കർണാടകയിലെ ഹൊന്നാവറിൽ 46 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. മഗാളി ഗ്രാമത്തിലെ കടൽതീരത്താണ് മത്സ്യത്തൊഴിലാളികൾ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പകുതിയോളം അഴുകിയ നിലയിലായിരുന്നു. തീരത്തടിഞ്ഞ തിമിംഗലം ഏതിനത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല. ബാലീൻ അല്ലെങ്കിൽ ബ്രൈഡ്സ് തിമിംഗലം എന്നാണ് ചിലർ പറയുന്നത്. വിശദമായ പരിശോധനയ്ക്കുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂയെന്ന് വിദഗഗ്ധർ അറിയിച്ചു.
അതീവ സംരക്ഷിത മേഖലയിലാണ് തിമിംഗലം അടിഞ്ഞതെന്നും ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസകരമാണെന്നും ഹൊന്നാവർ മറൈൻ വിദഗ്ധനായ പ്രകാശ് മേസ്ത അറിയിച്ചു. നേത്രാനി ദ്വീപിന് സമീപം ബാലീൻ തിമിംഗലത്തെ മുൻപ് കണ്ടിട്ടുണ്ട്. 10 മുതൽ 102 വരെ നീളമുള്ള തിമിംഗലമാണ്. വളരെ അപൂർവമായി മാത്രമാണ് പശ്ചിമ തീരത്ത് ഇവ എത്തുന്നത്. ഇപ്പോൾ തീരത്തടിഞ്ഞത് ബാലീൻ ആകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പശ്ചിമതീരത്ത് ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഈ ഇനത്തിൽപ്പെട്ടവയാണെന്നും ബയോളജിസ്റ്റ് ദീപാനി സുതാരി പറയുന്നു. ജഡം അഴുകിയനിലയിൽ ആയതിനാൽ ഏതിനമെന്ന് നിർണയിക്കാൻ ശ്രമകരമാണെന്ന് ദീപാനി വ്യക്തമാക്കി
Content Highlights: Whale | Karnataka Shore | Baleen | Bryde