ADVERTISEMENT

ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വലിയ വിലകൊടുത്ത് ഇവ പലരും വാങ്ങാറുണ്ട്. അങ്ങനെ പഫർഫിഷ് വാങ്ങി കറിവച്ചു ഭക്ഷിച്ച 83കാരി ലിം സ്യൂ ഗുവാൻ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതു ഭക്ഷിച്ച 84കാരനായ ഇവരുടെ ഭർത്താവും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇദ്ദേഹവും അപകടനില തരണം ചെയ്തിട്ടില്ല. മലേഷ്യയിലെ ജോഹറിലാണ് ദാരുണമായ സംഭവം. മാർച്ച് 25നാണ് ഇവർ ഓൺലൈനായി പഫർമത്സ്യം വാങ്ങിയത്. പിന്നീട് ഇത് വൃത്തിയാക്കിയ ശേഷം പാകം ചെയ്തു ഉച്ച ഭക്ഷണത്തോടൊപ്പം കഴിച്ചു. മൂന്നുമണിയോടെ വീട്ടമ്മ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങി. ശ്വാസംമുട്ടലും വിറയലും അനുഭവപ്പെട്ടതിനെ തുടർന്നാണ് മകനെത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഇവരുടെ ഭർത്താവും സമാന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. 

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 7 മണിയോടെ വീട്ടമ്മയുടെ മരണം സംഭവിച്ചു. പഫർ മത്സ്യത്തിന്റെ ശരീരത്തിലുള്ള വിഷമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷമുണ്ട് ഇവയ്ക്ക്. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ പാചകം പിഴച്ചാൽ മരണം ഉറപ്പാണ്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. മലേഷ്യയിൽ പഫർ മത്സ്യങ്ങളുടെ വിൽപന ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. അനധികൃത വിൽപനയിലൂടെയാകാം മത്സ്യം വൃദ്ധ ദമ്പതികളുടെ കൈയിലെത്തിയത്.

കഴിഞ്ഞ 38 വർഷത്തിനിടയിൽ 58 പഫർഫിഷ് കഴിച്ചതുമൂലം 58 പേർക്ക് വിഷബാധയേറ്റിട്ടുണ്ട്. ഇതിൽ 18 പേർ വിഷബാധയെ തുടർന്ന് മരിച്ചതായും മലേഷ്യയിലെ ഹെല്‍ത്ത് ഡയറക്ടർ നൂർ ഹിഷാം അബ്ദുള്ള വ്യക്തമാക്കി. പഫർ മത്സ്യത്തെക്കുറിച്ചോ അതിന്റെ വിഷത്തെക്കുറിച്ചോ അറിയാതെയാണ് തന്റെ മാതാപിതാക്കൾ അതുവാങ്ങി കഴിച്ചതെന്ന് ഇവരുടെ മകൾ ഇൻഗ് അലി ലി വിശദീകരിച്ചു. തന്റെ മാതാപിതാക്കളുടെ അവസ്ഥ ഇനി മറ്റാർക്കും വരരുതെന്നാണ് ഇവരുടെ ആഗ്രഹം. ജനങ്ങള്‍ക്ക് ഇത്തരം അപകടകാരിയായ മത്സ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും ഇവർ വ്യക്തമാക്കി.

പഫർ മത്സ്യം എങ്ങനെ അപകടകാരിയാകുന്നു?

അകത്താക്കുന്ന ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നതെന്ന് കരുതുന്നു. വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വലിയ വിലയുള്ള ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പാണ്. അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെത്തുന്നുണ്ട്.  വേഗം തീരെ കുറവുള്ള മത്സ്യമാണ് പഫർ മത്സ്യങ്ങൾ. അതുകൊണ്ട് തന്നെ ഇവയ്ക്ക് കടലിൽ ശത്രുക്കളും ധാരാളമുണ്ട്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനായി ഇവ ഒരു വിദ്യ പ്രയോഗിക്കാറുണ്ട്. പരമാവധി വായു പിടിച്ചങ്ങ് വീർക്കും. വീർത്തുവീർത്ത് വലിയൊരു പന്തുപോലാകും. വായിലൊതുങ്ങുന്ന കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലുപ്പമുള്ള പന്തുപോലായാൽ ഏതു ശത്രുവും ഞെട്ടും. അവ വന്ന വഴിക്ക് തിരിച്ചുപോവുകയും ചെയ്യും.

ഇങ്ങനെ പരമാവധി ശ്വാസം പിടിച്ച് ശരീരം വീർപ്പിക്കുന്നതിന് ഇംഗ്ലീഷിൽ പഫ് എന്നാണു പറയുക. അതുകൊണ്ടാണ് സ്വയം വീർക്കുന്ന ഈ മത്സ്യത്തിന് പഫർ ഫിഷ് എന്ന പേരു വന്നത്. പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലത് ശുദ്ധജലത്തിലും കണ്ടുവരുന്നുണ്ട്. വെറും ഒരിഞ്ചു നീളമുള്ള പിഗ്‌മി പഫർ മുതൽ രണ്ടടിവരെ നീളം വയ്ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ ഗണത്തിലുണ്ട്.

ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. ഞൊടിയിടെ വീർത്ത് പന്തു പോലാവുന്ന മീനിനുചുറ്റും എഴുന്നുനിൽക്കുന്ന മുള്ളു കൂടിയാകുമ്പോൾ ഏതു ശത്രുവും ഒന്നു ഞെട്ടും. ശരീരം വീർപ്പിക്കുന്നതിനുമുമ്പേ പഫർഫിഷിനെ അകത്താക്കിയാലും ശത്രുവിന്റെ കാര്യം പരുങ്ങലിലാവും. സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷം. ഈ വിഷത്തിനുള്ള പ്രതിവിധിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൽഗകളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഭക്ഷണം. 

English Summary: Woman Reportedly Dies After Eating 'Deadly' Puffer Fish Delicacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com