്കുകയും നട്ടെല്ലിന് തകരാറുണ്ടാക്കുകയും ചെയ്തതാണ് നട്ടെല്ല് വളയാൻ കാരണം.
സഞ്ചാരികളുടെ സവാരി മൂലം നട്ടെല്ലിന് തകരാർ സംഭവിച്ച ബൂൺ ചുയേ എന്ന മറ്റൊരു ആനയുടെ ചിത്രവും വൈല്‍ഡ്‍ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേഷൻ പങ്കുവെച്ചിട്ടുണ്ട്. ആനപ്പുറത്ത് സവാരി നടത്തുകയോ സവാരികൾ ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ സന്ദർശിക്കുകയോ ചെയ്യരുതെന്നും ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ചിത്രം പങ്കപവച്ചത്. സ്ഥിരമായ ഇത്തരം സഞ്ചാരങ്ങൾ ആനകൾക്ക് സമ്മാനിക്കുന്നത് തീരീവേദനയാണ്.
English Summary: Years of Tourists Riding on Elephants Is Leading to Disfigurement