ADVERTISEMENT

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു പ്രദേശം തന്നെ ചുട്ടെരിക്കേണ്ട അവസ്ഥയിൽ കഴിയുകയാണ് ഓസ്ട്രേലിയ വെയ്ൽസിലെ ഒരു തീരദേശ നഗരം. ക്യാസിൽ ബീച്ചിന് സമീപത്തുള്ള നഗരവാസികളാണ് പൂച്ചയോളം വലുപ്പം ചെന്ന എലികൾ കാരണം ഓരോ ദിവസവും  ഭയത്തോടെ തള്ളിനീക്കുന്നത്. സൂപ്പർ റാറ്റ് എന്ന് പ്രദേശവാസികൾ പേരിട്ടിരിക്കുന്ന ഈ എലിക്കൂട്ടത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

 

തീരമേഖലയിലുള്ള ഒരു വലിയ മലയാണ് എലികളുടെ സൈന്യം താവളമാക്കിയിരിക്കുന്നത്. തല മുതൽ വാല് വരെ 20 ഇഞ്ച് നീളമുള്ളവവരെ ഈ കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവയുടെ ശല്യം അധികമാണെന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യ മയങ്ങുന്ന സമയത്തും നേരം പുലരുമ്പോഴുമെല്ലാം എവിടെ നോക്കിയാലും കൂറ്റൻ എലികളെ മാത്രം കാണാനാവുന്ന അവസ്ഥ. സംഗതി കൈവിട്ടു പോകും എന്ന് തോന്നിയതോടെ പക്ഷികൾക്കുള്ള തീറ്റയോ മറ്റു ഭക്ഷണാവശിഷ്ടങ്ങളോ ഒന്നും തറയിൽ വെറുതെ വീണു കിടക്കുന്നില്ലെന്ന് നഗരത്തിലെ ഓരോ ജനങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികാരികൾ.

 

എലികൾ താവളമാക്കിയിരിക്കുന്ന മേഖലയിൽ പരിശോധനകൾ നടത്താനായി വിദഗ്ധരടങ്ങുന്ന സംഘത്തെയും ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. സാധാരണ എലികളെക്കാൾ ഏറെ വലുതാണ് ഇവിടെ എത്തിപ്പെട്ടിട്ടുള്ള എലി വർഗമെന്ന് പ്രദേശവാസികൾ ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ എലിവിഷം ഒന്നും ഇവയ്ക്ക് ഏൽക്കുന്നേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കോൺക്രീറ്റ് പോലും നിസാരമായി കരണ്ട് തിന്നാവുന്നത്ര ബലമേറിയ പല്ലുകളും ഇവയ്ക്കുണ്ട്.

 

എലികൾ താമസമാക്കിയിരിക്കുന്ന മുനമ്പിന് അവ എത്രത്തോളം കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടാവും എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആശങ്ക.  ഏറെക്കാലമായി ഈ അവസ്ഥ നേരിടുകയാണെന്നും എത്രയും വേഗം കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്നും ശക്തമായ ആവശ്യങ്ങളും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളോടുന്ന റോഡുകളിൽ പോലും എലികൾ ഭയമില്ലാതെ പരക്കം പാഞ്ഞു നടക്കുകയാണ്. ഇവ പെറ്റ് പെരുകാനുള്ള സാധ്യത കൂടി കണക്കിലെടുത്താൽ വരാനിരിക്കുന്ന ദിനങ്ങൾ കൂടുതൽ ഭീകരമായിരിക്കുമെന്ന ഭീതിയിൽ കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ.

 

എലികളുടെ എണ്ണം പെരുകിയാൽ പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശത്തെ വിനോദസഞ്ചാര മേഖലയെയും എലികൾ പിടിച്ചുലച്ചു കഴിഞ്ഞു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ ജനങ്ങൾ എലികൾ തങ്ങളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കി കളയുമോ എന്ന ആശങ്കയിലാണ്. എലിക്കെണികൾ അടക്കമുള്ള മാർഗങ്ങളെല്ലാം അവലംബിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇതിനു പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും ഭരണകൂടവും വ്യക്തമാക്കി.

 

English Summary: Locals fear an 'army of giant rats' in Tenby in South Wales could overrun the town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com