പലസ്തീനി പിള്ളേരുടെ കല്ലേറ് ഭയന്നു ഓടുന്ന ഇസ്രയേൽ പട്ടാളം! വാസ്തവമറിയാം | Fact Check

Mail This Article
പലസ്തീൻ യുവാക്കളുടെ കല്ലേറ് ഭയന്നോടുന്ന ഇസ്രയേൽ സൈനികരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിലെ ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിന്റെ ഭാഗമാണ് പ്രചരിക്കുന്ന വിഡിയോ എന്നാണ് അവകാശവാദം. വാസ്തവമറിയാം
അന്വേഷണം
പലസ്തീനിലെ പീക്കിരി പിള്ളേരുടെ കല്ലേറ് ഭയന്നു ഓടി പോകുന്ന പൂർണ്ണ സജ്ജരായ പട്ടാളമുണ്ടല്ലോ അവരാണ് ലോകത്തിലെ വൻ ശക്തി എന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്.
വിഡിയോ സ്ക്രീൻ ഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിൽ ഇതേ ദൃശ്യങ്ങൾ ഉള്‍പ്പെടുന്ന ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
ഫ്രീ പലസ്‌തീന്‍ - സിറിയന്‍ എന്ന യൂട്യൂബ് ചാനലിലാണ് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇതേ വിഡിയോ കണ്ടെത്തിയത്. 2014 ജൂലൈ 20നാണ് വിഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്. വൈറൽ വിഡിയോയിലെ സൈനികരും മറ്റുള്ളവരും ഇതേ വിഡിയോയിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് വിഡിയോ നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി. ഒൻപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിഡിയോയാണിത്. വിഡിയോയിലുള്ളത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സും പ്രക്ഷോഭം നടത്തുന്നത് പലസ്തീൻ ജനങ്ങളുമാണെന്ന് വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്.
വാസ്തവം
പലസ്തീൻ യുവാക്കളുടെ കല്ലേറ് ഭയന്നോടുന്ന ഇസ്രയേൽ സൈനികരുടെ വിഡിയോ പഴയതാണ്. നിലവിലെ ഇസ്രയേൽ–ഹമാസ് വിഷയവുമായി വിഡിയോയ്ക്ക് ബന്ധമില്ല.
English Summary:Video of Israeli soldiers terrorizing Palestinian youth stoning is misleading