ADVERTISEMENT

മേട്ടുപ്പാളയം നഗരത്തിനോട് ചേര്‍ന്ന് ബാഹുബലിയെന്ന് വിളിപ്പേരുള്ള കൊമ്പനും കൂട്ടാളിയും ഏറെനേരം ജനവാസമേഖലയില്‍ നിലയുറപ്പിച്ചത് ആശങ്കയ്ക്കിടയാക്കി. സ്വകാര്യ ഹോട്ടലിന്റെ മുന്നിലൂടെ നടന്ന് നീങ്ങിയ ആനകള്‍ സംരക്ഷണഭിത്തി മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന് കൊമ്പന്‍മാരെ കാട് കയറ്റാനായത്. ബാഹുബലി കാടിന് പുറത്തിറങ്ങിയാല്‍ മേട്ടുപ്പാളയം നഗരപരിധിയിലെത്തുന്നത് പതിവാണ്. ജനവാസമേഖലയിലൂടെ ആര്‍ക്കും ശല്യമില്ലാതെ നടന്ന് നീങ്ങും. ഭക്ഷണവും വെള്ളവും അകത്താക്കി വേഗം തിരികെ കാട് കയറും. ഈ പതിവ് കഴിഞ്ഞദിവസം തെറ്റിയതാണ് നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയത്.

 

ബാഹുബലിയെന്ന കൊമ്പനും കൂട്ടാളിയും കാട് വിട്ട് നാട്ടിലേക്കിറങ്ങി. റോഡ് മുറിച്ച് കടക്കുന്നതിനിടെ സമീപത്തെ ഭക്ഷണശാലയുടെ മുന്നിലേക്കെത്തി. വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തേക്ക് ഇരുവരും നീങ്ങിയെങ്കിലും ആരെയും പേടിപ്പിക്കാതെ സംരക്ഷണഭിത്തി കടക്കാനാണ് ശ്രമിച്ചത്. പരാജയപ്പെട്ടതോടെ വഴിതേടി മറ്റൊരിടത്തേക്കെത്തി. പിന്തുടര്‍ന്ന വനപാലകസംഘം കൃത്യമായി ആനകള്‍ക്ക് വഴിയൊരുക്കി കാട്ടിലേക്ക് തിരിച്ചയച്ചു. യാതൊരുവിധ നാശവും വരുത്താതെ ബാഹുബലിയും കൂട്ടാളിയും കാട് കയറിയതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. 

 

തലയെടുപ്പും മൂര്‍ച്ചയേറിയ കൊമ്പുകളും കണക്കിലെടുത്താണ് പതിവായി നാട്ടിലെത്തുന്ന ആനയ്ക്ക് ബാഹുബലിയെന്ന പേര് വീണത്. ആരെയെങ്കിലും ഉപദ്രവിച്ചതായി ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ല. മേട്ടുപ്പാളയത്തെ വനപാലകരെത്തി നാട്ടുകാരുടെ സഹായത്തോടെ തുരത്തുന്നതാണ് രീതി. അവധിക്കാലത്ത് ഊട്ടിയിലേക്ക് ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ എത്തുന്ന സമയമായതിനാല്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസമുണ്ടായത് മാത്രമായിരുന്നു ഇത്തവണത്തെ പ്രതിസന്ധി.

 

English Summary: Panic grips locals as wild elephant strays into residential area in Mettuppalayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com