ഓസ്ട്രേലിയയിലെ ഹാഗർസ്റ്റോൺ ദ്വീപിൽ സ്നോർക്കലിങ്ങിനിടെ 51കാരന് മുതലയുടെ ആക്രമണം. പൗരനായ മാർക്കസ് മക്ഗോവാനെയാണ് മുതല ആക്രമിച്ചത്. തലയിൽ കടിയേറ്റ മാർക്കസ് അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു.
ഹാഗർസ്റ്റോൺ ദ്വീപിലെ ആഡംബര റിസോർട്ടായ ക്വീൻസ്ലാൻഡിൽ എത്തിയതായിരുന്നു മാർക്കസ്. അവിടെനിന്നും 17 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്ദേഹം സ്നോർക്കലിങ്ങിന് ഇറങ്ങിയത്. കരയിൽ നിന്നും 28 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് മാർക്കസിന്റെ പിന്നിൽനിന്ന് മുതല ചാടിവീഴുകയായിരുന്നു. നിമിഷനേരം കൊണ്ട് അദ്ദേഹത്തിന്റെ തല വായ്ക്കുള്ളിലാക്കുകയും ചെയ്തു. ജീവൻ നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയിൽ കൂടുതലൊന്നും ചിന്തിക്കാതെ മാർക്കസ് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. സർവ്വശക്തിയും ഉപയോഗിച്ച് മുതലയുടെ വായഭാഗം പിളർത്തി തല പുറത്തെടുത്തു.
എന്നാൽ വീണ്ടും മുതല മാർക്കസിനെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. മുതലയെ തള്ളിമാറ്റുന്നതിനിടെ കൈകളിൽ കടിയേറ്റു. തലയിലും കൈയിലും ഗുരുതരമായി പരുക്കേറ്റ മാർക്കസിനെ ഉടൻ തന്നെ ടീമംഗങ്ങൾ കരയിലെത്തിച്ചു. തുടർന്ന് അടിയന്തര ചികിത്സയ്ക്കായി വിമാന മാർഗം മാർക്കസിനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം സ്രാവ് ആക്രമണമാണെന്നാണ് കരുതിയതെന്ന് മാർക്കസ് പറഞ്ഞു. പ്രതിരോധം വൈകിയിരുന്നെങ്കിൽ തന്റെ ജീവൻ നഷ്ടമായേനെയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വീൻസ്ലാൻഡ് റിസോർട്ട് പരിസ്ഥിതി വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതലകള്‍ക്ക് ദിവസവും കിലോമീറ്ററുകൾ സഞ്ചരിക്കാൻ ശേഷിയുള്ളതിനാൽ മാർക്കസിനെ ആക്രമിച്ച മുതലയെ കണ്ടെത്തുക എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണങ്ങൾ സർവസാധാരണമായി നടന്നുവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ തന്നെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
English Summary: Australian Man Survives Crocodile Attack By Prising Its Jaws Off His Head