കേരളത്തിൽ ഒരു പുരുഷനെ സ്ത്രീകൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന വിഡിയോ മതവിദ്വേഷം പടർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സ്ത്രീകൾ ഹിന്ദുക്കളാണെന്നും പുരുഷൻ മുസ്‌ലിംമാണെന്നും തെറ്റായ അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.വിഡിയോയുടെ യാഥാർത്ഥ്യം മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധിക്കുന്നു.
അന്വേഷണം
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്. വിഡിയോയിലെ സ്ത്രീകൾ ഹിന്ദുക്കളാണെന്നും പുരുഷൻ മുസ്‌ലിംമാണെന്നുമുള്ള തെറ്റായ അവകാശവാദം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്ക് കാണാം.
ലിങ്ക്
https://twitter.com/Anandi_sanatani/status/1615715452759732224?lang=en
സെർച്ച് ടൂളുകളുടെ സഹായത്തോടെ വിഡിയോയെക്കുറിച്ച് അന്വേഷിച്ചപ്പോൾ 2023 ജനുവരി മാസത്തിൽ കേരളത്തിലെ തൃശൂർ ജില്ലയിലെ മുരിയാട് നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് വിഡിയോ. പള്ളിയിലെ വൈദികരിൽ ഒരാളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു കൂട്ടം സ്ത്രീകൾ അവരുടെ പള്ളിയിൽ നിന്ന് പോയ ഒരു പുരുഷനെ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഷാജി എന്ന വ്യക്തിയാണ് ആക്രമിക്കപ്പെടുന്നത്. ഇതിൽ കാണുന്ന സ്ത്രീകളും പുരുഷനും സഭാവിശ്വാസികളാണ് ഇത് സംബന്ധിച്ച വാർത്തകൾ മനോരമ ഒാൺലൈൻ അടക്കമുള്ള വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ആക്രമണത്തിൽ പങ്കെടുത്ത 11 സ്ത്രീകളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഇപ്പോഴും അന്വേഷണത്തിലാണ്. യഥാർത്ഥ വാർത്തകൾ സംബന്ധിച്ച ലിങ്കുകൾ കാണാം.
ലിങ്ക്
വസ്തുത
കേരളത്തിലെ തൃശൂരിലെ ഒരു പള്ളിയിലെ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതാണ് വൈറലായ ദൃശ്യങ്ങൾ. തൃശൂർ മുരിയാട് സ്വദേശിയായ ഷാജിയെ മറ്റൊരു സ്ത്രീയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾ ആക്രമിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ വർഗീയപരമായ വിഷയങ്ങൾ ഒന്നും തന്നെയില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കാരണം ഉൾപ്പെട്ടവരെല്ലാം ഒരേ മതത്തിൽ പെട്ടവരാണ്. അതിനാൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
English Summary: Old video of women assaulting man at Thrissur shared with communal spin - Fact Check